നേറ്റിവിറ്റി പ്രശ്നം: ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പ്രതിസന്ധിയില്‍
text_fieldsചെറുവത്തൂ൪: നിയമനങ്ങൾക്കുള്ള നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റിൻെറ കാര്യത്തിൽ കോടതിയും പി.എസ്.സിയും തമ്മിൽ തുടരുന്ന പ്രശ്നത്തെ തുട൪ന്ന് സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ പ്രതിസന്ധിയിലായി. വിവിധ വകുപ്പുകളിലായി ലാസ്റ്റ് ഗ്രേഡ് സ൪വൻറ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ ലക്ഷക്കണക്കിന് ഉദ്യോഗാ൪ഥികളാണ് വിവിധ ജില്ലകളിലായി പരീക്ഷയെഴുതിയത്.
ഈ മാ൪ച്ച് അവസാനത്തിനുള്ളിൽ റാങ്ക് ലിസ്റ്റ് പുറത്തിറക്കുക എന്ന ഉദ്ദേശ്യത്തോടെ ഷോ൪ട്ട് ലിസ്റ്റ് ഭൂരിഭാഗം ജില്ലകളിലും വന്നുകഴിഞ്ഞു. ഈ ലിസ്റ്റിലേക്കുള്ള കൂടിക്കാഴ്ചകൾ പുരോഗമിച്ചുവരുകയാണ്. നി൪ദിഷ്ട യോഗ്യതക്കൊപ്പം നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റാണ് കൂടിക്കാഴ്ചക്കായി പ്രധാനമായും പരിഗണിക്കുന്നത്. നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അതത് ജില്ലക്കാ൪ക്ക് അഞ്ച് മാ൪ക്ക് വെയിറ്റേജ് ലഭിക്കുമെന്നാണ് ഇതുവരെയുള്ള നിയമം.
എന്നാൽ, പി.എസ്.സി നിയമനങ്ങൾക്ക് നേറ്റിവിറ്റിയുടെ മാ൪ക്ക് നൽകേണ്ടതില്ലെന്ന ഉത്തരവ് കഴിഞ്ഞദിവസം ഹൈകോടതിയുടെ സിംഗിൾ ബെഞ്ച് പുറത്തിറക്കി. അതേസമയം, കൂടിക്കാഴ്ച നടന്ന എല്ലാ ജില്ലകളിലും നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റിൻെറ കോപ്പി പി.എസ്.സി ശേഖരിച്ചിരുന്നു. മുമ്പ് നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെല്ലാം നേറ്റിവിറ്റി മാ൪ക്കും നൽകിയിട്ടുണ്ട്. പുതിയ നിയമനങ്ങൾക്കും നേറ്റിവിറ്റി മാ൪ക്ക് നൽകണമെന്നാവശ്യപ്പെട്ട് പി.എസ്.സി ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുകയാണ്. ഇതിൻെറ വിധി വൈകുന്നതാണ് ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ അനിശ്ചിതത്വത്തിലാവാൻ കാരണം.
വിധി വൈകുന്നതുമൂലം ഷോ൪ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത ബാക്കി ജില്ലകളെല്ലാം മറ്റു ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് തുടരുന്നത്. ലാസ്റ്റ് ഗ്രേഡിനുശേഷം പരീക്ഷ നടന്ന ലോവ൪ ഡിവിഷൻ ക്ള൪ക്കിൻെറ ഷോ൪ട്ട് ലിസ്റ്റ് കഴിഞ്ഞദിവസം എല്ലാ ജില്ലകളിലും പ്രസിദ്ധീകരിച്ചുകഴിഞ്ഞു.
ജില്ലാതലത്തിലുള്ള എല്ലാ നിയമനങ്ങൾക്കും നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റിൻെറ അടിസ്ഥാനത്തിൽ വെയിറ്റേജ് നൽകാനുള്ള വിധി വരുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാ൪ഥികൾ. എന്നാൽ, സ൪ട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട പരാതികളും വ്യാപകമായി നിലനിൽക്കുന്നുണ്ട്. നിലവിലുള്ള മാനദണ്ഡമനുസരിച്ച് ജന്മദേശത്തുതന്നെ സ്ഥിരതാമസമുള്ളവ൪ക്കാണ് നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ് നൽകുന്നത്. ഇതുമൂലം ഒരു ജില്ലയിൽ ജനിച്ച് മറ്റു ജില്ലകളിൽ സ്ഥിരതാമസമാക്കിയവ൪ക്ക് ഒരു ജില്ലയിലും നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ് ലഭിക്കില്ല.
വിവാഹശേഷം ഭ൪ത്താവിനോ ഭാര്യക്കോ ഒപ്പം മറ്റു ജില്ലകളിലേക്ക് മാറി സ്ഥിരതാമസം തുടങ്ങിയവ൪ക്കും നേറ്റിവിറ്റി സ൪ട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. സ്ത്രീകളാണ് ഈ പ്രശ്നം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ വാ൪ത്താമാധ്യമങ്ങളിൽനിന്നും ഉദ്യോഗാ൪ഥികളിൽനിന്നും അറിഞ്ഞതിനെ തുട൪ന്നാണ് ഒരു നിയമനങ്ങൾക്കും നേറ്റിവറ്റി മാ൪ക്ക് നൽകേണ്ടെന്ന് ഹൈകോടതി സിംഗിൾ ബെഞ്ച് വിധിച്ചത്.
ഒരു ജില്ലയിൽ സ്ഥിരമായി വ൪ഷങ്ങളോളം താമസിക്കുകയും റേഷൻ കാ൪ഡും ഇലക്ഷൻ തിരിച്ചറിയൽ കാ൪ഡും ലഭ്യമാവുകയും ചെയ്തിട്ടും നേറ്റിവിറ്റി മാത്രം നൽകാത്തത് ഗൗരവ പ്രശ്നമായി ഉയ൪ന്നിട്ടുണ്ട്. സ്ഥിരമായി താമസിക്കുന്നില്ലെന്ന കാരണത്താൽ ജനിച്ച ജില്ലയിലും നേറ്റിവിറ്റി നൽകാൻ അധികൃത൪ തയാറാകുന്നില്ല. കേന്ദ്രസ൪ക്കാ൪ നിയമനങ്ങൾക്ക് ചെയ്യുന്നതുപോലെ സ്ഥിരവാസ സ൪ട്ടിഫിക്കറ്റിൻെറ അടിസ്ഥാനത്തിൽ വെയിറ്റേജ് നൽകണമെന്നാണ് പൊതുവെ ഉദ്യോഗാ൪ഥികളിൽനിന്നും ഉയരുന്ന അഭിപ്രായം.
പിന്നാക്ക ജില്ലക്കാ൪ക്ക് അ൪ഹമായ പരിഗണന ലഭിക്കുന്നതിനുവേണ്ടിയാണ് പി.എസ്.സി ജില്ലാതല നിയമനങ്ങൾക്ക് നേറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ വെയിറ്റേജ് നൽകിത്തുടങ്ങിയത്. ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾക്ക് മാത്രമായിരുന്നു ഇതുവരെ നേറ്റിവിറ്റി വെയിറ്റേജ് നൽകിയത്. എന്നാൽ, ജില്ലാതലത്തിലെ എല്ലാ നിയമനങ്ങൾക്കും വെയിറ്റേജ് നൽകാൻ ഒടുവിൽ തീരുമാനമാവുകയും ചെയ്തു. അതിനിടെയാണ് നേറ്റിവിറ്റി മാ൪ക്ക് വേണ്ടെന്ന് കോടതി വിധി നിലവിൽവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.