വോട്ടിങ് വര്‍ധനയില്‍ നോട്ടമിട്ട് മുന്നണികള്‍
text_fieldsനെയ്യാറ്റിൻകര: ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിലുണ്ടായ വ൪ധന മുന്നണികളുടെ പ്രതീക്ഷകൾ വാനോളമുയ൪ത്തി. യു.ഡി.എഫ് ക്യാമ്പിലാണ് ആഹ്ളാദമേറെ. എൽ.ഡി.എഫും ബി.ജെ.പിയും പ്രതീക്ഷയിൽ ഒട്ടും പിന്നിലുമല്ല. 10,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന അവകാശവാദത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും. 3000ത്തോളം വോട്ടിൻെറ ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
തങ്ങൾക്ക് സ്വാധീനമുള്ള പഞ്ചായത്തുകളിൽ പോളിങ് ശതമാനത്തിലുണ്ടായ വ൪ധനയാണ് യു.ഡി.എഫിൻെറ പ്രതീക്ഷകൾ വ൪ധിപ്പിച്ചത്. വി.എസ്. അച്യുതാനന്ദൻെറ ടി.പി. ചന്ദ്രശേഖരൻെറ ഭവനസന്ദ൪ശനവും ഗുണം ചെയ്തതായും യു.ഡി.എഫ് വിലയിരുത്തുന്നു. യു.ഡി.എഫ് സ്ഥാനാ൪ഥി ആ൪. ശെൽവരാജ് തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞു.
യു.ഡി.എഫ് സ്ഥിരമായി ലീഡ് നേടുന്ന തിരുപുറം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പോളിങ്. പുറമെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി കാരോട്, കുളത്തൂ൪, ചെങ്കൽ എന്നിവിടങ്ങളിലും ലീഡ് നേടുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. സ്ഥിരമായി യു.ഡി.എഫിന് ലഭിക്കുന്ന വോട്ടുകൾക്ക് പുറമെ സി.പി.എം വോട്ടുകളും ലഭിച്ചതായാണ് യു.ഡി.എഫിൻെറ വിലയിരുത്തൽ. തങ്ങൾക്ക് സ്വാധീനമുള്ള അതിയന്നൂ൪, മുനിസിപ്പാലിറ്റി, കാരോട്, ചെങ്കൽ എന്നിവിടങ്ങളിൽ ഭൂരിപക്ഷം നേടി ജയിക്കുമെന്നാണ് എൽ.ഡി. എഫ് വിലയിരുത്തൽ.
കുളത്തൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ നേടും. സ്ഥാനാ൪ഥിയായ എഫ്. ലോറൻസിൻെറ പഞ്ചായത്തായ കാരോടും അതിയന്നൂരും വൻ ഭൂരിപക്ഷം നേടുമെന്നതിനാൽ പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. പാ൪ട്ടി വോട്ടുകൾ പൂ൪ണമായി പോൾ ചെയ്തിട്ടുണ്ട്. അതിന് പുറമെ യു.ഡി.എഫിന് ലഭിച്ചിട്ടുള്ള സാമുദായിക വോട്ടുകളിൽ പലതും ഇക്കുറി എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. സി.എസ്. ഐ വിഭാഗത്തിൻെറയും മുസ്ലിംകളുടെയും പിന്തുണ വലുതായി ലഭിച്ചിട്ടുണ്ട്. പോളിങ് വ൪ധന എൽ.ഡി.എഫിന് സഹായകമാകും. പോൾ ചെയ്തിട്ടില്ലെന്ന് പറയുന്ന വോട്ടുകൾ കാലാകാലങ്ങളായി യു.ഡി.എഫിന് ലഭിക്കുന്നതാണെന്നാണ് എൽ. ഡി.എഫ് നേതാക്കൾ പ്രതികരിച്ചത്. വി.എസിൻെറ ഒഞ്ചിയം സന്ദ൪ശനം വോട്ട൪മാരിൽ ഒരു ചലനവുമുണ്ടാക്കിയിട്ടില്ല. പാ൪ട്ടിയുടെ അറിവോടെയാണ് വി.എസ്. അവിടെ പോയത്. പാ൪ട്ടിയുടെ വോട്ടുകളെല്ലാം ഉച്ചയോടെ രേഖപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6,800 ഓളം വോട്ട് മാത്രം നേടിയിരുന്ന ബി.ജെ.പി യും വിജയപ്രതീക്ഷയിലാണ്. 69,000 ത്തോളം വോട്ടുകളുള്ള നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ പോളിങ് ശതമാനം ഉയ൪ന്നത് തങ്ങൾക്ക് സഹായകമാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. മുനിസിപ്പാലിറ്റിയിൽ മുന്നിൽ വരുമെന്നും അവ൪ അവകാശപ്പെടുന്നു. അതിയന്നൂരിലും തിരുപുറത്തും വോട്ടുകൾ കൂടുമെന്നും കാരോട് കുളത്തൂ൪ മേഖലകളിലും തെറ്റില്ലാത്ത വോട്ട് ലഭിക്കുമെന്നും ബി.ജെ.പി അവകാശപ്പെടുന്നു. ഹിന്ദുക്കൾ കൂടുതലുള്ള മേഖലകളിൽനിന്ന് വോട്ടുകൾ ലഭിച്ചതായും ഇരുമുന്നണികളുടെയും വോട്ടുകൾ ലഭിച്ചതായുമാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. വിജയിക്കാനായില്ലെങ്കിലും 25,000 മുതൽ 35,000 വരെ വോട്ടുകൾ നേടാൻ സാധിക്കുമെന്ന് ബി.ജെ. പി ഉറപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.