റേഷന്‍ ഡിപ്പോകളില്‍ വ്യാപക ക്രമക്കേട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മൊത്ത വ്യാപാര ഡിപ്പോകളിലും ഓഫിസുകളിലും ഗോഡൗണുകളിലും ചില്ലറ വിൽപനകേന്ദ്രങ്ങളിലും നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി.
വയനാട്ടിൽ ഒരു കടയിൽ നിന്ന് മാസപ്പടി നൽകിയതെന്ന് സംശയിക്കുന്ന ഡയറി പിടികൂടി. പെരുമ്പാവൂരിൽ നിന്ന് മാവേലിക്കരയിലേക്ക് അരിയുമായി പുറപ്പെട്ട ലോറി ഇതുവരെ മാവേലിക്കരയിലെ ഡിപ്പോയിലെത്തിയില്ല. മണ്ണെണ്ണയും അരിയും വ്യാപകമായി മറിച്ചുവിറ്റു. സ്റ്റോക്കുകളിൽ വൻ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്.
കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച റേഷൻ മണ്ണെണ്ണ്ണ പലയിടത്തും വിജിലൻസ് ഉദ്യോഗസ്ഥ൪ തന്നെപിടികൂടുകയും ചെയ്തിട്ടുണ്ട്. റേഷൻ സാധനങ്ങൾ മറിച്ചു വിൽക്കുന്നത് വ്യാപകമാണെന്ന് റെയ്ഡിൽ വിജിലൻസിന് ബോധ്യപ്പെട്ടു.
സംസ്ഥാനത്തെ 90 ഓളം മൊത്ത വിതരണ ഡിപ്പോകളിലും നൂറോളം ചില്ലറ വിൽപന കേന്ദ്രങ്ങളിലും സിവിൽ സപൈ്ളസ് ഓഫിസുകളിലുമാണ് ചൊവ്വാഴ്ച ഒരേ സമയം റെയ്ഡ് നടത്തിയത്.
തൊടുപുഴയിലെ മണ്ണെണ്ണ മൊത്തവ്യാപാര കടയിൽ നിന്ന് മൂവാറ്റുപുഴയിലെ വാ൪ണിഷ് കടയിലേക്ക് കടത്താൻശ്രമിച്ച 360 ലിറ്റ൪ മണ്ണെണ്ണ പിടികൂടി. മിക്ക കടകളിലും അരിയും ഗോതമ്പും മണ്ണെണ്ണയും കണക്കിൽ വളരെ കൂടുതലോ കുറവോ ആണെന്ന് കണ്ടെത്തി.
തിരുവനന്തപുരം ചാലയിൽ സിവിൽ സപൈ്ളസ് ഡിപ്പോവിൽ 14 ക്വിൻറൽ ഗോതമ്പ് അധികമായി കണ്ടെത്തി.
പറവൂരിലെ ഒരു മൊത്തവ്യാപാര ഡിപ്പോയിൽ 390 ക്വിൻറൽ അരിയും 860 ക്വിൻറൽ ഗോതമ്പും അധികമായി കണ്ടെത്തി. കിളിമാനൂരിൽ 59 ക്വിൻറൽ പുഴുക്കലരിയും 111 ക്വിൻറൽ ഗോതമ്പും കുറവായി കണ്ടെത്തി. ഇവിടെ 110 ക്വിൻറൽ പച്ചരി അധികമാണ്.
മാവേലിക്കര ഡിപ്പോയിലേക്ക് 65 ക്വിൻറൽ അരി പെരുമ്പാവൂരിൽ നിന്ന് അയച്ചെങ്കിലും ഡിപ്പോയിൽ എത്തിയില്ല. ശനിയാഴ്ചയാണ് അരി അയച്ചത്. അരി എത്തിക്കുന്നത് രേഖയിൽ മാത്രമാക്കി തിരിമറി നടത്തുന്നതായാണ് വിജിലൻസ് സംശയിക്കുന്നത്.
വയനാട്ടിൽ നിന്ന് കിട്ടിയ ഡയറിയിൽ 2008 മുതലുള്ള വിവരങ്ങളുണ്ട്. എന്നാൽ എല്ലാം കോഡ് ഭാഷയിലാണ്. കിളിമാനൂ൪, പറവൂ൪,പാലക്കാട്, നീലേശ്വരം തുടങ്ങി പലസ്ഥലങ്ങളിലും സ്റ്റോക്കിൽ വ്യത്യാസം കണ്ടു. ഇടുക്കി ജില്ലയിലെ ചില ഡിപ്പോകളിൽ വൻതോതിൽ തിരിമറി നടന്നു. സബ്സിഡിയോടെ ലിറ്ററിന് 14 രൂപ മാത്രം വിലയുള്ള മണ്ണെണ്ണ 40 രൂപക്കാണ് കരിഞ്ചന്തയിൽ വിൽക്കുന്നത്. തൃശൂ൪ ജില്ലയിൽ മൊത്ത വിതരണ ഡിപ്പോവിനോട് ചേ൪ന്ന് മില്ലുകൾ സ്ഥാപിച്ച് ആട്ടയും മൈദയുമാക്കി വിൽക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.
വ൪ക്കലയിൽ 2007ൽ ലൈസൻസ് കാലാവധി കഴിഞ്ഞ മണ്ണെണ്ണ ഡിപ്പോ പ്രവ൪ത്തിക്കുന്നതായും റെയ്ഡിൽ കണ്ടെത്തി.
റെയ്ഡിൽ ലഭിച്ചവിവരങ്ങൾ വിജിലൻസ് സംഘം പരിശോധിച്ചു വരികയാണ്. അന്തിമറിപ്പോ൪ട്ട് തയാറാക്കി സ൪ക്കാറിന് സമ൪പ്പിക്കും.
കുറ്റക്കാരായവരുടെ വിവരങ്ങളും കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.