കരകുളത്ത് പൈപ്പ് മാറ്റല്‍ കഴിഞ്ഞു; പമ്പിങ് തുടങ്ങി
text_fieldsപേരൂ൪ക്കട: കരകുളത്ത് പൈപ്പ് മാറ്റിയിടൽ പണികൾ പൂ൪ത്തിയായി; പമ്പിങ് പുനരാരംഭിച്ചു. വഴയിലക്ക് സമീപം കരകുളത്ത് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന സിമൻറ് പൈപ്പുകൾ മാറ്റി ലോഹ പൈപ്പുകൾ സ്ഥാപിക്കുന്ന പണികളാണ് ഞായറാഴ്ച ഉച്ചയോടെ പൂ൪ത്തിയായത്.
നേരിയ ചോ൪ച്ചയും അപകട ഭീഷണിയും ഉണ്ടായതിനെ തുട൪ന്നാണ് ആറാംകല്ലിൽ പൈപ്പ് ലൈനിൽ പി.എസ്.സി (പ്രീ സ്ട്രെസ്ഡ് കോൺക്രീറ്റ്) പൈപ്പുകൾ മാറ്റാൻ തീരുമാനിച്ചത്.
ഇടക്കാല ശുദ്ധജല വിതരണ പദ്ധതി പ്രകാരം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന 1000 മില്ലി മീറ്റ൪ പൈപ്പിലാണ് അറ്റകുറ്റപ്പണി നടന്നത്.
ഇതിന് മുന്നോടിയായി ശനിയാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ അരുവിക്കരയിൽ നിന്ന് ലൈനിലൂടെയുള്ള പമ്പിങ് നി൪ത്തിവെച്ചിരുന്നു. ലൈനിലെ രണ്ട് പൈപ്പുകൾ പൊട്ടിച്ച് മാറ്റിയശേഷം 1000 എം.എം ലോഹ പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്ന പണിയാണ് ഞായറാഴ്ച പൂ൪ത്തിയായത്. ഇതേത്തുട൪ന്ന് അരുവിക്കരയിൽ നിന്ന് ഗ്രാവിറ്റി ഫ്ളോ അനുസരിച്ച് പൈപ്പിലൂടെ വെള്ളം തുറന്നുവിട്ടു. രാത്രി എട്ടോടെ പമ്പിങ് പുനരാരംഭിച്ചു.
അമിത മ൪ദം മൂലം പൈപ്പ് പൊട്ടുന്നതും ഓ൪ക്കാപ്പുറത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകുന്നതും തടയാനായി ബ്രേക്ക് പ്രഷ൪ ടാങ്ക് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ജല അതോറിറ്റി അധികൃത൪ അറിയിച്ചു.
വെള്ളയമ്പലം ഒബ്സ൪വേറ്ററി ഹില്ലിലെ ടാങ്കിൽ നിന്ന് നഗരസ പ്രദേശത്തെ ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, ജഗതി, പാളയം, സ്റ്റാച്യു, വെള്ളയമ്പലം, ഓവ൪ബ്രിഡ്ജ്, വേളി, ശംഖുംമുഖം, ഗൗരീശപട്ടം, കണ്ണമ്മൂല, എയ൪പോ൪ട്ട്, മണ്ണന്തല, ഹാ൪വിപുരം, ചാക്ക, കവടിയാറിലെ ചില പ്രദേശങ്ങൾ, ഈശ്വര വിലാസം തുടങ്ങിയ ഭാഗങ്ങളിലേക്കാണ് വിതരണം നടത്തിയിരുന്നത്.
അറ്റകുറ്റപ്പണി ആരംഭിച്ചതോടെ ഇവിടങ്ങളിൽ ജലവിതരണം നിലച്ചിരുന്നു.
അതേസമയം ജല അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ജനങ്ങൾ മുൻകരുതലെടുത്തിരുന്നു. ഞായറാഴ്ച രാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിൽ ജലവിതരണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.