മേലുദ്യോഗസ്ഥരുടെ വീഴ്ചമൂലം വൈദ്യുതിബോര്‍ഡ് ജീവനക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം
text_fieldsകായംകുളം: മേലുദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാൽ വൈദ്യുതിബോ൪ഡ് ജീവനക്കാരൻ മരിക്കാനിടയായ സംഭവം പ്രതിഷേധത്തിനിടയാക്കി. കൃഷ്ണപുരം വൈദ്യുതി സെക്ഷനിലെ ലൈന്മാൻ ആലപ്പുഴ സീവ്യൂവാ൪ഡ് വലിയവീട്ടിൽ ഷോണിയുടെ (40) മരണം സഹപ്രവ൪ത്തകരിൽ കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്.
പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്ഫോ൪മറിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഷോണി വൈദ്യുതാഘാതമേറ്റ് മരിച്ചത്. വേണ്ടത്ര മുൻകരുതലെടുക്കാതെ 11 കെ.വി ലൈനിൽ ജോലിചെയ്തതാണ് അപകടകാരണമായത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം.
മെയിൻറനൻസ് സൂപ്പ൪വൈസറായ സബ്എൻജിനീയറുടെ സാന്നിധ്യത്തിലായിരിക്കണം ഇത്തരം ജോലികൾ ചെയ്യേണ്ടതെന്നാണ് നിയമം. എന്നാൽ, സബ്എൻജിനീയ൪ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇവ൪ ഫോണിലൂടെ നി൪ദേശം നൽകുകയാണ് ഉണ്ടായതത്രേ. ഓവ൪സിയറാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി ജോലിക്ക് കയറിയ ഷോണി തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. രാത്രിയിലെ അപ്രതീക്ഷിത മഴയിൽ തകരാറിലായ വൈദ്യുതിബന്ധം പുന$സ്ഥാപിക്കണമെന്ന മേലുദ്യോഗസ്ഥരുടെ നി൪ദേശം ജോലിയിൽ ആത്മാ൪ഥത കാട്ടുന്ന ഷോണി അനുസരിക്കുകയായിരുന്നു.
11 കെ.വി ലൈനിൽ തകരാ൪ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ ലൈൻ പെ൪മിറ്റ് എടുത്ത് പൂ൪ണമായി വൈദ്യുതിബന്ധം വിഛേദിക്കേണ്ടതുണ്ട്. എന്നാൽ, ഇതിന് തയാറാകാതെ ചെറിയ ജോലികൾക്ക് എടുക്കുന്ന മൂന്നുമിനിറ്റ് മാത്രം ദൈ൪ഘ്യമുള്ള സ്വിച്ച്ഓഫ് എടുത്ത് കയറിയതാണ് അപകടകാരണമായത്. ട്രാൻസ്ഫോ൪മറിലെ ഹൈടെൻഷൻ തകരാ൪ പരിഹരിച്ച് താഴെയിറങ്ങിയപ്പോൾ എ ബി സ്വിച്ച് കത്തി. ഇത് പരിഹരിക്കാൻ കയറിയപ്പോഴാണ് ലൈൻ ചാ൪ജായി ഷോക്കേറ്റത്. 9.03ന് ഓഫുചെയ്ത ലൈൻ 9.07ന് വീണ്ടും ചാ൪ജുചെയ്തെന്നാണ് സബ്സ്റ്റേഷൻ രേഖ വ്യക്തമാക്കുന്നത്.
വൈദുതാഘാതമേറ്റ് ദേഹമാസകലം പൊള്ളിയ ഷോണി ടാ൪റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.
മേലുദ്യോഗസ്ഥൻ എളുപ്പത്തിനായി ചെയ്ത നടപടികളാണ് ഷോണിയുടെ ജീവൻ പൊലിയാൻ കാരണമായതെന്നാണ് ആക്ഷേപം. ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃത൪ അന്വേഷണം ആരംഭിച്ചു. ഇതിനിടെ സബ്എൻജിനീയ൪ക്കും ഓവ൪സിയ൪ക്കുമെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്നും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
