സ്വപ്നങ്ങള്‍ നഷ്ടമായ യുവാവ് ജീവന് കരുണ തേടുന്നു
text_fieldsപത്തിരിപ്പാല: കുടുംബനാഥനായ പ്രവാസി യുവാവ് മൂന്ന് മാസമായി അപൂ൪വ രോഗം ബാധിച്ച് അബോധാവസ്ഥയിൽ. തുട൪ ചികിത്സക്ക് വഴി കണ്ടെത്താനാകാതെ കുടുംബം ദുരിതത്തിൽ. മണ്ണൂ൪ മണിയംകോട് പരേതനായ വേലായുധൻ-വെള്ളക്കുട്ടി ദമ്പതികളുടെ മകനായ സുരേഷ് (38) ആണ് ദുരിതത്തിലായത്.
വീടെന്ന മോഹവുമായി നാല് മാസം മുമ്പാണ് സുരേഷ് അബൂദബിയിലേക്ക് പോയത്. ഫിറ്റ൪ സൂപ്പ൪വൈസറായി ജോലി പത്ത് ദിവസം പിന്നിട്ടപ്പോഴേക്കും അപൂ൪വ രോഗം പിടികൂടി. ജോലിക്ക് പോകാനൊരുങ്ങവെ കുഴഞ്ഞുവീണു. കമ്പനി അധികൃത൪ അബൂദബിയിലെ എൻ.എം.സി സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. അബോധാവസ്ഥയിൽ ഒരു മാസത്തിലേറെ ഇവിടെ കഴിഞ്ഞു. തുട൪ന്ന് കമ്പനി നാട്ടിലെത്തിച്ചു. നാട്ടുകാരും സുഹൃത്തുക്കളും ഇടപെട്ട് തൃശൂ൪ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
ഒരു മാസത്തോളം ഐ.സി.യുവിൽ കിടന്ന സുരേഷിൻെറ കണ്ണിന് നേരിയ ചലനം കണ്ടുതുടങ്ങിയതോടെ ഡോക്ട൪മാ൪ക്ക് പ്രതീക്ഷയായി. വിദഗ്ധ ചികിത്സ വ൪ഷങ്ങളോളം ലഭിച്ചാലേ ജീവൻ രക്ഷിക്കാനാകൂവെന്നാണ് ഡോക്ട൪മാ൪ പറയുന്നത്. സുരേഷിനെ കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചു.
ഇപ്പോൾ തന്നെ നാല് ലക്ഷത്തിലേറെ രൂപ ചെലവായി. തലച്ചോറിലെ നീ൪ക്കെട്ടാണ് കാരണമെന്നാണ് ഡോക്ട൪മാരുടെ അഭിപ്രായം. മാസങ്ങളായി ട്യൂബ് വഴി ദ്രാവകരൂപത്തിലെ ആഹാരമാണ് നൽകുന്നത്. സംസാരിക്കുന്നതൊക്കെ മനസ്സിലാകുന്നുണ്ട്.
വൃദ്ധ മാതാവും ഭാര്യ രജിതയുമാണ് സുരേഷിനെ പരിചരിക്കുന്നത്. സുരേഷിൻെറ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. വീടുപണി പാതിവഴിയിലാണ്. സുഹൃത്തുക്കളും പരിസരവാസികളുമാണ് ഇപ്പോൾ സഹായങ്ങൾ ചെയ്യുന്നത്. ഒരുമാസം കഴിഞ്ഞാൽ വീണ്ടും ചികിത്സക്ക് തൃശൂരിലെത്തണം. മൂന്നാഴ്ചയോളം ഓക്സിജൻ തെറാപ്പി ചെയ്യണമെന്നാണ് ഡോക്ട൪മാ൪ പറയുന്നത്.
ഇതിന് ദിവസം 3,000 രൂപയാണ് ചെലവ്. വിദഗ്ധചികിത്സ ലഭ്യമായാൽ സുരേഷിൻെറ ജീവൻ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. എസ്.ബി.ടി പത്തിരിപ്പാല ശാഖയിൽ 67038992562 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.