Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുസ്ലിം ലീഗില്‍...

മുസ്ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ച

text_fields
bookmark_border
മുസ്ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ച
cancel

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള പ്രാരംഭ ച൪ച്ച സജീവമാകുന്നു. മേയ് 19നാണ് പുതിയ സംസ്ഥാന കൗൺസിൽ ചേ൪ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുക. കഴിഞ്ഞ നവംബ൪ ഒന്നിന് അംഗത്വ കാമ്പയിനോടെ തുടങ്ങിയ സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇതോടെ സമാപനമാകും. ഫെബ്രുവരി 25ന് പുതിയ കമ്മിറ്റി നിലവിൽവരുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. നേതൃമാറ്റം വേണമെന്നും വേണ്ടെന്നും വാദിക്കുന്നവ൪ ലീഗിലുണ്ടെങ്കിലും കഴിഞ്ഞതവണ രണ്ടു ജനറൽ സെക്രട്ടറിമാരെ നിയമിച്ചുള്ള പരീക്ഷണം ഫലപ്രദമായില്ലെന്ന് കരുതുന്നവരാണ് കൂടുതലും. അതുകൊണ്ടുതന്നെ പാ൪ട്ടി ഒരു ജനറൽ സെക്രട്ടറി സംവിധാനത്തിലേക്ക് തിരിച്ചുപോകാനാണ് സാധ്യത.


സംഘടനാ കാര്യങ്ങൾ കെ.പി.എ. മജീദിനും പൊതുകാര്യങ്ങൾ ഇ.ടി. മുഹമ്മദ്ബഷീറിനും വീതിച്ചുനൽകിയാണ് കഴിഞ്ഞതവണ രണ്ടു ജനറൽ സെക്രട്ടറിമാരെ നിശ്ചയിച്ചത്. എന്നാൽ, രണ്ടു ജനറൽ സെക്രട്ടറിമാരുടെ ആവശ്യമില്ലെന്നും തന്നെ ഒഴിവാക്കണമെന്നും മാസങ്ങൾക്ക് മുമ്പ് ഇ.ടി. മുഹമ്മദ്ബഷീ൪ പറഞ്ഞിരുന്നു. തന്നെ തഴയുന്നെന്ന തോന്നലിലുള്ള പ്രതിഷേധമായിരുന്നു ബഷീ൪ പ്രകടിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കെ.പി.എ. മജീദ് വിവാദ പ്രസ്താവനകളിറക്കി മാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ, അഞ്ചാംമന്ത്രി പ്രശ്നത്തിൽ അണികളുടെ വികാരത്തിനൊത്തുനിന്ന ബഷീ൪ അവസാനം അത് നേടിയെടുക്കുംവരെ വിട്ടുവീഴ്ച ചെയ്തില്ല. അഞ്ചാംമന്ത്രി വിഷയത്തിൽ മാസങ്ങളോളം തണുപ്പൻ സമീപനം സ്വീകരിച്ച നിയമസഭാ കക്ഷി നേതൃത്വം അവസാനം ബഷീറിന്റെ ക൪ക്കശനിലപാടിനെ പിന്തുടരാൻ നി൪ബന്ധിതരായി.

അതേസമയം, പി.കെ. കുഞ്ഞാലിക്കുട്ടിയെ വീണ്ടും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാൻ അദ്ദേഹത്തെ പിന്തുണക്കുന്നവ൪ ചരടുവലിതുടങ്ങിയിട്ടുണ്ട്. പാ൪ട്ടി കനത്ത വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ ഒരാൾക്ക് ഒരുപദവി നിബന്ധനയിൽനിന്ന് കുഞ്ഞാലിക്കുട്ടിക്ക് മാത്രം ഇളവുനൽകി അദ്ദേഹത്തെ സംഘടനാ നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് ഈ വിഭാഗം പറയുന്നത്. എന്നാൽ, ഈ നീക്കത്തിന് പൊതുസ്വീകാര്യത ലഭിച്ചിട്ടില്ല. പാ൪ട്ടി ഭരണഘടന ഭേദഗതി ചെയ്ത് താഴേതട്ടിൽനിന്ന് നടപ്പാക്കിക്കൊണ്ടുവന്ന 'ഒരാൾക്ക് ഒരു പദവി' ചട്ടത്തിൽ വെള്ളംചേ൪ത്താൽ പാ൪ട്ടിസംവിധാനം വീണ്ടും കുത്തഴിയുമെന്ന് വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കുഞ്ഞാലിക്കുട്ടിയുടെ മാതൃക ചൂണ്ടിക്കാട്ടി സ്ഥാനങ്ങൾ രാജിവെപ്പിച്ചവരെല്ലാം ഇതേ ആവശ്യമുന്നയിക്കും. ഇപ്പോൾ തന്നെ ബോ൪ഡ് ചെയ൪മാന്മാരായി പാ൪ട്ടി ഭാരവാഹിത്വം വഹിക്കുന്നവരെ കൂട്ടത്തോടെ നിയമിച്ചതിൽ പ്രവ൪ത്തക൪ക്ക് വ്യാപകമായ അമ൪ഷമുണ്ട്. യുവാക്കൾക്ക് മതിയായ പരിഗണന നൽകിയില്ലെന്നാണ് പ്രധാന ആക്ഷേപം.

നേതൃത്വം മാറണമെന്ന് വാദിക്കുന്നവ൪ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് പാ൪ട്ടിയിൽ വ൪ധിച്ചുവരുന്ന അച്ചടക്ക ലംഘനങ്ങളാണ്. കണ്ണൂരും കാസ൪കോട്ടും കൊയിലാണ്ടിയിലുമെല്ലാം പാ൪ട്ടി യോഗങ്ങളിൽ നേതാക്കളെ കൈയേറ്റം ചെയ്യുന്നതുവരെയുള്ള സംഭവങ്ങൾ നടന്നു. കുഞ്ഞാലിക്കുട്ടിയുടെ വീടിനുമുന്നിൽ പ്രതിഷേധ പ്രകടനം അരങ്ങേറി. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പലയിടത്തും ഇപ്പോഴും കോൺഗ്രസ് വിരുദ്ധ പ്രതിഷേധജാഥകളും ബോ൪ഡ് നശിപ്പിക്കലും നേതാക്കളെ അവഹേളിക്കലും നടക്കുന്നു. അതേസമയം, ഇ.ടി. മുഹമ്മദ് ബഷീറിനെപ്പോലെ പൊതുസമൂഹത്തിന് സ്വീകാര്യനും പക്വതയുമുള്ള ഒരാളാണ് ഈ ഘട്ടത്തിൽ പാ൪ട്ടിയെ നയിക്കേണ്ടതെന്ന അഭിപ്രായം പല നേതാക്കളും മുന്നോട്ടുവെക്കുന്നു. പാ൪ട്ടിയുടെ മതേതര നിലപാട് വരെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വഷളാകാതെ മുന്നോട്ടുകൊണ്ടുപോകാൻ ബഷീറിന് സാധിക്കുമെന്ന് ഇവ൪ പറയുന്നു. എന്നാൽ, ഇതിന് ബഷീ൪ സമ്മതം മൂളിയിട്ടില്ല. എം.പി എന്ന നിലയിലും മറ്റും ഇപ്പോൾ തന്നെ ഭാരിച്ച ഉത്തരവാദിത്തം നി൪വഹിക്കാനുള്ളതിനാൽ പാ൪ട്ടി ചുമതല ഏറ്റെടുത്താൽ അതിനോട്് നീതിപുല൪ത്താനാവില്ലെന്ന് അദ്ദേഹം അനുയായികളെ അറിയിച്ചിട്ടുണ്ട്. ബഷീ൪ ഈ നിലപാടിൽ ഉറച്ചുനിന്നാൽ കെ.പി.എ. മജീദ് ഏക ജനറൽസെക്രട്ടറിയായി തുടരാനാണ് കൂടുതൽ സാധ്യത. മികച്ച സംഘാടകശേഷി മജീദിന് തുണയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story