Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാതിയെ കൊല്ലാന്‍...

സ്വാതിയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി

text_fields
bookmark_border
സ്വാതിയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി
cancel
ചെന്നൈ: ഐ.ടി ജീവനക്കാരി എസ്. സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ചെങ്കോട്ടയില്‍ അറസ്റ്റിലായ പ്രതി രാംകുമാറിനെ ചെന്നൈയില്‍ എത്തിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു.  തുടര്‍ ചികിത്സകള്‍ക്കായി പ്രതിയെ ചെന്നൈ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ചെന്നൈ എഗ്മോര്‍ 14ാം നമ്പര്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി ഗോപിനാഥ് ആശുപത്രിയില്‍ എത്തിയാണ് റിമാന്‍ഡ് ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അറസ്റ്റിനിടെ കഴുത്തുമുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയ പ്രതിയുടെ ആരോഗ്യനില തൃപ്തികരമായതിനത്തെുടര്‍ന്ന് കഴിഞ്ഞദിവസം വൈകുന്നേരം തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത രാംകുമാറിനെ മെഡിക്കല്‍ സംഘം ഉള്‍പ്പെട്ട അത്യാധുനിക ആംബുലന്‍സില്‍ കനത്ത പൊലീസ് അകമ്പടിയില്‍ തിങ്കളാഴ്ച രാവിലെ റോഡുമാര്‍ഗം ചെന്നൈയില്‍ എത്തിക്കുകയായിരുന്നു.

സംസാരശേഷി വീണ്ടെടുത്ത സാഹചര്യത്തില്‍ പ്രതിയില്‍ നിന്ന് വിശദമായ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. അഭിഭാഷകനെ നിയമിക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ കോടതിയില്‍നിന്ന് നിയമസഹായം അനുവദിക്കണമെന്ന് രാംകുമാര്‍ അഭ്യര്‍ഥിച്ചു. സംഭവം വിവരിക്കുന്നതിനിടെ പ്രതി  ഇടക്ക് പൊട്ടിക്കരഞ്ഞു. സംഭവിച്ചതെല്ലാം തുറന്നുപറയുന്നെന്ന ആമുഖത്തോടെയാണ് ഇയാള്‍ കൊലപാതകത്തിലേക്ക് എത്തിയ കാരണങ്ങള്‍ വിശദീകരിച്ചത്. ഫേസ്ബുക് വഴി പരിചയപ്പെട്ട സ്വാതിയുമായി നല്ല സുഹൃദ്ബന്ധത്തിലായിരുന്നു. കലശലായ പ്രണയം തുറന്നുപറഞ്ഞതോടെ തന്നില്‍നിന്ന് അകന്ന സ്വാതിയോട് പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു. പ്രണയാഭ്യര്‍ഥനയുമായി പലപ്രാവശ്യം സമീപിച്ചെങ്കിലും പരിഹാസമായിരുന്നു മറുപടി. മുറിവേല്‍പ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം.  കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. വെട്ടാന്‍ ഉപയോഗിച്ച കൊടുവാള്‍ ചെങ്കോട്ടയിലെ വീട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. തെളിവ് നശിപ്പിക്കാനാണ് സ്വാതിയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയതെന്നും ഇയാള്‍ മൊഴി നല്‍കി. ആത്മഹത്യാശ്രമം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തോടൊപ്പം ജയില്‍ വാര്‍ഡന്‍െറ നേരിട്ടുള്ള മേല്‍നോട്ടം ഇരുപത്തിനാലുമണിക്കൂറും പ്രതിയുടെ മേല്‍ ഉണ്ടാകണമെന്ന് ജഡ്ജി നിര്‍ദേശംനല്‍കി.  സുരക്ഷ പരിഗണിച്ച് രാംകുമാര്‍ പ്രത്യേക നിരീക്ഷണത്തിലാണ് കഴിയുന്നത്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  സി.സി.ടി.വി കാമറകളും സജ്ജീകരിച്ചു.

ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കല്‍ സംഘത്തിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്ന കോടതി അടുത്ത ദിവസങ്ങളില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കാനാണ് സാധ്യത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infosys murder
Next Story