Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജനമൈത്രി പൊലീസും ഗുണം...

ജനമൈത്രി പൊലീസും ഗുണം ചെയ്തില്ല; ചെറുകോലില്‍ മണല്‍ക്കൊള്ള തുടരുന്നു

text_fields
bookmark_border
ജനമൈത്രി പൊലീസും ഗുണം ചെയ്തില്ല; ചെറുകോലില്‍ മണല്‍ക്കൊള്ള തുടരുന്നു
cancel

കോഴഞ്ചേരി: ജനമൈത്രി പൊലീസ് വന്നിട്ടും ചെറുകോൽ പഞ്ചായത്തിലെ മണൽവാരലിന് അറുതിയാവുന്നില്ല. പമ്പയാറ്റിൽ ചാരുംമൂട്ടിൽ കടവിന് സമീപം അനധികൃത മണൽവാരൽ സജീവമാണ്. ജനമൈത്രി പൊലീസിൻെറ പിന്തുണയോടെയാണ് ഇവിടെ മണൽവാരൽ നടക്കുന്നതെന്ന് നാട്ടുകാ൪ ആരോപിക്കുന്നു.
മണൽവാരൽ നടക്കുന്നതിന് സമീപത്ത് താമസിക്കുന്ന വീട്ടുകാ൪ മണൽ മാഫിയയുടെ വധഭീഷണിയിലാണ്. ഈ വീട്ടിലെ നാല് വള൪ത്തുനായ്ക്കളെ ഇതിനകം സംഘം കൊന്നു. ആറന്മുള സ്റ്റേഷൻ മുതൽ ജില്ലാ പൊലീസ് സൂപ്രണ്ടിന് വരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ചെറുകോൽ പഞ്ചായത്ത് പ്രദേശത്ത് കുറച്ചെങ്കിലും മണൽ ഉള്ളത് ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ നഗറിലാണ്. ഇതിന് സമീപമുള്ള കടവിൽ നിന്ന് രാപകലില്ലാതെ മണൽ കടത്തുമ്പോൾ വണ്ടിയുടെ നമ്പ൪ സഹിതം നാട്ടുകാ൪ നൽകിയ പരാതി അന്വേഷിക്കാൻ പൊലീസ് തയാറാകാത്തത് ദുരൂഹമാണെന്ന് നാട്ടുകാ൪ പറയുന്നു.
ചെറുകോൽ പഞ്ചായത്തിലെ വാഴക്കുന്നത്തിന് സമീപമുള്ള ചാരുംമൂട് കടവിലാണ് ഇപ്പോൾ മണൽവാരൽ ഏറ്റവും കൂടുതൽ നടക്കുന്നത്. മണൽനിറച്ച ചാക്കുകൾ ജീപ്പിലടുക്കി ആവശ്യക്കാ൪ക്ക് വീടുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഒരു ലോഡ് മണൽ നാല് പ്രാവശ്യമായിട്ടാണ് ആവശ്യക്കാ൪ക്കെത്തിക്കുന്നത്. ഒരു ജീപ്പ് മണലിന് 2500 രൂപയാണ് ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നത്.
പകൽ 12.30നും രാത്രി 7.30നും പുല൪ച്ചെ അഞ്ചിനും ആണ് മണൽ ചാക്ക് കയറ്റിയ ജീപ്പ് ഇവിടെ നിന്നും പ്രധാനമായും നീങ്ങുന്നത്. വാഴക്കുന്നത്ത് ഉള്ള നീലംപ്ളാവിൽ കടവ് നീ൪പ്പാലത്തിന് സമീപത്ത് നിന്നും ചാരുംമൂട് കടവിലെ വിശാലമായ മണൽപ്പുറത്തുനിന്നുമാണ് മണൽശേഖരിക്കുന്നത്. ഇവിടെ ഇതിനായി മണൽ കുന്നുകൂട്ടിയിട്ടുണ്ട്.
പരിസരത്തെ ചില വീടുകളിൽ ചാക്കുകളിലും അല്ലാതെയുമായി വൻ മണൽ ശേഖരം ഉള്ളതായി നാട്ടുകാ൪ പറയുന്നു. ഇത് സംബന്ധിച്ച് മണൽ കടത്തിയ ജീപ്പിൻെറ നമ്പറും സമയവും സഹിതം രേഖാമൂലം പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. ജീപ്പോടിച്ച ഡ്രൈവ൪ക്ക് പ്രായപൂ൪ത്തിയായില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥ൪ ഇതിന് പറയുന്ന കാരണം. ജീപ്പ് ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്താൻ പോലും തയാറാകാത്തതിനു പിന്നിൽ മാസപ്പടിയാണെന്നാണ് നാട്ടുകാരുടെ സംശയം.
മണൽവാരുന്ന കടവിനോട് ചേ൪ന്ന കല്ലുവെട്ടാംകുഴിയിൽ മനോജ് എബ്രഹാമിൻെറ വീട്ടിലെ നാല് വള൪ത്ത് നായ്ക്കളെയാണ് ഒന്നര വ൪ഷത്തിനുള്ളിൽ മണൽ മാഫിയ വിഷം കൊടുത്തും വടിവാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത്. അഞ്ചാമത് വാങ്ങിയ വള൪ത്തുനായ്ക്ക് വിഷം കൊടുത്തെങ്കിലും വീട്ടുകാ൪ അവശനിലയിൽ കണ്ട നായക്ക് വെള്ളവും ഔധങ്ങളും കൊടുത്ത് രക്ഷപ്പെടുത്തി. രാത്രിയും പകലും മണൽവാരാൻ ഇവരുടെ വീടിനോട് ചേ൪ന്ന ഇടവഴിയിൽ കാത്തു നിൽക്കുമ്പോൾ പട്ടി കുരക്കുന്നത് ശല്യമായി മാറിയതാണ് നായ്ക്കളെ കൊല്ലാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
മണൽക്കൊള്ളയെ എതി൪ക്കുകയും നാട്ടുകാ൪ നൽകിയ പരാതിയിൽ ഒപ്പിട്ട് നൽകിയതിൻെറയും പേരിൽ ഈ വീട്ടുടമയെ കൊല്ലുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയിരിക്കയാണ്. വധഭീഷണിയെക്കുറിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിക്ക് പോലും പരിഹാരമുണ്ടായില്ലെന്ന് മനോജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story