ഹൈറേഞ്ചില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; പദ്ധതികള്‍ പാതിവഴിയില്‍
text_fieldsപീരുമേട്: വേനൽചൂടിൽ ജല സ്രോതസ്സുകൾ വറ്റിയതോടെ ഹൈറേഞ്ചിൽ കുടിവെള്ളക്ഷാമം രൂക്ഷം. പെരുവന്താനം, പീരുമേട് ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. ഉയ൪ന്ന മേഖലകളിൽ താമസിക്കുന്നവരാണ് ഏറെ ക്ളേശിക്കുന്നത്. മിക്കവരും കുടിവെള്ളം വിലയ്ക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്.
താലൂക്ക് ആസ്ഥാനമായ പീരുമേട്ടിൽ വാട്ട൪ അതോറിറ്റിയുടെ ജല വിതരണം തകരാറിലായത് കുടിവെള്ളം മുട്ടിക്കുന്നു. ഗസ്റ്റ് ഹൗസിന് സമീപത്തെ കുഴൽ കിണറ്റിലെ മോട്ടോ൪ തകരാറിലായതിനാൽ പമ്പിങ് നിലച്ചിരിക്കുകയാണ്. വാട്ട൪ അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളം 15 ൽ താഴെ ഹൗസ് കണക്ഷൻ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭിക്കുന്നത്. കുഴൽ കിണറ്റിൽ നിന്ന് പമ്പ് ചെയ്യുന്ന ലൈനിൽ 20 ൽപ്പരം പൊതുടാപ്പുകൾ ഉണ്ടെങ്കിലും രണ്ട് ടാപ്പിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്.
സബ് ജയിലിന് സമീപത്തെ ക്വാ൪ട്ടേഴ്സുകളിൽ വിതരണം ചെയ്യുന്നത് പോലെ മിനി സിവിൽ സ്റ്റേഷന് സമീപത്തെ റവന്യൂ ക്വാ൪ട്ടേഴ്സുകളിലും ജലം വിതരണം ചെയ്യണമെന്ന് ജീവനക്കാ൪ ആവശ്യപ്പെട്ടു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പരിധിയിലെ അമലഗിരി, ചുഴുപ്പ്, കൊടകുത്തി തുടങ്ങിയ മേഖലകളിലും ജലക്ഷാമം തുടരുകയാണ്. താലൂക്കിലെ ആറ് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നി൪മാണം ആരംഭിച്ച ഹെലിബറിയ പദ്ധതി ഇഴയുകയാണ്. 2000 ൽ നി൪മാണം ആരംഭിച്ച പദ്ധതി കമീഷൻ ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 2009 മാ൪ച്ചിന് മുമ്പ് പദ്ധതി കമീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെരുവന്താനം വാസികൾ കോടതിയിൽ നിന്ന് സമ്പാദിച്ച ഉത്തരവും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.