അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവ് പ്രതിരോധിക്കുക: സലിം സുല്ലമി
text_fieldsദോഹ: അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ തിരിച്ചെത്തെുന്നത് ആശങ്ക ഉയ൪ത്തുന്ന കാര്യമാണെന്ന് പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ മുഹമ്മദ് സലിം സുല്ലമി അഭിപ്രായപ്പെട്ടു. ഖത്ത൪ ഇന്ത്യൻ ഇസ്ലാഹി സെൻറ൪ ‘ഖു൪ആൻ നവോത്ഥാനത്തിന്’ എന്ന പേരിൽ നടത്തിയ ത്രൈമാസ കാമ്പയിൻെറ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദീന ഖലീഫയിലെ മ൪കസുദ്ദഅ്വയിൽ വെള്ളിയാഴ്ചയായിരുന്നു പരിപാടി. അന്ധ വിശ്വാസങ്ങൾക്കെതിരായ സന്ധിയില്ലാ സമരമായിരുന്നു പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതം. സ്വന്തം മകൻെറ മരണം അന്നത്തെ സൂര്യഗ്രഹണവുമായി ബന്ധിപ്പിച്ച്, പ്രതിയോഗികൾ പോലും പ്രപഞ്ചത്തിൻെറ ദുഃഖാചരണമായി ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അത് മുളയിലേ നുള്ളി പ്രാപഞ്ചിക പ്രതിഭാസങ്ങൾക്ക് മനുഷ്യൻെറ ജീവിതമായോ മരണവുമായോ ബന്ധമില്ലെന്ന് പ്രഖ്യാപിക്കുകയാണ് പ്രവാചകൻ ചെയ്തത്. എന്നാൽ ഇന്ന് ഉയ൪ന്ന ശാസ്ത്രബോധമുള്ളവ൪ പോലും ‘വിഘ്നങ്ങൾ’ മറികടക്കാൻ ദോഷ പരിഹാര ക്രിയകൾ ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാരീരികവും മാനസികവുമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്നതിന് പകരം പുരോഹിതരിൽ അഭയം തേടിയ ഒരു കാലഘട്ടം കേരളത്തിലെ മുസ്ലിം സമൂഹത്തിൽ ഉണ്ടായിരുന്നു. ഖു൪ആൻ പഠനം ജനകീയമായതും നവോത്ഥാന പ്രവ൪ത്തനങ്ങൾ വ്യാപകമായതുമാണ് ഈയൊരവസ്ഥക്ക് മാറ്റമുണ്ടാക്കാൻ സഹായിച്ചത്. അതിനാൽ അന്ധ വിശ്വാസങ്ങൾ തിരിച്ചുവരുന്നതിനെ പ്രതിരോധിക്കാൻ ജാഗ്രത കാണിക്കണമെന്ന് സലിം സുല്ലമി ആവശ്യപ്പെട്ടു.
ഇസ്ലാമിനെയും മുസ്ലിംകളെയും എതി൪ക്കാൻ ചില പാശ്ചാത്യ മാധ്യമങ്ങൾ ബോധപൂ൪വം സൃഷ്ടിക്കുന്നതാണ് ഇസ്ലാമോഫോബിയയെന്ന് ‘നിച്ച് ഓഫ് ട്രൂത്ത്’ ഖത്ത൪ ചാപ്റ്റ൪ ഡയറക്ട൪ മുനീ൪ സലഫി അഭിപ്രായപ്പെട്ടു. ഇതിനെ ബോധവത്കരണത്തിലൂടെ മറികടക്കാൻ മുസ്ലിം സമൂഹം തന്നെയാണ് മുൻകൈയെടുക്കേണ്ടത്. മുസ്ലിം സമുദായത്തിൽ നിന്ന് പടിയിറങ്ങിപ്പോയ ‘ജിന്നിറക്കൽ’ പോലുള്ള പ്രാകൃത ചികിത്സാ രൂപങ്ങൾ തിരിച്ചുവരവിനു ശ്രമിക്കുന്നത് നൽകുന്നത് ആപത് സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് താനി ബിൻ അബ്ദുല്ല ഫൗണ്ടേഷൻ (റാഫ്) ഡയറക്ട൪ ജനറൽ അയിദ് അൽ കഹ്താനി സംസാരിച്ചു.ഖത്ത൪ ഇന്ത്യൻ ഇസ്ലാഹി സെൻറ൪ യൂനിറ്റുകൾക്കും പോഷക ഘടകങ്ങൾക്കുമായി നടത്തിയ കൈയെഴുത്ത് മാഗസിൻ, പ്രബന്ധ രചനാ മത്സരങ്ങളിൽ വിജയിച്ചവ൪ക്ക് പരിപാടിയിൽ സമ്മാനങ്ങൾ നൽകി. ഖത്ത൪ ഇന്ത്യൻ ഇസ്ലാഹി സെൻറ൪ ജനറൽ സെക്രട്ടറി അബ്ദുൽ അലി ചാലിക്കര സ്വാഗതവും എം.എ റസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
