പുസ്തകം നോക്കി പരീക്ഷയെഴുതി ഝാര്‍ഖണ്ഡിലെ വിദ്യാർഥികൾ
text_fieldsറാഞ്ചി: ഝാര്‍ഖണ്ഡില്‍ പരീക്ഷക്കിടെ കോളജ് വിദ്യാർഥികൾ കൂട്ടകോപ്പിയടി നടത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നത് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന് തലവേദനയാകുന്നു. പഠനം തുടരാന്‍ ബീഹാറി വിദ്യാർഥികളെ മുഖ്യമന്ത്രി രഘുബര്‍ ദാസ് സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെയാണ് കോപ്പിയടി ചിത്രങ്ങള്‍ പുറത്തുവന്നത്.
ജൂലൈ ഒമ്പതിന് ഗോവിന്തപൂരിലെ ആര്‍.എസ് മോര്‍ കോളജില്‍ നടന്ന പതിനൊന്നാം ക്ലാസ് പരീക്ഷയാണ് കോപ്പിയടിയിലൂടെ വിവാദമായിരിക്കുന്നത്. കോളജിലെ പുല്‍തകിടിയില്‍ ഇരുന്ന് സുഹൃത്തുക്കളോട് കുശലം പറഞ്ഞു പാഠപുസ്തകങ്ങള്‍ തുറന്നുവെച്ചും ആയിരുന്നു പരീക്ഷ എഴുത്ത്. മകന് വേണ്ടി പരീക്ഷയെഴുതുന്ന അച്ഛനും ദൃശ്യങ്ങളിലുണ്ട്.
സംഭവം വന്‍ വിവാദമായതോടെ കൂട്ട കോപ്പിയടി ശ്രദ്ധയില്‍പ്പെട്ടെന്നും ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി ഝാര്‍ഖണ്ഡ് അക്കാദമിക് കൗണ്‍സില്‍ (ജെ.എ.സി) ഡെപ്യൂട്ടി ചെയര്‍മാന്‍ ഫൂല്‍ സിംഗ് രംഗത്തെത്തി. കോപ്പിയടിയില്‍ ബീഹാറി എക്‌സാമിനേഷന്‍ ബോര്‍ഡിന് നേരിടേണ്ടി വന്നതിനേക്കാള്‍ പേരുദോഷമാണ് ഝാര്‍ഖണ്ഡിൽ ഉണ്ടായിരിക്കുന്നതെന്നാണ് ആര്‍.എസ് മോര്‍ കോളജിലെ ഒരു പ്രൊഫസറുടെ പ്രതികരണം.
ഗൗരവകരമായ വിഷയമാണിത്. ജെ.എ.സി ചെയര്‍മാനുമായി വിഷയം ചര്‍ച്ച ചെയ്ത് അന്വേഷണം നടത്തും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കോപ്പിയടി സംഭവത്തില്‍ വിനോഭ ഭാവെ സര്‍വകലാശാല വൈസ് ചാന്‍സിലർ (വി.ബി.യു) ഗുര്‍ദീപ് സിംഗ് പരീക്ഷാ മേല്‍നോട്ട ചുമതലയുള്ള അധ്യാപകനോട് റിപ്പോര്‍ട്ട് തേടി. ഹസാരിബാഗിലെ വി.ബി.യു.വിന് കീഴിലാണ് കോളജിെൻറ പ്രവര്‍ത്തനം.
പരീക്ഷക്ക് ഇരിക്കാന്‍ വേണ്ടത്ര ക്ലാസ് മുറികള്‍ ഇല്ലാത്തതിനാലാണ് പുറത്ത് ഇരുത്തിയതെന്ന ന്യായമാണ് പരീക്ഷാ മേല്‍നോട്ട ചുമതലയുള്ള അധ്യാപകനും കോളജിലെ പ്രധാന അധ്യാപകനുമായ കിരൺ സിംഗിെൻറ ന്യായീകരണം.
ഒരേസമയം 540 വിദ്യാർഥികളെ ഉള്‍ക്കൊള്ളിക്കാനുള്ള സ്ഥലം മാത്രമേ പരീക്ഷാ സെൻററിലുള്ളൂ. ജൂലൈ ഒമ്പതിന് സയന്‍സ്, കൊമേഴ്‌സ് പരീക്ഷകള്‍ ഒരുമിച്ച് വന്നപ്പോള്‍ എല്ലാ വിദ്യാർഥികളേയും സെൻററിൽ ഇരുത്താന്‍ സാധിച്ചില്ല. അതിനാലാണ് പുറത്തിരുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
