മുംബൈ ആക്രമണ കേസിലെ സാക്ഷികളെ വിസ്തരിക്കണമെന്ന പാക് ആവശ്യം ഇന്ത്യ തള്ളി
text_fieldsമുംബൈ: മുംബൈ ഭീകരാക്രമണ കേസിൽ മുഖ്യ സാക്ഷികളെ വിസ്തരിക്കണമെന്ന പാകിസ്താൻ ജുഡീഷ്യൽ കമീഷൻെറ ആവശ്യം ഇന്ത്യ തള്ളി. ആക്രമണത്തിലെ പ്രധാന പ്രതി അജ്മൽ അമീ൪ കസബിനെയും ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിനെയും എതി൪ വിസ്താരം നടത്തണമെന്ന് ഇന്ത്യ സന്ദ൪ശിച്ചുവരുന്ന പാക് കമീഷൻ ആവശ്യപ്പെട്ടതായി ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് പാക് ജുഡീഷ്യൽ കമീഷൻ നൽകിയ ഹരജി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് എസ്.എസ്.ഷിൻഡെയാണ് തള്ളിയത്. എന്നാൽ,കസബിൻെറയും ഇയാളുടെ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് ആ൪.വി. സാവന്ത് വാഗുലെയുടെയും വിശദീകരണങ്ങൾ റെക്കോഡ് ചെയ്യാൻ കമീഷൻ അംഗങ്ങൾക്ക് മജിസ്ട്രേറ്റ് അനുമതി നൽകി.
സാക്ഷി വിസ്താരത്തിന് പാക് സംഘത്തെ അനുവദിക്കില്ലെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കസബിനെ കാണാൻ അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. പാകിസ്താൻെറ ആവശ്യം ഭീകരാക്രമണ കേസിലെ പബ്ളിക് പ്രോസിക്യൂട്ട൪ ഉജ്ജ്വൽ നിഗമും ശക്തമായി എതി൪ത്തു. കസബിൻെറ പ്രസ്താവന രേഖപ്പെടുത്താൻ മാത്രമാണ് പാകിസ്താൻ നേരത്തെ ധാരണയായതെന്നും എന്നാൽ, പ്രതികളെ വിസ്തരിക്കണമെന്ന ആവശ്യം ഇപ്പോൾ ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്നും ഉജ്ജ്വൽ നിഗം ചോദിച്ചു.
ഏറെ തവണത്തെ നീട്ടിവെക്കലിനുശേഷമാണ് പാക് സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪ സുൽഫിക്ക൪ അലിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം വ്യാഴാഴ്ച ഇന്ത്യയിലെത്തിയത്. സാവന്ത് വാഗുലെയടക്കം ഇതുവരെ നാല് സാക്ഷികളുടെ പ്രസ്താവനകൾ ഇവ൪ രേഖപ്പെടുത്തി. കേസ് അന്വേഷിച്ച ഓഫിസ൪ രമേശ് മഹേലയെയും രണ്ട് ഡോക്ട൪മാരുടെയും പ്രസ്താവനകൾ ഇന്ന് പരിഗണിക്കുമെന്ന് കരുതുന്നു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് ഭീകരവിരുദ്ധ കോടതിയിൽ വിചാരണ നേരിടുന്ന ലശ്കറെ ത്വയ്യിബ തലവൻ സകീയു൪റഹ്മാനും മറ്റ് ആറുപേ൪ക്കുമെതിരിലുള്ള തെളിവായി ഇവരുടെ മൊഴി ഉപയോഗപ്പെടുത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
