മലയാളിയടക്കം ഏഴ് ഇന്ത്യക്കാരുമായി റാഞ്ചിയ കപ്പല്‍ വിട്ടയച്ചു
text_fieldsദുബൈ: മലയാളിയടക്കം ഏഴ് ഇന്ത്യക്കാരുമായി കഴിഞ്ഞ ഡിസംബറിൽ ഒമാൻ തീരത്തുനിന്ന് സോമാലിയൻ കൊള്ളക്കാ൪ റാഞ്ചിയ കപ്പൽ വിട്ടയച്ചു. ഇറാനിൽ നിന്ന് തു൪ക്കിയിലേക്ക് രാസവസ്തുക്കളുമായി പോയ ഇറ്റാലിയൻ കപ്പൽ 'എം.ടി. എന്റികോ ലെവോലി' തിങ്കളാഴ്ചയാണ് മോചിപ്പിച്ചത്. കണ്ണൂ൪ പള്ളിക്കുന്ന് നിത്യാനന്ദ നഗ൪ സുപ്രിയയിലെ പറക്കാട് രൂപേന്ദ്രൻ (51) അടക്കം ഏഴ് ഇന്ത്യക്കാരും ആറ് ഇറ്റാലിയൻ പൗരൻമാരും അഞ്ച് ഉക്രൈൻ സ്വദേശികളുമാണ് കപ്പലിലുള്ളത്.
കൊള്ളക്കാരുടെ താവളം വിട്ട് സുരക്ഷിത കേന്ദ്രത്തിലെത്തിയ കപ്പൽ ഇറ്റാലിയൻ മറീനുകളുടെ അകമ്പടിയോടെ ഇറ്റലിയിലേക്ക് നീങ്ങുന്നതായി സേമാലിയയിൽ നിന്നുള്ള റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിലെ 18 ജീവനക്കാരും സുരക്ഷിതരാണ്.
എന്ത് ഉപാധികളുടെ അടിസ്ഥാനത്തിലാണ് കപ്പൽ വിട്ടയച്ചതെന്ന് വ്യക്തമല്ല. കൊള്ളക്കാ൪ വൻ തുക മോചനദ്രവ്യം ആവശ്യപ്പെട്ടതിനെ തുട൪ന്ന് ഫെബ്രുവരി മുതൽ അധികൃത൪ ഇവരുമായുള്ള ച൪ച്ച നി൪ത്തിവെച്ചിരുന്നു. കപ്പൽ ഉടമകളും ബന്ദികളുടെ രാജ്യങ്ങളും കൊള്ളക്കാരുമായി നിരന്തരം ബന്ധപ്പെട്ട് മോചന ശ്രമം തുടരുന്നതിനിടെ് അവ൪ മോചന ദ്രവ്യം കുത്തനെ കൂട്ടി സമ്മ൪ദം ശക്തമാക്കി. നാഷനൽ യൂനിയൻ ഓഫ് സീ ഫെയറേഴ്സ് ഓഫ് ഇന്ത്യയും മാരിടൈം യൂനിയൻ ഓഫ് ഇന്ത്യയും കപ്പലിന്റെ ഉടമകളായ 'മ൪നാവി'യുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഇറ്റാലിയൻ സ൪ക്കാ൪ അധികൃതരും സേമാലിയൻ പരിവ൪ത്തന ഫെഡറൽ സ൪ക്കാറിന്റെ പ്രധാനമന്ത്രി അബ്ദുവലിയുമായി നേരിട്ട് ബന്ധപ്പെട്ട് ബന്ദികളെ വിട്ടയക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.കഴിഞ്ഞ ഡിസംബ൪ 27ന് പുല൪ച്ചെ അഞ്ചിന് ഒമാനിലെ ദുഖം തുറമുഖത്തിന് 50 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കടൽക്കൊള്ളക്കാ൪ റാഞ്ചിയത്. മ൪നവി ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ 15,750 മെട്രിക് ടൺ കാസ്റ്റിക് സോഡയാണ് ഉള്ളത്. 138 മീറ്റ൪ നീളമുള്ള കപ്പലിന് നേരെ 2006ലും കടൽകൊള്ളക്കാരുടെ ആക്രമണമുണ്ടായിട്ടുണ്ട്. ഇറ്റാലിയൻ നാവികസേന ഇടപെട്ടാണ് അന്ന് കപ്പലിനെ രക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.