ദുബൈയില്‍ ഇന്ത്യന്‍ കുടുംബത്തെ നടുറോഡില്‍ അടിച്ചുവീഴ്ത്തി
text_fieldsദുബൈ: റോഡ് മുറിച്ചുകടന്ന ഇന്ത്യൻ കുടുംബത്തെ രണ്ട് അറബ് സ്വദേശികൾ നടുറോഡിൽ അടിച്ചുവീഴ്ത്തിയതായി പരാതി. റോഡിൽ തലയിടിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ കുടുംബനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ൪ദനത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ മലയാളികൾ പിടികൂടി പൊലീസിന് കൈമാറി.
ദുബൈ കറാമയിൽ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഇവിടെ മലയാളികളുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറൻറിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ മുംബൈ സ്വദേശികളായ സ്ത്രീകൾ ഉൾപ്പടെയുള്ള കുടുബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഘം നടുറോഡിൽ വെച്ച് തെറിവിളിച്ചതായും കുടുംബം പരാതിപ്പെട്ടു.
കുടുംബം റോഡ് മുറിച്ചുകടക്കുമ്പോൾ നി൪ത്തിക്കൊടുത്ത വാഹനത്തിൻെറ തൊട്ടുപിന്നിലുണ്ടായിരുന്ന കാറിൽ യാത്ര ചെയ്തവരാണ് ആക്രമണം നടത്തിയത്. നി൪ത്തിയിട്ട വാഹനത്തെ മറികന്ന് കുടുംബത്തിന് നേരെ ഈ കാ൪ പാഞ്ഞടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം കാറിൽ നിന്ന് ചാടിയിറങ്ങിയ ഒരാൾ കുടുംബാഗത്തെ തെറിവിളിച്ച് മൂക്കിന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. മ൪ദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന മധ്യവയസ്കനെയും ഇയാൾ മ൪ദിച്ച് റോഡിലേക്ക് തള്ളിയിട്ടു. ഇയാളുടെ തല നടപ്പാതയിലിടിച്ച് സാരമായി പരിക്കേറ്റു. രംഗം കണ്ട് ഓടിയെത്തിയ ഗ൪ഭിണിയായ യുവതിയെയും ഇവ൪ മ൪ദിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. രംഗം വഷളാകുമെന്ന് കണ്ടതോടെ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ മലയാളികൾ ഉൾപ്പടെയുള്ളവ൪ തടഞ്ഞുവെക്കുകയായിരുന്നു. ഉടൻ പൊലീസിനെ വിളിച്ചുവരുത്തി ഇവരെ കൈമാറി. ദുബൈ പൊലീസിൻെറ ആംബുലൻസ് സംഘം എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സമയം റോഡിൽ ഗതാഗതം തടസപ്പെട്ടു. ദുബൈയിലെ പ്രമുഖ ഹോട്ടൽ അപാ൪ട്മെൻറ് ഗ്രൂപ്പിൻെറ ഉടമകളാണ് ആക്രമിക്കപ്പെട്ടത്. റോഡിലും കറാമ പാ൪ക്കിലുമുണ്ടായിരുന്ന മലയാളികളുടെ സന്ദ൪ഭോചിത ഇടപെടൽ മൂലമാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.