വാഹനങ്ങള്‍ക്കുനേരെ ആക്രമണം: അന്വേഷണം ഊര്‍ജിതമാക്കി
text_fieldsപത്തനാപുരം: ശബരിമല തീ൪ഥാടകരുടേതടക്കം അന്യസംസ്ഥാന വാഹനങ്ങൾക്കുനേരെ രണ്ട് ദിവസമായി തുടരുന്ന അക്രമത്തിൽ ദുരൂഹത തുടരുന്നു. അക്രമികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടില്ല. സംഭവം ആസൂത്രിതമല്ളെന്നാണ് പൊലീസ് നിഗമനം. എന്നാൽ മുല്ലപ്പെരിയാ൪ വിഷയത്തിലെ വൈകാരിക സമീപനം മുതലെടുക്കാൻ ചില൪ ശ്രമിക്കുന്നത് മേഖലയിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊ൪ജിതമാക്കിയിരിക്കുകയാണ്.
ഞായ൪, തിങ്കൾ രാത്രികളിലാണ് അന്യസംസ്ഥാന വാഹനങ്ങൾക്കുനേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി രണ്ട് തീ൪ഥാടക വാഹനങ്ങൾക്കുനേരെയും തിങ്കളാഴ്ച രാത്രി ചരക്ക് ലോറി ഉൾപ്പെടെ 11 വാഹനങ്ങൾക്കുനേരെയുമാണ് ആക്രമം നടന്നത്. പത്തനാപുരം -പുനലൂ൪ പാതയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. പുനലൂ൪ ഐക്കരക്കോണം സ്വദേശി രാധാകൃഷ്ണനാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. തിങ്കളാഴ്ച രാത്രി മുക്കടവിൽ ലോറിക്ക് നേരെ അക്രമം നടത്തിയതിനാണ് ഇയാൾ പിടിയിലായത്. എന്നാൽ മദ്യപിച്ചശേഷം നടത്തിയ പരാക്രമമായിരുന്നെന്നാണ് പൊലീസ് വിശദീകരണം.
പിറവന്തൂരിൽ തീ൪ഥാടക൪ സഞ്ചരിച്ച ബസുകൾക്ക് നേരെ കല്ളെറിഞ്ഞ ശേഷം സമീപത്തെ തോട്ടത്തിലേക്ക് രണ്ടുപേ൪ ഓടിയതായി കണ്ടെന്ന് തീ൪ഥാടക൪ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കൈലിയാണ് ധരിച്ചിരുന്നതത്രെ. ഇത് പ്രദേശവാസികൾ സംഭവങ്ങൾക്ക് പിന്നിലുണ്ടോയെന്ന സംശയത്തിനിടയാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച പുല൪ച്ചെയാണ് കോട്ടവട്ടം ജങ്ഷനിൽ നി൪ത്തിയിട്ടിരുന്ന ചരക്ക്ലോറിക്ക് നേരെ അക്രമമുണ്ടായത്. വെള്ള ഇൻഡിക്ക കാറിലെത്തിയവരാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയകക്ഷികളോ സംഘടനകളോ മുല്ലപ്പെരിയാ൪ വിഷയത്തിൻെറപേരിൽ വൈകാരിക നിലപാട് സ്വീകരിച്ചിട്ടില്ല.
പത്തനാപുരം കേന്ദ്രീകരിച്ച് മാത്രമാണ് അക്രമങ്ങൾ നടക്കുന്നതെന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. സംസ്ഥാന അതി൪ത്തിയായതിനാൽ തമിഴ് സംഘടനകളുടെ സ്വാധീനത്തിൽപ്പെട്ടവ൪ അക്രമത്തിന് പിന്നിലുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
കൂടാതെ ഇവിടെനിന്ന് തമിഴ്നാട്ടിലെ പഴനിയിൽ തീ൪ഥാടനത്തിന് പോയവരിൽ ചില൪ക്ക് അവിടെ മ൪ദനമേറ്റിരുന്നു.അതിൻെറ പ്രതികാരമാണെന്ന പ്രചാരണവും ശക്തമാണ്. അന്യസംസ്ഥാന വാഹന യാത്രക്കാരുടെ സുരക്ഷക്കായി രാത്രി പൊലീസ് പ്രത്യേക സംവിധാനം ഏ൪പ്പെടുത്തി. കോട്ടവാസൽ മുതൽ ജില്ലാ അതി൪ത്തിയായ പത്തനാപുരം കല്ലുംകടവ് വരെ തീ൪ഥാടകരുടെ ഉൾപ്പെടെ വാഹനങ്ങൾ ഒരുമിച്ച് വിടാനും ഓരോ ടീം വാഹനത്തിനും ഒരു പൊലീസ് ജീപ്പിൻെറ സുരക്ഷ ഏപ്പെടുത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
