നായനാര്‍ കപ്പ്: ആര്‍മി ഇലവന്‍ പുറത്ത് മുംബൈ എഫ്.സി സെമിയില്‍
text_fieldsകോഴിക്കോട്: ഹൈദരാബാദുകാരായ മുൻ ഇന്ത്യൻ താരങ്ങൾ പരിശീലിപ്പിച്ച ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ വിജയം ഖാലിദ് ജമീലിൻെറ ഭാഗത്തായിരുന്നു. പഴയ പടക്കുതിര ഷബീറലിയുടെ സതേൺ സമിതിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപിച്ച് ഐ ലീഗ് ടീമായ മുംബൈ എഫ്.സി നാലാമത് നായനാ൪ കപ്പ് ഫുട്ബാൾ ടൂ൪ണമെൻറിൻെറ സെമിഫൈനലിലെത്തി. ബുധനാഴ്ചയിലെ ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്.സിയോട് രണ്ടു ഗോളിന് തോറ്റ് ദൽഹി ടീമായ ആ൪മി ഇലവൻ ഒരു മത്സരം ബാക്കിനിൽക്കെ ടൂ൪ണമെൻറിൽനിന്ന് പുറത്തായി. മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു വിജയവും ഒരു സമനിലയുമായി ഏഴു പോയൻേറാടെയാണ് മുംബൈ എഫ്.സി ഗ്രൂപ് ഒന്നിൽ മുന്നിലെത്തിയത്.
പന്തുരുണ്ടു തുടങ്ങിയ ഉടനെത്തന്നെ ഗോളും പിറന്നു. ധനചന്ദ്ര സിങ്ങിൻെറ കോ൪ണ൪ കിക്കിന് സമാനമായ നീളൻ ത്രോയിൽനിന്ന് വന്ന പന്ത് ആഫ്രിക്കൻ താരം സുക്കോ൪ തിയോഫ്ലിയസ് വേഗമേറിയ ഹെഡറിലൂടെ ഗോൾവര കടത്തി. പിന്നാലെ നിക്കോളാസ് റോഡ്രിഗ്സിൻെറ ലോങ് കിക്ക് പോസ്റ്റിന് തട്ടിത്തെറിച്ചു.
ആദ്യപകുതിയിൽ സമനിലഗോളിലേക്ക് പന്തെത്തിക്കാനാകാതെപോയ കൊൽക്കത്തക്കാ൪ പകരക്കാരനായി ഇറങ്ങിയ സിക്കോ സോറെംസംഗയിലൂടെ 75ാം മിനിറ്റിൽ തുല്യത നേടി. വലതു കോ൪ണ൪ കിക്കിൽനിന്ന് വന്ന പന്ത് മനോഹരമായ ആക്രോബാറ്റിക് കിക്കിലൂടെ സിക്കോ ലക്ഷ്യത്തിലെത്തിച്ചു.
സതേൺ സമിതിക്കാരുടെ ആഘോഷൾക്ക് രണ്ടു മിനിറ്റ്പോലും ആയുസ്സുണ്ടായില്ല. 77ാം മിനിറ്റിൽ നിക്കോളാസ് റോഡ്രിഗ്സിൻെറ ക്രോസ് ധനചന്ദ്ര സിങ് കുനിഞ്ഞ് തലവെച്ച് വലയിലേക്ക് വഴിതിരിച്ചു. 80ാം മിനിറ്റിൽ ഫ്രൈഡേയുടെ ലോങ് ഷൂട്ട് പ്രതിരോധനിരയുടെ വിള്ളലിലൂടെ വലതുപോസ്റ്റിന് തൊട്ടുരുമ്മി വലയിൽ കയറി. 84ാം മിനിറ്റിൽ മുംബൈ എഫ്.സിയുടെ കുട്ടിമോണി ചുകപ്പ് കണ്ട് പുറത്തായെങ്കിലും അത് മുതലെടുക്കാൻ സതേൺ സമിതിക്കായില്ല.
ഷില്ലോങ് ലജോങ് 2 ആ൪മി ഇലവൻ 0
മറ്റൊരു മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളിന് ആ൪മി ഇലവനെ തോൽപിച്ച് ഐ ലീഗ് ടീമായ ഷില്ലോങ് ലജോങ് എഫ്.സി മൂന്ന് പോയൻറ് കരസ്ഥമാക്കി. ലജോങ്ങിന് രണ്ട് കളികളിൽ നാല് പോയൻറുണ്ട്.
വിരസമായ മത്സരത്തിൽ ക്യാപ്റ്റൻ സെക്കോഹാവോ ടുബോയ് ആണ് 62ാം മിനിറ്റിൽ ലജോങ്ങിനെ മുന്നിലെത്തിച്ചത്. വലതുവിങ്ങിൽനിന്ന് ബോയ്താങ് ഹാവോകിപ്പ് നൽകിയ ക്രോസ് പറന്നുള്ള ഹെഡറിലൂടെ ടുബോയി ഗോളാക്കി.
ഫൈനൽ വിസിലിന് ഒരുമിനിറ്റ് ശേഷിക്കെ പന്തുമായി കുതിച്ച ബൊയ്താങ്ങിനെ ബോക്സിനകത്തുനിന്ന് പിടിച്ചുവലിച്ചതിന് ലഭിച്ച സ്പോട്ട് കിക്ക് റെനാഡി സിങ് എളുപ്പം ലക്ഷ്യത്തിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
