മുംബൈ: പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം സമീർ ശർമയെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 44 വയസായിരുന്നു. 'യേ രിശ്തേ പ്യാർ കേ' എന്ന സീരിയലിലൂടെയാണ് പ്രശസ്തനായത്. മലാഡിൽ വാടകക്കെടുത്ത ഫ്ലാറ്റിലായിരുന്നു സമീർ താമസിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്മാനാണ് അടുക്കളയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ നടനെ കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. വസതിയിൽ നിന്നും ഇതുവരെ കത്തുകളൊന്നും കണ്ടെടുത്തിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇദ്ദേഹം ഇവിടെ താമസം ആരംഭിച്ചത്. സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണത്തിന് ശേഷം മാനസികാരോഗ്യത്തെക്കുറിച്ച് ഇദ്ദേഹം സോഷ്യൽ മീഡിയൽ പോസ്റ്റിട്ടിരുന്നു. ജൂലൈ 29ന് കടലിന്‍റെ ചിത്രമാണ് അവസാനമായി പോസ്റ്റ് ചെയ്തത്.
'ക്യോംകി സാസംസ് ഭീ കഭീ ബഹു ഥീ' എന്ന സീരിയലടക്കം അനേകം സീരിയലുകളിൽ സമീർ ശർമ അഭിനയിച്ചിട്ടുണ്ട്. 2020ൽ മാൻമീത് ഗ്രേവാൾ, പ്രേക്ഷ മേത്ത്, സുശാന്ത് സിങ് രജ്പുത് എന്നിവരടക്കം സിനിമ- ടെലിവിഷൻ മേഖലയിൽ നിന്നും നിരവധി ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.