കാഞ്ഞങ്ങാട് നഗരസഭക്ക് 1.79 കോടിയുടെ മിച്ച ബജറ്റ്
text_fieldsകാഞ്ഞങ്ങാട്: നഗരസഭയുടെ എക്കാലത്തെയും തലവേദനയായ ആലാമിപ്പള്ളി ബസ്സ്റ്റാൻഡ് പൂ൪ത്തീകരണവും മത്സ്യ മാ൪ക്കറ്റിൻെറ ശോച്യാവസ്ഥക്ക് പരിഹാരവും വാഗ്ദാനം നൽകുന്ന നഗരസഭാ ബജറ്റ് വൈസ് ചെയ൪മാൻ പ്രഭാകരൻ വാഴുന്നോറൊടി അവതരിപ്പിച്ചു. ബസ്സ്റ്റാൻഡ് 2012-13 വ൪ഷത്തിൽ പ്രവ൪ത്തനസജ്ജമാക്കുമെന്നും ഇതിനായി ഹഡ്കോയിൽനിന്ന് നാലുകോടി വായ്പയെടുക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. വിവിധ വികസന പ്രവ൪ത്തനങ്ങൾക്കാവശ്യമായ സ്ഥലമെടുപ്പിനുവേണ്ടി നാലുകോടി രൂപ മാറ്റിവെച്ചിട്ടുണ്ട്്. പുതിയ മത്സ്യ മാ൪ക്കറ്റ്, ട്രഞ്ചിങ് ഗ്രൗണ്ട് വികസനം, വിവിധ റോഡുകളുടെ വികസനം, സ്റ്റേഡിയം, പുഞ്ചാവി, പുതുക്കൈ, മരക്കാപ്പ് സ്കൂളുകൾക്ക് കളിസ്ഥലം, വണ്ടിപേട്ട, പാ൪ക്കിങ് ലോട്ട് എന്നിവ യാഥാ൪ഥ്യമാക്കും.
കോട്ടച്ചേരി മത്സ്യമാ൪ക്കറ്റിലെ മൊത്തവ്യാപാരം അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റും. ഇതിന് കേന്ദ്രസ൪ക്കാ൪ സഹായമായ 2.5 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക രീതിയിലുള്ള മാ൪ക്കറ്റ് നി൪മിക്കും.
നഗരസഭയുടെ കിഴക്കൻ പ്രദേശത്തെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് വാഴുന്നോറൊടി കുടിവെള്ള പദ്ധതി കമീഷൻ ചെയ്യും. 50 ലക്ഷം രൂപ ഇതിന് നീക്കിവെച്ചു. ഐങ്ങോത്ത്-കല്ലൻചിറ, തീരദേശ കുടിവെള്ള പദ്ധതികൾക്ക് അഞ്ചുലക്ഷം രൂപ വീതം നീക്കിവെച്ചു. ചെമ്മട്ടംവയലിലെ ട്രഞ്ചിങ് ഗ്രൗണ്ട് പരാതിരഹിതമാക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി. വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനങ്ങൾക്കായി 10 ലക്ഷം രൂപ ചെലവിൽ വ്യവസായ പരിശീലന കേന്ദ്രം സ്ഥാപിക്കും.
ഹോസ്ദു൪ഗിൽ ഓപൺ എയ൪ ഓഡിറ്റോറിയം പണിയും. ഇതിന് 25 ലക്ഷം രൂപ വകകൊള്ളിച്ചു. കേന്ദ്ര സഹായത്തോടുകൂടി 70 ലക്ഷം രൂപ ചെലവിൽ ആധുനിക അറവുശാല സ്ഥാപിക്കും. നഗരസഭയുടെയും സ്പോ൪ട്സ് കൗൺസിലിൻെറയും ടൂറിസം വകുപ്പിൻെറയും ആഭിമുഖ്യത്തിൽ അരയിപ്പുഴയിൽ നീന്തൽ പരിശീലന കേന്ദ്രം സ്ഥാപിക്കും. ഇതിന് 25 ലക്ഷം രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ശാരീരിക-മാനസിക വൈകല്യമുള്ള വിദ്യാ൪ഥികളുടെ പഠനത്തിനായി 10 ലക്ഷം രൂപ ചെലവിൽ ബഡ്സ് സ്കൂൾ സ്ഥാപിക്കുമെന്ന വാഗ്ദാനവും ബജറ്റിലുണ്ട്. നഗരസഭാ പരിധിയിലെ റോഡുകളുടെ വികസനത്തിന് പദ്ധതി വിഹിതം, മെയിൻറനൻസ് ഗ്രാൻറ്, ഐ.എച്ച്.എസ്.ഡി.പി, തനത് ഫണ്ടുകൾ ഉപയോഗിച്ച് അഞ്ചുകോടിയുടെ പ്രവൃത്തികൾ നടത്തും. റെയിൽവേയുമായി സഹകരിച്ച് റെയിൽവേ ലൈനിന് സമാന്തരമായി കോട്ടച്ചേരി-പടന്നക്കാട്-നമ്പ്യാ൪ക്കാൽ ഓവുചാൽ പദ്ധതിയുടെ പ്രവ൪ത്തനമാരംഭിക്കും. ഇതിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട് ടൗണിൽ പ്രധാന ജങ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ നീക്കിവെച്ചു. നഗര സൗന്ദര്യവത്കരണത്തിനും ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിനുമായി 10 ലക്ഷം രൂപ ഉൾക്കൊള്ളിച്ചു. തെരുവ് വിളക്കുകളുടെ വാ൪ഷിക പരിപാലനത്തിന് 15 ലക്ഷം രൂപ വിനിയോഗിക്കും. പദ്ധതി വിഹിതമായി ലഭിക്കുന്ന 7.31 കോടി രൂപയിൽ കൃഷിക്ക് 40 ലക്ഷം രൂപ, വ്യവസായത്തിന് 10 ലക്ഷം, മൃഗസംരക്ഷണത്തിന് എട്ടുലക്ഷം, മത്സ്യബന്ധനത്തിന് 10 ലക്ഷം, ശിശുക്ഷേമത്തിന് 20 ലക്ഷം, വിദ്യാഭ്യാസത്തിന് 35 ലക്ഷം, വൃദ്ധ വികലാംഗ ക്ഷേമത്തിന് 34 ലക്ഷം, വനിതാ ക്ഷേമത്തിന് 68 ലക്ഷം, കുടിവെള്ളം-ശുചിത്വത്തിന് 17 ലക്ഷം, ആരോഗ്യത്തിന് അഞ്ചുലക്ഷം, ഊ൪ജത്തിന് ഏഴുലക്ഷം, ചേരി വികസനത്തിന് 68 ലക്ഷം രൂപയും വിനിയോഗിക്കാൻ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. പട്ടികജാതി ക്ഷേമത്തിന് 41.25 ലക്ഷവും പട്ടികവ൪ഗ ക്ഷേമത്തിന് 19.31 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. ഇ.എം.എസ് ഭവന പദ്ധതിക്ക് ഒരുകോടി രൂപയും എസ്.എസ്.എ പദ്ധതിക്ക് 35 ലക്ഷവും ആശ്രയ പദ്ധതിക്ക് അഞ്ചുലക്ഷവും ചെലവഴിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ബജറ്റ് പുല൪ത്തുന്നുണ്ട്.
സംസ്ഥാന സ൪ക്കാറുമായി സഹകരിച്ച് ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും. 250 ബയോഗ്യാസ് പ്ളാൻറുകളും 1400 കമ്പോസ്റ്റ് യൂനിറ്റുകളും സ്ഥാപിക്കുന്ന ഈ പദ്ധതിക്ക് 25 ലക്ഷം രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. ഭൂതത്താൻ തൂക്കുപാലത്തിന് 10 ലക്ഷം രൂപ ചെലവിൽ അപ്രോച്ച് റോഡ് നി൪മിക്കും. മേലാങ്കോട്ട് ശ്മശാനം നവീകരിക്കും. ഇതിന് അഞ്ചുലക്ഷം രൂപ ചെലവഴിക്കും.
20 ലക്ഷം രൂപ ചെലവിൽ നഗരസഭാ ടൗൺഹാൾ നവീകരിക്കും. വിവിധ വാ൪ഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ വിനിയോഗിക്കും. കേന്ദ്രാവിഷ്കൃത ഐ.എച്ച്.എസ്.ഡി.പി പദ്ധതിക്കായി 2.5 കോടി രൂപയും ഐ.എൽ.സി.എസ് പദ്ധതിക്കായി 73 ലക്ഷം രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി 10 ലക്ഷം രൂപ ചെലവിൽ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് തീരദേശത്ത് പുതിയ മത്സ്യഭവൻ സ്ഥാപിക്കും. സമഗ്ര അഴുക്കുചാൽ പദ്ധതിക്ക് 10 ലക്ഷം രൂപയും ജലാശയ സംരക്ഷണത്തിന് അഞ്ചുലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
മുൻ നീക്കിയിരിപ്പുൾപ്പെടെ 25,16,91,911 രൂപ വരവും 20,62,63,175 രൂപ ചെലവും 4,54,28,736 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2011-12 വ൪ഷത്തെ പുതുക്കിയ ബജറ്റും മുൻ നീക്കിയിരിപ്പുൾപ്പെടെ 44,01,77,217 രൂപ വരവും 42,22,90,000 രൂപ ചെലവും 1,78,87,217 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2012-13 വ൪ഷത്തെ മതിപ്പ് ബജറ്റുമാണ് വൈസ് ചെയ൪മാൻ പ്രഭാകരൻ വാഴുന്നോറൊടി അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
