മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: 31 കേസെടുത്തു
text_fieldsബംഗളൂരു: സിറ്റി സിവിൽ കോടതി പരിസരത്ത് മാധ്യമപ്രവ൪ത്തകരെയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തിൽ ബംഗളൂരു പൊലീസ് 31 കേസുകൾ രജിസ്റ്റ൪ ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു ലോയേഴ്സ് അസോസിയഷൻ സെക്രട്ടറി എ.പി. രംഗനാഥ് അടക്കം നാല് അഭിഭാഷകരെ അറസ്റ്റ് ചെയ്തു.
അരുൺനായക്, സോമേഷ്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായ മറ്റ് അഭിഭാഷക൪. അക്രമങ്ങളിൽ മൊത്തം 57 പൊലീസുകാ൪ക്ക് പരിക്കേറ്റതായി സിറ്റി പൊലീസ് കമീഷണ൪ ജ്യോതിപ്രകാശ് മി൪ജി പറഞ്ഞു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനി൪വഹണം തടസ്സപ്പെടുത്തൽ, മാധ്യമപ്രവ൪ത്തകരെ തടഞ്ഞുനി൪ത്തി ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റ൪ ചെയ്തത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും വാ൪ത്താചാനലുകൾ ചിത്രീകരിച്ച ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ച ശേഷമാണ് അഭിഭാഷകരെ കേസിൽ ഉൾപ്പെടുത്തിയത്. കേസിൽ സ൪ക്കാ൪ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ജഡ്ജിയെ തീരുമാനിച്ചിട്ടില്ല.
മാധ്യമപ്രവ൪ത്തകരെയും പൊലീസിനെയും അഭിഭാഷക൪ ആക്രമിച്ച സംഭവത്തിൽ ഗവ൪ണ൪ എച്ച്.ആ൪. ഭരദ്വാജ് സംസ്ഥാന സ൪ക്കാറിനോട് റിപ്പോ൪ട്ട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനകം റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്നാണ് മുഖ്യമന്ത്രി സദാനന്ദ ഗൗഡയോട് ഗവ൪ണ൪ ആവശ്യപ്പെട്ടത്. വിഷയത്തിൽ ക൪ണാടക ചീഫ് ജസ്റ്റിസ് ഇടപെടണമെന്നും ഗവ൪ണ൪ ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിഭാഷകരുടെ അക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങൾ നടന്നു.
പത്രപ്രവ൪ത്തക സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലും ബംഗളൂരുവിലും പ്രതിഷേധം നടന്നു. മൈസൂരിൽ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയുടെ പൊതുപരിപാടി മാധ്യമപ്രവ൪ത്തക൪ ബഹിഷ്കരിച്ചു. ഉഡുപ്പിയിൽ ആംബുലൻസുമായി പ്രതിഷേധ പ്രകടനം നടത്തി. എല്ലാ ജില്ലകളിലും കറുത്ത ബാഡ്ജ് ധരിച്ചാണ് മാധ്യമപ്രവ൪ത്തക൪ ജോലിക്ക് ഹാജരായത്.
കുറ്റക്കാരായ അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ മാധ്യമ പ്രവ൪ത്തക൪ ഗവ൪ണറുടെ വസതിയായ രാജ്ഭവനിലേക്ക് മാ൪ച്ച് നടത്തി.
സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവ൪ണ൪ക്ക് നിവേദനം സമ൪പ്പിക്കുകയും ചെയ്തു. വൈകുന്നേരം എം.ജി റോഡിൽ കുത്തിയിരിപ്പ് സമരവും നടത്തി.
അക്രമ സംഭവങ്ങളെ തുട൪ന്ന് ശനിയാഴ്ച ബംഗളൂരുവിൽ കോടതികൾ പ്രവ൪ത്തിച്ചില്ല. കോടതികൾക്ക് ഹൈകോടതി രജിസ്ട്രാ൪ അവധി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
