Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിനില്‍നിന്ന്...

ട്രെയിനില്‍നിന്ന് പിടികൂടിയ ഭീകരന്‍ തിരുപ്പൂരില്‍ വര്‍ഷങ്ങളായി പലചരക്ക് കച്ചവടം നടത്തുന്നയാള്‍

text_fields
bookmark_border
ട്രെയിനില്‍നിന്ന് പിടികൂടിയ ഭീകരന്‍ തിരുപ്പൂരില്‍ വര്‍ഷങ്ങളായി പലചരക്ക് കച്ചവടം നടത്തുന്നയാള്‍
cancel

കോയമ്പത്തൂര്‍: രണ്ട് ദിവസം മുമ്പ് വിശ്വഭാരതി ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവെ കൊല്‍ക്കത്ത ഹൗറ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടിയ ഭീകരന്‍ മുഹമ്മദ് മൊസിറുദ്ദീന്‍ എന്ന മോസ എന്ന മജ്നു (27) മക്കളുടെ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയപ്പോഴാണ് പിടിയിലായതെന്നും ഭര്‍ത്താവ് നിരപരാധിയാണെന്നും ഭാര്യ സഹീറഭാനു. ഇവരുടെ തിരുപ്പൂര്‍ ആണ്ടിപാളയത്തെ വീടും കടയും പൊലീസ് റെയ്ഡ് നടത്തിയ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സഹീറ. സഹീറഭാനു, മോസയുടെ സഹോദരന്‍ അസാറദ്ദുല്ല (23), സുഹൃത്ത് ഷാനവാസ് എന്ന ഭഗത് എന്നിവരെ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ദീര്‍ഘനേരം ചോദ്യം ചെയ്തിരുന്നു.

വീട്ടില്‍നിന്ന് ലാപ്ടോപ്, അഞ്ച് സിം കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡുകള്‍, കത്തി എന്നിവ തിരുപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനക്കായി ഇവ പശ്ചിമബംഗാള്‍ സി.ഐ.ഡി വിഭാഗത്തിന് കൈമാറി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ച, പശ്ചിമബംഗാളിലെ ബീര്‍ബം സ്വദേശികളായ മോസ-സഹീറഭാനു ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ഭീകരസംഘടനകളുമായുള്ള മോസയുടെ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ളെന്നാണ് ചോദ്യം ചെയ്യലിനുശേഷം ഐ.ബി വൃത്തങ്ങള്‍ പറഞ്ഞത്.

തിരുപ്പൂരിന് പുറത്ത് വല്ലപ്പോഴും മാത്രമാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. 4,500 രൂപ മാസവാടകക്കെടുത്ത കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.
കെട്ടിടത്തിന്‍െറ ഒരു ഭാഗത്ത് പലചരക്ക് കട നടത്തുന്നു. കടയിലേക്കാവശ്യമായ സാധനങ്ങളെടുക്കാന്‍ മാര്‍ക്കറ്റിലേക്ക് പോവുക പതിവാണ്. അല്ലാത്ത സമയം മുഴുവനും കടയിലാണ് ചെലവഴിക്കുക. മിതഭാഷിയായ മോസ നല്ല കുടുംബസ്ഥനായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. മോസക്ക് ഐ.എസ് പോലുള്ള സംഘടനകളുമായി ബന്ധമുണ്ടായിരുന്നതായ വാര്‍ത്ത ഇവരില്‍ ആശ്ചര്യമുണര്‍ത്തി. കൊല്‍ക്കത്തയില്‍വെച്ച് എയര്‍ ഗണ്ണും ആയുധങ്ങളും സഹിതമാണ് മോസയെ പിടികൂടിയതെന്നത് തിരുപ്പൂരിലെ സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല. എന്നാല്‍, രാത്രിസമയത്ത് സാമൂഹിക മാധ്യമങ്ങളില്‍ സമയം ചെലവഴിച്ചിരുന്ന മോസ ഐ.എസ്, ജമാഅത്തുല്‍ മുജാഹിദിന്‍ (ജെ.എം.ബി) തുടങ്ങിയ സംഘടനകളുമായി ഇ-മെയിലിലും മറ്റും ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ അറിയിച്ചത്.

ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയിലെ ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. നാലു മാസമായി മോസയുടെ പ്രവര്‍ത്തനം വിവിധ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയായിരുന്നു. എട്ട് വര്‍ഷം മുമ്പാണ് മോസ തിരുപ്പൂരിലത്തെിയത്. 2012 മുതല്‍ വാടകക്ക് താമസിക്കുന്നു. മോസയുടെ സഹോദരന്‍ അസാറദ്ദുല്ല വിവാഹം കഴിച്ച് സമീപത്താണ് താമസിക്കുന്നത്. മിക്കപ്പോഴും അസാറദ്ദുല്ല കടയില്‍ സഹായിക്കാനത്തെും. പ്രത്യേക ചടങ്ങുകളില്‍ പങ്കെടുക്കാനോ മറ്റോ മാത്രമാണ് മോസ നാട്ടിലേക്ക് പോയിരുന്നത്. അന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെയെയും അസാറദ്ദുല്ലയെയും ക്രൂരമര്‍ദനത്തിന് വിധേയരാക്കിയതായും സഹിറഭാനു ആരോപിച്ചു. അസാറദ്ദുല്ല, ഷാനവാസ് എന്നിവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. മോസയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ നടപടികള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
Next Story