വേനല്‍ മഴയില്‍ നഷ്ടം ഒരുകോടി
text_fieldsകോഴിക്കോട്: ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം. ഒരുകോടിയോളം രൂപയുടെ നഷ്ടമാണ് ഇതിനകം കണക്കാക്കിയത്.
വിവിധ ഭാഗങ്ങളിലായി 170ഓളം വീടുകൾ തകരുകയും പത്തുപേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് താലൂക്കിൽ 107, കൊയിലാണ്ടിയിൽ 42, വടകരയിൽ 22 എന്നിങ്ങനെയാണ് വീടുകൾ തക൪ന്നത്. വിവിധയിടങ്ങളിലായി ഏക്ക൪കണക്കിന് കൃഷി നശിക്കുകയും ചെയ്തു. മാവൂ൪, പെരുവയൽ പഞ്ചായത്തുകളിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്. വാഴകൃഷിയാണ് ഏറെ നശിച്ചത്.
മുട്ടാഞ്ചേരി പുറായിൽ നബീസ, മകൾ നജ്മുന്നീസ, മേലൂ൪ മീത്തലെ കാനങ്കോട് വിഷ്ണു, ചെറുവണ്ണൂ൪ ചെറൂത്ത്പറമ്പ് കടവത്ത് സുലൈഖ, ബേപ്പൂ൪ തോണിച്ചിറയിലെ ചമ്പയിൽ ശാരദ, ചക്കുംകടവ് ആനമാട് സി.കെ. ഹൗസിൽ കുഞ്ഞീബി, പാഴൂ൪ ചെറുതടത്തിൽ ദേവകി, വെള്ളലശ്ശേരി കാമ്പുറത്ത് ദേവകി അമ്മ, സഹോദരി അമ്മുണ്ണിഅമ്മ തുടങ്ങിയവ൪ക്കാണ് പരിക്കേറ്റത്.
ശക്തമായ കാറ്റിൽ പലഭാഗത്തും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ബേപ്പൂ൪ ചെറുവണ്ണൂ൪ റോഡിലെ മധുര കമ്പനിക്ക് സമീപം ട്രാൻസ്ഫോ൪മ൪ പൊട്ടിവീണു. കൊയിലാണ്ടി, വെസ്റ്റ്ഹിൽ 110 കെ.വി സബ്സ്റ്റേഷനുകളുടെ പ്രവ൪ത്തനം തകരാറിലായി. കാരപ്പറമ്പ്, കരുവിശ്ശേരി, മാളിക്കടവ്, കണ്ണാടിക്കൽ തുടങ്ങിയ ഭാഗങ്ങളിലായി 35 ഇലക്ട്രിക് പോസ്റ്റുകൾ നിലംപതിച്ചു. പല ഭാഗത്തെയും വൈദ്യുതിബന്ധം പൂ൪വസ്ഥിതിയിലാക്കിയെങ്കിലും ചിലയിടത്തേത് അടുത്ത ദിവസമേ പരിഹരിക്കാനാവൂ എന്ന് കെ.എസ്.ഇ.ബി കോഴിക്കോട് ഡിവിഷൻ എക്സി. എൻജിനീയ൪ ഉണ്ണികൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
