യെദിയൂരപ്പ വഴങ്ങി
text_fieldsബംഗളൂരു: മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഉയ൪ത്തിയ വിമത നീക്കത്തെ തുട൪ന്ന് ക൪ണാടകയിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. കേന്ദ്ര നേതൃത്വവുമായി ച൪ച്ച നടത്താനും ബുധനാഴ്ച നടക്കുന്ന ബജറ്റ് അവതരണത്തിൽ പങ്കെടുക്കാനും യെദിയൂരപ്പ തയാറായി. ഇതോടെ ബി.ജെ.പി സ൪ക്കാറിൻെറ ഭാവിക്ക് തന്നെ ഭീഷണിയായ പ്രതിസന്ധിക്ക് പരിഹാരമാകുകയാണ്. നഗരപ്രാന്തത്തിലെ സ്വകാര്യ റിസോ൪ട്ടിൽ ചൊവ്വാഴ്ച രാത്രി വൈകി നടന്ന അനുയായികളുടെ യോഗത്തിന് ശേഷമാണ് യെദിയൂരപ്പ വഴങ്ങിയത്.
70ഓളം എം.എൽ.എമാ൪ പങ്കെടുത്ത യോഗത്തിൽ അടുത്ത അനുയായിയായ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കേന്ദ്ര നേതൃത്വവുമായി ച൪ച്ചക്ക് നിയോഗിച്ചത്. ഇവ൪ ബുധനാഴ്ച ദൽഹിക്ക് പോകും. ഒത്തുതീ൪പ്പ് പാക്കേജ് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ച൪ച്ച നടത്തും.
യെദിയൂരപ്പ ദൽഹിക്ക് പോകില്ല. രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന നീക്കങ്ങൾക്കൊടുവിലാണ് കേന്ദ്ര നേതൃത്വവുമായി ച൪ച്ച നടത്താൻ പ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനിച്ചത്.
ചൊവ്വാഴ്ച ആരംഭിച്ച ബജറ്റ് സമ്മേളനത്തിൻെറ ആദ്യ ദിവസം നിയമസഭ ബഹിഷ്കരിച്ചതോടെ സ൪ക്കാ൪ നിലംപതിക്കുന്ന അവസ്ഥയിൽ അരുൺ ജെയ്റ്റ്ലി നടത്തിയ നീക്കങ്ങളാണ് വിജയം കണ്ടത്. അധികം വൈകാതെ യെദിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന രീതിയിൽ കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഉറപ്പുലഭിച്ചതായും സൂചനയുണ്ട്.
120 അംഗ ബി.ജെ.പി നിയമസഭാ കക്ഷിയിൽ സ്പീക്കറും മുഖ്യമന്ത്രിയും അടക്കം 34 എം.എൽ.എമാ൪ മാത്രമാണ് ബജറ്റ് സമ്മേളനത്തിൻെറ ആദ്യ ദിവസം സഭയിലെത്തിയത്.
മുഖ്യമന്ത്രിയായി തന്നെ തെരഞ്ഞെടുക്കുന്നത് വരെ ബംഗളൂരു വിട്ട് ച൪ച്ചക്കായി ഒരിടത്തേക്കും പോകില്ലെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി ഉപാധികളും മുന്നോട്ടുവെച്ചു. ബജറ്റ് അവതരിപ്പിച്ച ശേഷം മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാജിവെക്കുക, രാജിക്ക് ശേഷം നിയമസഭാകക്ഷി യോഗം വിളിച്ചുചേ൪ക്കുക, പുതിയ മുഖ്യമന്ത്രിയെ നിയമസഭാ കക്ഷി യോഗത്തിലെ ഭൂരിപക്ഷം അനുസരിച്ച് തീരുമാനിക്കുക എന്നീ ഉപാധികളാണ് മുന്നോട്ടുവെച്ചത്.
നേതൃ മാറ്റം കോ൪ കമ്മിറ്റി തീരുമാനിക്കുമെന്ന ദേശീയ നേതൃത്വത്തിൻെറ നിലപാടിന് മറുപടിയായാണ് നിയമസഭാകക്ഷി യോഗം തെരഞ്ഞെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. യെദിയൂരപ്പ ഉന്നയിച്ച ഉപാധികൾ സംബന്ധിച്ചാണ് ബസവരാജ് ബൊമ്മെയും സംഘവും കേന്ദ്ര നേതൃത്വവുമായി ച൪ച്ച ചെയ്യുക.
മന്ത്രിമാരായ ജഗദീഷ് ഷെട്ട൪, സി.എം. ഉദാസി, എം.എൽ.എമാരായ ലക്ഷ്മിനാരായണ, ചന്ദ്രകാന്ത ബെല്ലാഡ് എന്നിവരാണ് യെദിയൂരപ്പ വിഭാഗത്തെ പ്രതിനിധീകരിച്ച് സഭയിലെത്തിയത്. അടുത്തിടെ അന്തരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി വി.എസ്. ആചാര്യക്ക് ആദരാഞ്ജലി അ൪പ്പിച്ച ശേഷം സഭ പ്രക്ഷുബ്ധമായി. ഭരണപക്ഷ ബെഞ്ചുകൾ ഒഴിഞ്ഞുകിടന്നത് ശ്രദ്ധയിൽ പെടുത്തി സ൪ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
