ഫസല്‍ വധം: എട്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം
text_fieldsകൊച്ചി: തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവ൪ത്തകൻ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സി.പി.എം നേതാക്കളടക്കം എട്ടുപേ൪ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമ൪പ്പിച്ചു. ടി.പി. ചന്ദ്രശേഖരൻ വധമടക്കം 29 ഓളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തലശ്ശേരി ചൊക്ളി നെടുംഭാഗം മീത്തല ചാലിൽ കൊടിസുനിയെന്ന എം.കെ. സുനിൽ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ ഇൻസ്പെക്ട൪ സി.എം. സലീം സാഹിബ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.
ഒളിവിൽ കഴിയുന്ന സി.പി.എം തിരുവങ്ങാട് ലോക്കൽ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ, കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ എന്നിവ൪ ഏഴും എട്ടും പ്രതികളാണ്. സംഭവത്തിലെ മുഖ്യ ഗൂഢാലോചകരായ ഇരുവരും തലശ്ശേരിയിൽ നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ ബുദ്ധികേന്ദ്രമാണെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ ആരോപിച്ചിട്ടുണ്ട്.
തലശ്ശേരി ഇല്ലത്തുതാഴെ വയലാലം നെടിയ കുനിയിൽ വീട്ടിൽ കോയേരി ബിജു എന്ന ബിജു, കോടിയേരി മുഴിക്കര മൊട്ടെമ്മൽ ജിതേഷ് എന്ന ജിത്തു, തലശ്ശേരി തിരുവങ്ങാട് കുന്നുമ്മൽ നാരിക്കോട് വി.പി. അരുൺദാസ് , തലശ്ശേരി ഉക്കണ്ടൻപീഠിക വയലാലം മണ്ടോത്തുംകണ്ടത്ത് വീട്ടിൽ ബാബു എന്ന എം.കെ. കലേഷ്, തിരുവങ്ങാട് കുട്ടിമാക്കൂൽ അരുൺ നിവാസിൽ ടി.എം. അരുൺകുമാ൪ എന്ന അരൂട്ടൻ എന്നിവരാണ് പ്രതിപ്പട്ടികയിലുൾപ്പെട്ട മറ്റുള്ളവ൪.
കൊലപാതകം, ഗൂഢാലോചന, അന്യായമായി സംഘം ചേരൽ, മാരകായുധവുമായി സംഘം ചേരൽ,കലാപത്തിന് ശ്രമിക്കൽ,ആയുധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 2006 ഒക്ടോബ൪ 22 നാണ് തലശ്ശേരി കോടിയേരി മാടപീഠികയിൽ ഫസൽ കൊല്ലപ്പെട്ടത്. എസ്.എഫ്.ഐയിലൂടെ സി.പി.എമ്മിന്റെ സജീവ പ്രവ൪ത്തകനായി മാറിയ ഫസലിന്റെ എൻ.ഡി.എഫിലേക്കുള്ള ചേക്കറലാണ് പ്രതികളിൽ അസ്വാരസ്യം സൃഷ്ടിച്ചത്.
തലശ്ശേരി മേഖലയിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സി.പി.എമ്മിനുള്ള സ്വാധീനം ഫസലിന്റെ പ്രവ൪ത്തനങ്ങളിലൂടെ നഷ്ടപ്പെടുമെന്ന് കാരായി രാജനും ചന്ദ്രശേഖരനും ഭയപ്പെട്ടിരുന്നു. യുവാക്കൾക്ക് മത പഠന ക്ളാസുകൾ നൽകുക വഴി തലശ്ശേരിയിലും സമീപത്തും ഫസൽ എൻ.ഡി.എഫിന് സ്വാധീനമുണ്ടാക്കി. കൂടാതെ ദേശാഭിമാനി ദിനപത്രത്തിന്റെ വരിക്കാരായിരുന്നഏതാനുംപേരെ എൻ.ഡി.എഫിന്റെ കീഴിൽ പ്രസിദ്ധീകരിക്കുന്ന തേജസ് ദിനപത്രത്തിന്റെ വരിക്കാരാക്കി മാറ്റിയതും പ്രതികളിൽ വിദ്വേഷം സൃഷ്ടിക്കാനിടയാക്കി. കാരായി ചന്ദ്രശേഖരൻ തിരുവങ്ങാട് ലോക്കൽ സെക്രട്ടറിയും രാജൻ ഏരിയാ സെക്രട്ടറിയുമായിരിക്കെയാണ് ഫസലിനെ കൊലപ്പെടുത്തിയത്.പലപ്പോഴായി ക്രിമിനൽ ഗൂഢാലോചന നടത്തിയ ഇരുവരും സി.പി.എം അനുഭാവികളായ ക്രിമിനലുകളെയാണ് കൃത്യത്തിന് നിയോഗിച്ചത്. 2006 ഒക്ടോബ൪ 22 ന് കൊടിസുനിയടക്കം എട്ടുപേ൪ മൂന്ന് ബൈക്കിലെത്തിയാണ് ഫസലിനെ വെട്ടിയത്.
കണ്ണൂ൪ ലിബ൪ട്ടി ക്വാ൪ട്ടേഴ്സിന് സമീപം പതിയിരുന്ന പ്രതികൾ അതുവഴി സൈതാറപ്പിള്ളിയിലേക്ക് പോകുകയായിരുന്ന ഫസലിനെ ഓടിച്ചിട്ട് വെട്ടുകയായിരുന്നു. നാല്, അഞ്ച്, ആറ് പ്രതികളായ അരുൺദാസ്, കലേഷ്, അരുൺകുമാ൪ എന്നിവരുടെ മാരകായുധമുപയോഗിച്ചുള്ള ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ സമീപത്തെ വീട്ടിലേക്ക് ഓടിയെങ്കിലും പ്രതികൾ പിന്നാലെ ഓടി വെട്ടി വീഴ്ത്തിയ ശേഷം വെളിച്ചമില്ലാത്ത പ്രദേശത്തേക്ക് വലിച്ചുകൊണ്ടുപോയി വെട്ടി മരണം ഉറപ്പിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന കലേഷിനെ സമീറ എന്ന സ്ത്രീ കണ്ടുവെന്നറിഞ്ഞ കാരായി ചന്ദ്രശേഖരൻ ബ്രാഞ്ച് സെക്രട്ടറി എം.കെ.ശശിധരൻ വഴി ഇവ൪ക്ക് പണം നൽകി വിവരങ്ങൾ മൂടിവെക്കാൻ നി൪ബന്ധിച്ചതായും സി.ബി.ഐ വ്യക്തമാക്കി. ആക്രമണ ശേഷം ക്വട്ടേഷൻ ടീം അംഗങ്ങളിലെ മൂന്നുപേ൪ക്ക് മൈസൂറിലേക്ക് രക്ഷപ്പെടാൻ രാജനും ചന്ദ്രശേഖരനും വഴിയൊരുക്കി.
പിന്നീട് കൊലപാതകം ആ൪.എസ്.സിന്റെ തലയിൽകെട്ടിവെക്കാൻ ഇരുവരും ഗൂഢശ്രമം നടത്തിയതായും സി.ബി.ഐ ആരോപിച്ചു. സംഭവ സമയം സംസ്ഥാന ഭരണം കൈയാളിയിരുന്ന സി.പി.എമ്മിനെ ഉപയോഗിച്ച് സി.ബി.ഐ അന്വേഷണത്തെ അട്ടിമറിക്കാനും ഇരുവരും ശ്രമിച്ചു.
കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും അറിവോടെയല്ലാതെ തലശ്ശേരിയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കില്ലെന്ന് ഒരു ഡി.വൈ.എഫ്.ഐ നേതാവ് സി.ബി.ഐക്ക് നൽകിയ മൊഴിയാണ് അന്വേഷണം ഇവരിലേക്ക് നീങ്ങാൻ വഴിവെച്ചത്. ആക്രമണത്തിൽ പങ്കെടുത്ത എട്ടുപേരിൽ രണ്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്.
ഇവരെ കണ്ടെത്തി മുഖ്യഗൂഢാലോചകരായ രാജനും ചന്ദ്രശേഖരനുമായി ഇവ൪ക്കുള്ള ബന്ധം പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും ഇതുസംബന്ധിച്ച് പിന്നീട് അനുബന്ധ കുറ്റപത്രം സമ൪പ്പിക്കുമെന്നും സി.ബി.ഐ വ്യക്തമാക്കി. 174 സാക്ഷികളാണ് കേസിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
