ഇടമലയാര്‍ പദ്ധതി ഗോഡൗണിലെ മോഷണം: മുഖ്യപ്രതി പിടിയില്‍
text_fieldsഅങ്കമാലി: ഇടമലയാ൪ ഇറിഗേഷൻ പ്രോജക്ടിൻെറ ഗോഡൗണിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ചെമ്പ് തകിടും, കമ്പികളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയെ അങ്കമാലി പൊലീസ് പിടികൂടി.
ജീവനക്കാരനടക്കമുള്ള മറ്റ് പ്രതികളെകുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അങ്കമാലി ജോസ്പുരം ഇ-കോളനി സംഘം കവലയിൽ കോട്ടക്കൽ വീട്ടിൽ വിൽസനെയാണ് (55) അങ്കമാലി സ൪ക്കിൾ ഇൻസ്പെക്ട൪ വി.ബാബുവും സംഘവും പിടികൂടിയത്.
പതിറ്റാണ്ടിലേറെയായി ഗോഡൗണിൽ മോഷണം നടക്കുന്നുണ്ടെന്നാണറിയുന്നത്. ഭീമൻ ബീമുകൾക്കും കനാലുകൾക്കും മറ്റും ഉപയോഗിക്കാനുള്ള കോടികൾ വിലവരുന്ന മുന്തിയ ഇനം കമ്പിയും, ചെമ്പ് തകിടുകളുമാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. രണ്ട് വ൪ഷംമുമ്പ് വൻതോതിൽ തകിടും, കമ്പികളും, ടാറും കാണാതായതിനെ തുട൪ന്ന് ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയ൪ അങ്കമാലി എസ്.ഐക്ക് പരാതി നൽകിയിരുന്നു. എന്നാൽ, കേസന്വേഷണം എങ്ങുമെത്തിയില്ല. പിന്നീട് ഇറിഗേഷൻ വകുപ്പധികൃത൪ ജില്ലാ റൂറൽ എസ്.പിക്ക് പരാതി നൽകി. ഇതേ തുട൪ന്ന് അങ്കമാലി സ൪ക്കിൾ ഇൻസ്പെക്ട൪ വി.ബാബുവിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻകൊള്ള തെളിഞ്ഞത്.
ഗോഡൗണിലെ ചുമട്ട് തൊഴിലാളിയാണ് വിൽസൺ. ജീവനക്കാരുടെ ഒത്താശയോടെയാണ് മോഷണം നടത്തിയതെന്ന് വിൽസൺ വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥ൪ പറയുന്നു. ഇങ്ങനെ കിട്ടുന്ന തുകയിൽ കൂടുതൽ ഭാഗവും ജീവനക്കാ൪ക്ക് വീതംവെച്ച് നൽകി. ചില വ൪ഷങ്ങളിൽ സ്റ്റോക്കെടുപ്പ് സമയത്ത് നി൪മാണ വസ്തുക്കൾ പുറമെനിന്ന് വാങ്ങി കണക്കിലുൾപ്പെടുത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഒരു വ൪ഷത്തോളമായി ജോലിക്ക് വരാതായതിനെ തുട൪ന്നാണ് പൊലീസ് വിൽസനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. വിൽസൻെറ വീട് നി൪മാണത്തിന് ശേഷം ബാക്കി വന്നവയാണെന്ന് പറഞ്ഞാണ് മോഷണ വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്. ഇങ്ങനെ വിറ്റ ടൺ കണക്കിന് നി൪മാണ വസ്തുക്കൾ പൊലീസ് ജില്ലയുടെ പലഭാഗങ്ങളിൽനിന്ന് കണ്ടെടുത്തു.
പ്രതിയെ ആലുവ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 70ലാണ് ഇടമലയാ൪ പദ്ധതിക്ക് രൂപം നൽകിയത്. 80ൽ മന്ത്രി സുബ്ബറാവു അയ്യമ്പുഴ പഞ്ചായത്തിലാണ് പദ്ധതിയുടെ ശിലാസ്ഥാപനം നി൪വഹിച്ചത്. അതിന്ശേഷം 600 കോടിയോളം രൂപ ചെലവാക്കിയെങ്കിലും തുള്ളിവെള്ളം ഒഴുക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.