ദുബൈയില്‍ കുടിവെള്ളത്തിന്‍െറ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി
text_fieldsദുബൈ: എമിറേറ്റിൽ വിപണിയിലുള്ളതും വിതരണം ചെയ്യുന്നതുമായ കുടിവെള്ളത്തിൻെറ ഗുണമേന്മയും സുരക്ഷയും ക൪ശന പരിശോധനയിലൂടെ ഉറപ്പാക്കുന്നുണ്ടെന്ന് ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഒരു പ്രമുഖ കമ്പനിയുടെ കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന ഘടകം കണ്ടെത്തിയെന്ന അറിയിപ്പുകൾ വന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഭീതി അകറ്റുന്നതിന് വേണ്ടിയാണ് മുനിസിപ്പാലിറ്റി ഇത്തരം അറിയിപ്പുമായി രംഗത്തെത്തിയത്. ദുബൈ സെൻട്രൽ ലബോറട്ടറിയിൽ (ഡി.സി.എൽ) എല്ലാ ദിവസവും കുടിവെള്ള പരിശോധന നടത്തുന്നുണ്ടെന്ന് മുനിസിപ്പാലിറ്റിയുടെ ഫുഡ് ആൻഡ് എൻവയോൺമെൻറ് ലബോറട്ടറി മേധാവി മഹാ ഷൗക്കത്ത് അൽ ഹജ്രി പറഞ്ഞു.
ഹാനികരമായ ബ്രോമേറ്റ് സോൾട്ട് അടക്കമുള്ള ഘടകങ്ങൾ അനുവദിച്ച അളവിലും കൂടുതൽ ഇല്ലെന്ന് അത്യാധുനിക അയണിക് ക്രൊമറ്റോഗ്രഫി സംവിധാനം ഉപയോഗിച്ചാണ് ഡി.സി.എല്ലിൽ പരിശോധിക്കുന്നത്. കാൻസറിന് കാരണമായേക്കാവുന്ന ബ്രോമേറ്റ് ലിറ്ററിൽ പത്ത് മൈക്രോഗ്രാമിൽ കൂടരുതെന്നാണ് ഗൾഫ് സ്റ്റാൻഡേ൪ഡൈസേഷൻ ഓ൪ഗനൈസേഷൻെറ നി൪ദേശം. ആഗോളതലത്തിലും ഈ അളവാണ് കുടിവെള്ളത്തിൽ അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്തും വിപണിയിലെത്തുന്ന എല്ലാ ബ്രാൻഡുകളുടെയും കുടിവെള്ള സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. ഫുഡ് കൺട്രോൾ വിഭാഗത്തിലെ ഇൻസ്പെക്ട൪മാരാണ് ഇത് ശേഖരിച്ച് ലാബിലെത്തിക്കുന്നത്. ഉപഭോക്താക്കളിൽ നിന്നും വാട്ട൪ ഫില്ലിങ് ഫാക്ടറികളിൽ നിന്നും സാമ്പിളുകൾ ലഭിക്കാറുണ്ടെന്നും അവ൪ പറഞ്ഞു.
പ്രകൃതിദത്ത വെള്ളത്തിൽ ബ്രോമേറ്റ് സോൾട്ടിൻെറ അംശം ഉണ്ടാകാറില്ല. എന്നാൽ, ബോട്ടിലിങ് പ്രകിയ നടക്കുമ്പോൾ അതിനുപയോഗിക്കുന്ന ഓസോൺ ഗ്യാസും വെള്ളത്തിലെ ബ്രോമൈൻ അയണും തമ്മിൽ ചേരുമ്പോൾ ബ്രോമേറ്റ് സോൾട്ട് ഉണ്ടാകാറുണ്ട്. എന്നാൽ, ഇതിൻെറ അളവ് നിയന്ത്രിക്കാനാകുന്നതാണ്. കുടിവെള്ളത്തിൽ ഇത്തരം ഹാനികരമായ ഘടകങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കാനുള്ള നിരന്തര പരിശോധനകൾ കമ്പനികൾ നടത്തണമെന്നും അവ൪ വ്യക്തമാക്കി. മസാഫിയുടെ വെള്ളത്തിൽ ഗൾഫ് സ്റ്റാൻഡേ൪ഡൈസേഷൻ ഓ൪ഗനൈസേഷൻ അനുവദിച്ച ലിറ്ററിൽ പത്ത് മൈക്രോഗ്രാം എന്ന അളവിനേക്കാൾ കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം ജല-പരിസ്ഥിതി മന്ത്രാലയം അറിയിച്ചതിനെ തുട൪ന്നാണ് ജനങ്ങളിൽ ആശങ്ക പരന്നത്. എന്നാൽ, ഈ പ്രശ്നം പരിഹരിക്കപ്പെട്ടെന്ന് മുനിസിപ്പാലിറ്റിയിലെ അസിസ്റ്റൻറ് ഡയറക്ട൪ ജനറൽ (പരിസ്ഥിതി, ആരോഗ്യം, സുരക്ഷ) സലീം മെസ്മ൪ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.