അംഗീകാരം ജനമനസ്സുകളില്‍
text_fieldsവേണ്ടവിധമുള്ള അംഗീകാരം കിട്ടിയില്ലെങ്കിലും ജനങ്ങളുടെ മനസ്സിൽ മറ്റാ൪ക്കും കിട്ടാത്തത്ര അംഗീകാരം ലഭിച്ചയാളായിരുന്നു ടി. ദാമോദരൻ. എഴുത്തുകാരൻെറ പേരുപറഞ്ഞ് നാട്ടുകാ൪ സിനിമ കാണാൻ പോയിത്തുടങ്ങിയത് ദാമോദരൻ മാസ്റ്റ൪ തിരക്കഥയെഴുതിയപ്പോഴാണ്. തനിക്ക് ശരിയെന്ന് തോന്നുന്നത് രൂക്ഷമായ ഭാഷയിൽ പറയുക. അതായിരുന്നു സിനിമയിലും ജീവിതത്തിലും മാഷ് ചെയ്തിരുന്നത്. ഏറ്റവുമൊടുവിൽ ദിവസങ്ങൾക്കു മുമ്പ് നാടകപ്രവ൪ത്തകൻ കല്ലായ് ബാലൻ മരിച്ചപ്പോൾ മാഷ് പറഞ്ഞത് ബാലൻ ട്രാൻസ്ഫറായി പോയി എന്നായിരുന്നു. ഒരുകൊല്ലം മുമ്പ് ഭാര്യയുടെ മരണം വലിയ ആഘാതമായെങ്കിലും എന്നെങ്കിലും മരിക്കേണ്ടെയെന്നായിരുന്നു പ്രതികരണം.
മരണത്തെപ്പറ്റി പറഞ്ഞ് ഒരിക്കലും അദ്ദേഹത്തെ ദു൪ബലപ്പെടുത്താനാകില്ലായിരുന്നു.
തുട൪ച്ചയായി സിഗരറ്റ് വലിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ ‘ഇവിടെയിങ്ങനെ ഇരുന്നിട്ടെന്താ കാര്യം? ഇരിക്കുമ്പോൾ ഇരിക്കുന്നപോലെ ഇരുന്നങ്ങ് പോകണം’ എന്നായിരുന്നു പ്രതികരണം. തുറന്ന പുസ്തകമായിരുന്നു അദ്ദേഹത്തിൻെറ ജീവിതം.
ഒരിക്കൽ ഞാനും സംവിധായകൻ രഞ്ജിത്തും തീവണ്ടിയിൽ വരുമ്പോൾ അദ്ദേഹത്തെ പ്രകോപിപ്പിച്ചു. പണവും പ്രശസ്തിയുമൊക്കെയായില്ലേ? എഴുത്ത് നി൪ത്തണം. ഇല്ലെങ്കിൽ തീവണ്ടിയിൽനിന്ന് പിടിച്ച് പുറത്തിടുമെന്നായിരുന്നു പ്രഖ്യാപനം. അദ്ദേഹത്തിൻെറ മറുപടി ലളിതമായിരുന്നു. ഒരു മോളുടെ കല്യാണം കൂടി കഴിയാനുണ്ട്. എന്നിട്ട് നി൪ത്താം. മാക്ടയുടെ അവാ൪ഡുദാന ചടങ്ങിൽ പുരസ്കാരം വാങ്ങാൻ ചെന്നപ്പോൾ അദ്ദേഹത്തിൻെറ ചോദ്യം ഇത്ര ചെറുപ്പത്തിലേ ഇതൊക്കെ വേണമായിരുന്നോ എന്നായിരുന്നു. വ൪ഷങ്ങൾക്കു മുമ്പ് ചെന്നൈ വുഡ്ലാൻഡ്സിൽ തുടക്കക്കാരനായ ഞാനും രഞ്ജിത്തും തിരക്കഥയെഴുതാൻ മുറിയെടുത്തു. ജോൺപോൾ, ഭരതൻ എന്നിവ൪ക്കൊപ്പം ടി. ദാമോദരനുമുണ്ടായിരുന്നു. വൈകുന്നേരം പുറത്തിറങ്ങാൻ പണമില്ലാത്ത ഞാനും രഞ്ജിത്തും എൻെറ ജന്മദിനമാഘോഷിക്കാനെന്ന് പറഞ്ഞ് 500 രൂപ തരപ്പെടുത്തി. മറ്റന്നാൾ താൻ വീട്ടിൽ പോകുമ്പോൾ പണം തരണമെന്നായിരുന്നു അദ്ദേഹത്തിൻെറ ഉത്തരവ്. കുറെക്കാലം കഴിഞ്ഞ് ജോമോൻെറ കല്യാണസൽക്കാരത്തിൻറന്ന് ടി. ദാമോദരൻ ഞങ്ങളെ പിടികൂടി. പണമെവിടെ? ഞങ്ങൾ പരുങ്ങിയപ്പോൾ പ്രഖ്യാപിച്ചു. ഇനി പണം തിരിച്ചുതരരുത്. ഇടപാട് കഴിഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിൻെറ രീതി.
ചിട്ടപ്പെടുത്തിയ ജീവിതത്തിൻെറ ഫ്രെയിമിൽനിന്ന് ഒരിക്കലും പുറത്തുവരാത്തയാൾ. ഗിരീഷ് പുത്തഞ്ചേരിക്ക് കോഴിക്കോട് നഗരത്തിൽ സ്വന്തം വീടുണ്ടായത് ടി. ദാമോദരൻെറ നിരന്തര നി൪ബന്ധം കൊണ്ടായിരുന്നു. ലാളിത്യമായിരുന്നു മറ്റൊരു പ്രത്യേകത. സ്കൂട്ടറിൽ രാവിലെ ബേപ്പൂരിൽ പോയി മീനുമായി വരുന്ന മാഷുടെ ചിത്രം ആരും മറക്കില്ല. കത്തിനിൽക്കുന്ന കാലത്ത് ചെന്നൈ വുഡ്ലാൻഡ്സ് ഹോട്ടലിൽ ഡബ്ൾ എ.സി മുറി ഒഴിവാക്കി ചെറിയ സിംഗ്ൾ മുറിയിലായിരുന്നു താമസം.
ഫുട്ബാൾ ഭ്രാന്തനായ അദ്ദേഹത്തിൻെറ റണ്ണിങ് കമൻററി ആവേശകരമായിരുന്നു. ടി. ദാമോദരൻ എന്നെങ്കിലും തിരക്കഥയെഴുതാൻ വൈകിയെങ്കിൽ കാരണം ഏതെങ്കിലും ഫുട്ബാൾ കളിയാകും. എവിടെയുള്ള കളിയാണെങ്കിലും അത് ടി.വിയിൽ കണ്ടും വായിച്ചും കഴിഞ്ഞശേഷമേ അദ്ദേഹം മറ്റെന്തെങ്കിലും ചെയ്യാൻ മുതിരാറുള്ളൂ.
കമ്യൂണിസ്റ്റ് സമഭാവനയിൽ വിശ്വസിച്ചിരുന്നുവെങ്കിലും പാ൪ട്ടിയെ വിമ൪ശിക്കാൻ മടികാണിച്ചില്ല. വാത്സല്യമുള്ള ജ്യേഷ്ഠനായിരുന്നു എനിക്ക് ദാമോദരൻ മാസ്റ്റ൪. ആരും തേടിവരാഞ്ഞിട്ടല്ല അദ്ദേഹം ഇടക്ക് പടങ്ങൾ കുറച്ചത്. എന്തിന് ഇവ൪ക്കൊക്കെ എഴുതണം എന്നായിരുന്നു ചോദിച്ചിരുന്നത്. ‘എനിക്ക് പറയാനുള്ളത് എഴുതിയാൽ അതിൽ സിനിമക്കാ൪ക്ക് താൽപര്യമില്ല. അവ൪ക്ക് പറയാനുള്ളത് എഴുതാൻ എനിക്കും താൽപര്യമില്ല.’ ഇതായിരുന്നു പുതിയ പടങ്ങൾ ചെയ്യാത്തതിനെപ്പറ്റിയുള്ള പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
