ചന്ദ്രോപരിതലത്തിലൂടെ പ്രഗ്യാൻ റോവർ സഞ്ചരിച്ചുവോ? കണ്ടെത്തൽ പരിശോധിക്കാൻ ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: ചന്ദ്രയാൻ-രണ്ട് ദൗത്യത്തിൽ സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ട് 'പ്രഗ്യാൻ റോവറു'മായി വിക്രം ലാൻഡർ ഇടിച്ചിറങ്ങി പത്തു മാസങ്ങൾക്കുശേഷം വീണ്ടും ചന്ദ്രെൻറ ദക്ഷിണ ധ്രുവത്തിൽനിന്നും പ്രതീക്ഷയുടെ പൊൻവെട്ടം. ഇടിച്ചിറങ്ങലിനുശേഷം വിക്രം ലാൻഡറിൽനിന്ന് വേർപ്പെട്ട പ്രഗ്യാൻ റോവർ കേടുപാടു സംഭവിക്കാതെ ചന്ദ്രോപരിതലത്തിലൂടെ അൽപ ദൂരം നീങ്ങിയെന്നാണ് പുതിയ കണ്ടെത്തൽ. നാസ പുറത്തുവിട്ട പുതിയ ചിത്രങ്ങൾ വിശകലനം ചെയ്ത് ചെന്നൈ സ്വദേശിയും ഐ.ടി വിദഗ്ധനുമായ ഷൺമുഖ സുബ്രഹ്മണ്യൻ ആണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ലാൻഡറിൽനിന്ന് അൽപം ദൂരെ മാറി റോവറിെൻറ സ്ഥാനം രേഖപ്പെടുത്തിക്കൊണ്ടാണ് നാസയുടെ ചിത്രങ്ങൾ ഷൺമുഖ സുബ്രഹ്മണ്യൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. റോവർ സഞ്ചരിച്ച ഭാഗവും ചിത്രത്തിലുണ്ട്. ദൗത്യം പരാജയപ്പെട്ടശേഷം കഴിഞ്ഞ നവംബറിൽ നാസയുടെ ലൂനാർ പര്യവേക്ഷണ പേടകം (എൽ.ആർ.ഒ) പകർത്തിയ ചിത്രങ്ങൾ പരിശോധിച്ച ഷൺമുഖ സുബ്രഹ്മണ്യൻ ലാൻഡറിെൻറ അവശിഷ്ടങ്ങൾ കിടക്കുന്ന ഭാഗം കണ്ടെത്തിയതിന് നാസ അഭിനന്ദിച്ചിരുന്നു. പുതിയ കണ്ടെത്തൽ ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ പരിശോധിച്ചുവരികയാണെന്നാണ് ചെയർമാൻ ഡോ. കെ.ശിവെൻറ പ്രതികരണം.
വിഷയത്തിൽ നാസയിൽനിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
എന്നാൽ, കഴിഞ്ഞ വർഷം ലാൻഡറിെൻറ അവശിഷ്ടം കണ്ടെത്തിയ വ്യക്തി ഇതുമായി ബന്ധപ്പെട്ട് ഇ-മെയിൽ അയച്ചിട്ടുണ്ട്. വിദഗ്ധർ അത് പരിശോധിച്ചുവരികയാണെന്നും ഇപ്പോൾ ഇതേക്കുറിച്ച് ഒന്നും പറയാനാകില്ലെന്നും ഡോ. കെ. ശിവൻ പറഞ്ഞു. ലാൻഡറിനുള്ളിലായതിനാൽ ഇടിച്ചിറങ്ങുമ്പോൾ റോവറിന് കേടുപാട് സംഭവിച്ചിരിക്കില്ലെന്നും പിന്നീട് മീറ്ററുകളോളം സഞ്ചരിച്ചിരിക്കാമെന്നുമാണ് ഷൺമുഖ സുബ്രഹ്മണ്യം വിശദീകരിക്കുന്നത്.
2019 സെപ്റ്റംബർ ഏഴിന് സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടശേഷം നിരവധി തവണ ലാൻഡറിലേക്ക് ഭൂമിയിൽനിന്ന് സന്ദേശമയച്ചിരുന്നു. ഈ സന്ദേശങ്ങൾ അനുസരിച്ച് റോവർ പ്രവർത്തിച്ചിട്ടുണ്ടാകും. ഇടിച്ചിറങ്ങലിൽ ലാൻഡറിെൻറ പേലോഡുകൾ തകർന്നതോടെ റോവർ നീങ്ങിയ വിവരം ലഭിച്ചില്ല. റോവർ സഞ്ചരിച്ചോ എന്ന കാര്യത്തിൽ ഐ.എസ്.ആർ.ഒ കൂടുതൽ വ്യക്തത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷൺമുഖ സുബ്രഹ്മണ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.