ശെല്‍വരാജ് തിരുത്തി; യു.ഡി.എഫുമായി സഹകരിക്കും
text_fieldsതിരുവനന്തപുരം: യു.ഡി.എഫിലേക്ക് പോകുന്നതിലും ഭേദം ആത്മഹത്യയാണെന്ന മുൻനിലപാട് എം.എൽ.എസ്ഥാനം രാജിവെച്ച ആ൪. ശെൽവരാജ് തിരുത്തി. രാജിപ്രഖ്യാപനദിവസം അങ്ങനെ പറഞ്ഞത് അന്നത്തെ പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്നും ഇപ്പോൾ സ്ഥിതി മാറിയെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി. താൻ ഉൾപ്പെടുന്ന സംഘടനയിലെ പ്രവ൪ത്തകരുമായി നടത്തിയ ച൪ച്ചയുടെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയത്.
നെയ്യാറ്റിൻകരയിൽ മത്സരിക്കുമോയെന്ന് ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ ആലോചിക്കും. യു.ഡി.എഫ് ആവശ്യപ്പെട്ടാലും മത്സരിക്കുന്ന കാര്യം ശരിക്ക് ആലോചിച്ചുമാത്രമേ തീരുമാനിക്കൂ. ലീഗ് നേതാക്കളെ സന്ദ൪ശിച്ചത് പിന്തുണ തേടിയല്ല.
പിറവം ഉപതെരഞ്ഞെടുപ്പ് ഫലം ജാതി, മത ശക്തികളുടെ വിജയമാണെന്ന് വിലയിരുത്തിയ സി.പി.എം നേതൃത്വം നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അരമനകൾ സന്ദ൪ശിക്കുകയാണ്. രാഷ്ട്രീയത്തിൽ മതം ഇടപെടുന്നതിനെതിരെ നിലപാടെടുത്ത സി.പി.എം അതിൽനിന്ന് പിന്നാക്കംപോയി. തൻെറകുടുംബത്തെ തക൪ക്കാൻ പാ൪ട്ടി നേതാക്കൾ ക്വട്ടേഷൻ സംഘത്തെ ഉപയോഗിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് എം.എൽ.എസ്ഥാനം രാജിവെച്ചത്. തെറ്റായ നയസമീപനങ്ങളും പ്രതികാരനടപടികളും തിരുത്താൻ തൻെറ രാജി വഴിതെളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനുള്ള ഒരു നീക്കവും സി.പി.എമ്മിൽനിന്ന് ഉണ്ടാകുന്നില്ല. രാഷ്ട്രീയ, സംഘടനാ പ്രശ്നങ്ങളിൽ താൻ ഉയ൪ത്തിയ ഒരുകാര്യത്തിനും ഇതുവരെ പാ൪ട്ടി മറുപടി നൽകിയിട്ടില്ല. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ തന്നെയും കുടുംബത്തെയും വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്.
സംശുദ്ധമായ തൻെറ പൊതുജീവിതത്തെ കരിതേച്ചു കാണിക്കാണിക്കാനാണ് അഴിമതിയുടെ പര്യായമായ കടകംപള്ളിയുടെ ശ്രമം. ഭാര്യയെയും മക്കളെയും മാത്രമല്ല പേരക്കുട്ടിയെപോലും അപകീ൪ത്തിപ്പെടുത്തുകയാണ്. പാ൪ട്ടിയിലെ ഒരുവിഭാഗത്തിൻെറ ദുഷ്ച്ചെയ്തികൾ മറനീക്കപ്പെടുമെന്ന ഭീതികാരണമാണ് വ്യക്തിഹത്യക്ക് മുതിരുന്നത്.
ജനകീയ വികസന സമിതി നേതാവ് എസ്. സുശീലനും വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
