ആർ.എസ്.എസ് പ്രസ്താവന: മാപ്പ് പറഞ്ഞില്ലെങ്കിൽ രാഹുൽ വിചാരണ നേരിടണം- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഗാന്ധി വധം സംബന്ധിച്ച് ആർ.എസ്.എസിന്‍റെ അപകീർത്തി കേസിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. അപകീർത്തി കേസിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ രാഹുൽ കോടതിയിലെത്തി വിചാരണ നേരിടാൻ തയാറാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആർ.എസ്.എസ് സമർപ്പിച്ച അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജിയിലാണ് കോടതി പരാമർശം.
അപകീർത്തി കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ സമർപ്പിച്ച ഹരജി മുംബൈ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ സുപ്രീംകോടതിയെ സമീപിച്ചത്. രാഹുലിന്‍റെ വാദം കേൾക്കുന്നതിനായി കേസ് ജൂലൈ 27ലേക്ക് മാറ്റി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 2014 മാർച്ച് ആറിന് മഹാരാഷ്ട്രയിലെ സോണാലിയിൽ നടന്ന റാലിയിലാണ് രാഹുൽ പ്രസ്താവന നടത്തിയത്. "രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ ആർ.എസ്.എസിന് പങ്കുണ്ട്. ഇപ്പോൾ അവർ ഗാന്ധിയെ കുറിച്ച് പറയുന്നു. ആർ.എസ്.എസ് ഗാന്ധിയെയും സർദാർ വല്ലഭായി പട്ടേലിനെയും എതിർത്തിരുന്നു" എന്നാണ് രാഹുൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.