സുനില്‍ ഛേത്രി പ്ളെയര്‍ ഓഫ് ദ ഇയര്‍
text_fieldsന്യൂദൽഹി: അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻെറ പ്ളെയ൪ ഓഫ് ദ ഇയ൪ പുരസ്കാരം സുനിൽ ഛേത്രിക്ക്. ഈ വ൪ഷം കളിച്ച 17 അന്താരാഷ്ട്ര മത്സരങ്ങളിൽ 13 ഗോളുകൾ നേടി മികവുകാട്ടിയ ഛേത്രി 2010-11ലെ ഐ ലീഗ് സീസണിൽ തൻെറ ക്ളബായ ചിരാഗ് യുനൈറ്റഡിനുവേണ്ടി 16 മത്സരങ്ങളിൽ ഏഴു തവണ എതി൪വല ചലിപ്പിച്ചു. ഐ ലീഗ് കോച്ചുകൾ തെരഞ്ഞെടുത്ത അഞ്ചു കളിക്കാരിൽനിന്നാണ് രാജ്യത്തെ ഈ കിടയറ്റ സ്ട്രൈക്ക൪ക്ക് അവാ൪ഡ് നിശ്ചയിച്ചത്. രാജ്യാന്തര മത്സരങ്ങളിലെ മികവും കളിക്കളത്തിനകത്തും പുറത്തുമുള്ള പൊതുസ്വഭാവവും മുൻനി൪ത്തിയാണ് രണ്ടുലക്ഷം രൂപയും വെള്ളിഫലകവുമടങ്ങിയ ബഹുമതി സമ്മാനിക്കുന്നത്. ഈ വ൪ഷം അ൪ജുന അവാ൪ഡ് ലഭിച്ച ഛേത്രി നവംബറിൽ ന്യൂദൽഹിയിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011ൽ ക്ളബിനുവേണ്ടി ഇതുവരെ 11 ഗോളുകൾ നേടിയിട്ടുണ്ട്.
രാജ്യത്തെ മികച്ച താരത്തിനുള്ള ബഹുമതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഛേത്രി വാ൪ത്താലേഖകരോട് പ്രതികരിച്ചു. ഈ വ൪ഷം ഉടനീളം നന്നായി കളിച്ചു. ഈ ബഹുമതി കൂടുതൽ മെച്ചപ്പെടാൻ പ്രേരിപ്പിക്കുന്നു -ഈ വ൪ഷം ഇംഗ്ളണ്ടിൽ പരിശീലനത്തിന് അവസരം ലഭിച്ച ഇന്ത്യൻ താരം പറഞ്ഞു. പുതിയ വ൪ഷത്തിലും ഛേത്രിക്ക് കൂടുതൽ നേട്ടങ്ങളുണ്ടാക്കാനാവട്ടെയെന്ന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി കുശാൽദാസ് അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. അതേസമയം, ജനുവരി പത്തിന് നടക്കുന്ന ബൈച്യുങ് ബൂട്ടിയയുടെ വിടവാങ്ങൽ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ ഛേത്രിക്ക് രാജ്യത്തിനുവേണ്ടി ബൂട്ടണിയാനാവില്ല. പരിക്കേറ്റ ഇടതു കണങ്കാലിന് പ്ളാസ്റ്ററിട്ട് വിശ്രമത്തിൽ കഴിയുകയാണ് ഛേത്രി. ജനുവരി അഞ്ചിന് പ്ളാസ്റ്റ൪ അഴിക്കാനാവുമെങ്കിലും തുട൪ന്ന് രണ്ടാഴ്ചകൂടി വിശ്രമം വേണ്ടിവരുമെന്ന് ഛേത്രി പറഞ്ഞു.
ഒരു ഫുട്ബാൾ താരത്തിന് പരിക്കേറ്റ് വീട്ടിലിരിക്കേണ്ടിവരുന്നത് വേദനാജനകമായ കാര്യമാണ്. പ്രത്യേകിച്ചും ഇത്തരം ബഹുമതികൾ ലഭിക്കുമ്പോൾ വേഗം കളത്തിലിറങ്ങാനുള്ള ആവേശമാണ്. പക്ഷേ, നി൪വാഹമില്ല -അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻെറ വെബ്സൈറ്റിൽ ഛേത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
