Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്ടേല്‍ സമരം; പൊലീസ്...

പട്ടേല്‍ സമരം; പൊലീസ് ക്രൂരതകള്‍ അന്വേഷിക്കാന്‍ സി.ഐ.ഡി

text_fields
bookmark_border
പട്ടേല്‍ സമരം; പൊലീസ് ക്രൂരതകള്‍ അന്വേഷിക്കാന്‍ സി.ഐ.ഡി
cancel

അഹ്മദാബാദ്: പട്ടേല്‍ സമുദായക്കാരുടെ സംവരണ സമരത്തെ നേരിടാന്‍ പൊലീസ് ഉപയോഗിച്ച മൂന്നാം മുറകളെക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സി.ഐ.ഡിയെ ചുമതലപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷവും അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 10,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്നും ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെയുള്ള സത്യവാങ്മൂലത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ കോടതി വിശദീകരണം തേടിയിരുന്നു.
ആഗസ്റ്റ് 25ന് അഹ്മദാബാദിലെ ജി.എം.ഡി.സി ഗ്രൗണ്ടില്‍ സംവരണമാവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തിയ സമരത്തെ നേരിടവെ സമരവേദിക്കുനേരെ കല്ളെറിയുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്ത പൊലീസ് നടപടിയെക്കുറിച്ചാണ് സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഒരു പൊലീസുകാരനുള്‍പ്പെടെ ഒമ്പതു പേര്‍ അക്രമത്തില്‍ കൊല്ലപ്പെടുകയും 27 സാധാരണക്കാര്‍ക്കും 203 പൊലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വീടുകളില്‍ കയറിയുള്ള അന്വേഷണത്തില്‍ പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും സി.ഐ.ഡി അന്വേഷിക്കും. രണ്ടുമാസത്തിനകം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സ്വീകരിച്ച മുറകള്‍ സത്യവാങ്മൂലത്തില്‍ വിവരിക്കുന്നുണ്ട്. ആകെ 395 റൗണ്ട് വെടിയുതിര്‍ക്കുകയും 2364 കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തു. അഞ്ഞൂറിലധികം പേരെ അറസ്റ്റ് ചെയ്തു. അക്രമത്തില്‍ പൊലീസ് സേനക്കും വന്‍ നാശനഷ്ടമുണ്ടായി. ഏതാണ്ട് അമ്പതോളം പൊലീസ് കേന്ദ്രങ്ങള്‍ തീവെക്കപ്പെട്ടു. 254 പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. ഗുജറാത്ത് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ 139 ബസുകള്‍ക്കും സമരക്കാര്‍ തീയിട്ടു. പുറമെ നിരവധി ജനപ്രതിനിധികളുടെ വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട പട്ടേല്‍ സമുദായക്കാരനായ സ്വേതാങ് പട്ടേല്‍ എന്ന യുവാവിന്‍െറ കസ്റ്റഡിമരണത്തെക്കുറിച്ച് സി.ഐ.ഡി അന്വേഷണത്തിന് നേരത്തെ ഹൈകോടതി ഉത്തരവിട്ടിരുന്നു. സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമീഷനെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തുണ്ട്.
 

ഹാര്‍ദിക് എം.എല്‍.എമാരെ കാണും
അഹ്മദാബാദ്: പട്ടേല്‍ സംവരണ വിഷയത്തില്‍ ജനപ്രതിനിധികളുടെ നിലപാടറിയാന്‍ പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി കണ്‍വീനര്‍ ഹാര്‍ദിക് പട്ടേല്‍ വെള്ളിയാഴ്ച മുതല്‍ പട്ടേല്‍ സമുദായക്കാരായ എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തും.
സംവരണ വിഷയത്തില്‍ എം.എല്‍.എമാര്‍ തങ്ങളോടൊപ്പമാണോ എന്ന് ഇതോടെ വ്യക്തമാകുമെന്ന് ഹാര്‍ദിക് പറഞ്ഞു. സംവരണ സമരത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സ്വേതാങ് പട്ടേലിന്‍െറ അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹ്മദാബാദ് മേഖലയിലെ എം.എല്‍.എമാരെയാണ് ആദ്യം കാണുന്നത്. നൂറുകണക്കിന് പ്രവര്‍ത്തകരുമായാണ് എം.എല്‍.എമാരെ കാണാന്‍ പോകുന്നത്. കൂടിക്കാഴ്ച പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിക്കുമെന്നും ഹാര്‍ദിക് പറഞ്ഞു.
ഗുജറാത്തിലെ 182 എം.എല്‍.എമാരില്‍ 35 പേരും പട്ടേല്‍ സമുദായത്തില്‍പെട്ടവരാണ്. സ്വേതാങ് പട്ടേലിന്‍െറ കുടുംബത്തിന് ഹാര്‍ദിക് ഒരുലക്ഷം രൂപ കൈമാറി. ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നേതാവ് ഭരത് സിഹ്ന സോളങ്കി, മുതിര്‍ന്ന നേതാക്കളായ അര്‍ജുന്‍ മോദ്വാഡിയ, സിദ്ധാര്‍ഥ് പട്ടേല്‍ എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു. സംവരണം വേണമെന്ന ഹാര്‍ദിക്കിന്‍െറ നിലപാടിനോട് യോജിക്കുന്നുവെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സിദ്ധാര്‍ഥ് പട്ടേല്‍ പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story