കുടിവെള്ള പദ്ധതികള്‍ അവഗണിക്കുന്നെന്ന്; ജനപ്രതിനിധികള്‍ എ.ഡി.എമ്മിനെ തടഞ്ഞു
text_fieldsആലപ്പുഴ: നഗരസഭയും പഞ്ചായത്തുകളും സമ൪പ്പിച്ച കുടിവെള്ളപദ്ധതികൾ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ജനപ്രതിനിധികൾ എ.ഡി.എമ്മിനെ തടഞ്ഞു. ബുധനാഴ്ച രാവിലെ 10.30ഓടെ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ വി.ജി. വിഷ്ണു, കെ.കെ. ജയമ്മ, സി. അരവിന്ദാക്ഷൻ, എം.ജി. സതീദേവി, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ത്യാഗരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് എ.ഡി.എമ്മിനെ തടഞ്ഞത്. പിന്നീട് കലക്ടറുമായി നടത്തിയ ച൪ച്ചയെത്തുട൪ന്ന് പദ്ധതികൾ പരിശോധിക്കാൻ തഹസിൽദാ൪, വാട്ട൪ അതോറിറ്റി അധികൃത൪ എന്നിവരെ ചുമതലപ്പെടുത്തി.
വിവിധ പ്രദേശങ്ങളിൽ പുതുതായി പൈപ്പ് ലൈൻ വലിക്കാനും ആ൪.ഒ പ്ളാൻറുകളുടെയും മറ്റും അറ്റകുറ്റപ്പണിക്കുമായി 82 ലക്ഷത്തിലേറെ രൂപ അനുവദിച്ചിരുന്നു. എന്നാൽ, ആലപ്പുഴ നഗരസഭ സമ൪പ്പിച്ച ഒരു പദ്ധതിപോലും പരിഗണിച്ചില്ലെന്നാണ് ആരോപണം. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനും ആ൪.ഒ പ്ളാൻറുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ 35 ലക്ഷത്തിൻെറ പദ്ധതികളാണ് സമ൪പ്പിച്ചത്. എം.എൽ.എമാരായ ഡോ. തോമസ് ഐസക്, ജി. സുധാകരൻ എന്നിവരും വിവിധ പദ്ധതികൾ നി൪ദേശിച്ചിരുന്നു.
എ.ഡി.എമ്മിൻെറ ഓഫിസിൽ കുത്തിയിരുന്ന ജനപ്രതിനിധികൾ മുദ്രാവാക്യംമുഴക്കി. ഇതിനിടെ, എത്തിയ കലക്ട൪ സൗരഭ് ജയിനുമായി ജനപ്രതിനിധികൾ പദ്ധതി സംബന്ധിച്ച് ച൪ച്ചനടത്തി. വാട്ട൪ അതോറിറ്റി അധികൃതരോട് ഫോണിൽ വിവരങ്ങൾ ആരാഞ്ഞശേഷം അമ്പലപ്പുഴ തഹസിൽദാരെ വിളിച്ചുവരുത്തി ജനപ്രതിനിധികൾ ഉന്നയിച്ച പദ്ധതികൾ പരിശോധിച്ച് റിപ്പോ൪ട്ട് നൽകാൻ കലക്ട൪ നി൪ദേശിച്ചു. ലഭ്യമായ തുകയിൽനിന്ന് ഇതിനാവശ്യമായ പണം അനുവദിക്കുമെന്ന് കലക്ട൪ ഉറപ്പുനൽകിയതോടെയാണ് ജനപ്രതിനിധികൾ സമരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.