Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീതിയില്ലാതെ,...

നീതിയില്ലാതെ, ഭീതിയൊഴിയാതെ ദര്‍ഭംഗ

text_fields
bookmark_border
നീതിയില്ലാതെ, ഭീതിയൊഴിയാതെ ദര്‍ഭംഗ
cancel

കോടതി നല്‍കാത്ത നീതി ദൈവത്തിന്‍െറ കോടതിയില്‍നിന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ മാത്രമേ ദര്‍ഭംഗയിലെ ഈ മാതാപിതാക്കള്‍ക്കുള്ളൂ. പാക് അനുകൂല ഭീകരസംഘടനയുമായി ബന്ധം ചുമത്തി ഒരു ഡസന്‍ ചെറുപ്പക്കാരെയാണ് ഇവിടെനിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോയത്. കൂട്ടത്തില്‍ ഏറ്റവും ശാന്തനായിരുന്ന ഖത്തീല്‍ അഹ്മദ് സിദ്ദീഖി മടങ്ങിയത്തെിയത് ജീവനറ്റ് വെള്ളപുതപ്പിച്ച നിലയില്‍.
ബദ്സമേല ഗ്രാമത്തിലെ പൊതുകുളത്തിനരികിലുള്ള മുളകൊണ്ടു മേഞ്ഞ കുടിലില്‍ എത്തുമ്പോള്‍ ഖത്തീലിന്‍െറ വയോധികനായ പിതാവ് മുഹമ്മദ് സഫീര്‍ സിദ്ദീഖി പാടത്തെ പണികഴിഞ്ഞ് കയറിയിട്ടേയുള്ളൂ. ‘അവന്‍ സ്വന്തമായി ജോലി തുടങ്ങിയപ്പോള്‍ ഞങ്ങളല്‍പം സമാധാനിച്ചതാണ്. അപ്പോഴാണ് അറസ്റ്റ്. 2011 നവംബറില്‍ ഡല്‍ഹി ഹൈകോടതി സ്ഫോടനകേസില്‍ ബന്ധം ആരോപിച്ച് ഡല്‍ഹി പൊലീസാണ് ഖത്തീലിനെ പിടികൂടിയത്.

വിട്ടയക്കുമെന്ന ഘട്ടത്തിലാണ് പുണെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡ് കൊണ്ടുപോയി യര്‍വാദാ ജയിലിലെ അതിസുരക്ഷാ സെല്ലിലടച്ചത്. 2012 ജൂണ്‍ എട്ടിന് കേള്‍ക്കുന്നത് മരണവാര്‍ത്ത.’
‘ദേശദ്രോഹിയായ’ ഖത്തീലിനെ മദ്യംകടത്ത്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ ജയിലിലടക്കപ്പെട്ട രണ്ടുപേര്‍ ചേര്‍ന്ന് കൊന്നുവെന്നാണ് എ.ടി.എസ് വിശദീകരണം. എന്നാല്‍, കുറ്റം സമ്മതിപ്പിക്കാനും മറ്റു ചിലര്‍ക്കെതിരെ മൊഴിനല്‍കാനും മര്‍ദിക്കുന്നതിനിടെ മരിച്ചതാകാമെന്നാണ് പൗരാവകാശ പ്രവര്‍ത്തകരുടെ സംശയം.

പിന്നാക്കാവസ്ഥയിലായിരുന്ന ഇവിടെനിന്ന് പെണ്‍കുട്ടികളടക്കം നിരവധി പേര്‍ ജോലിതേടി മറ്റു നഗരങ്ങളിലേക്ക് പോകാന്‍ തുടങ്ങിയതോടെയാണ് തീവ്രവാദകേസുകളില്‍ കുടുക്കി ദര്‍ഭംഗയില്‍നിന്നും സമീപത്തെ മധുബാനിയില്‍നിന്നും യുവാക്കളെ പൊലീസ് കൊണ്ടുപോവാന്‍ തുടങ്ങിയത്. പേടിപ്പിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു അതെന്ന് സാമൂഹിക പ്രവര്‍ത്തകനായ ഖാലിദ് ഹസന്‍ പറയുന്നു.
ദര്‍ഭംഗ ഐ.ടി.ഐയില്‍നിന്ന് ഡിപ്ളോമ എടുത്തശേഷം അലീഗഢില്‍ ഉപരിപഠനം കഴിഞ്ഞ് ഡല്‍ഹിയില്‍ സ്വന്തം സ്ഥാപനം തുടങ്ങിയ സമയത്താണ് ഖത്തീല്‍ പിടിയിലായത്. വിദേശത്ത് എന്‍ജിനീയറായിരുന്ന ഫാസിഹ് മഹ്മൂദ്, ഗയൂര്‍ അഹ്മദ് ജമാലി, ഖുമേനി, ഖഫീല്‍ അഖ്തര്‍ തുടങ്ങി തൊട്ടയല്‍പക്കങ്ങളിലുള്ള ചെറുപ്പക്കാരാണ് പിടിയിലായ ഏറെ പേരും. ഒരു പെറ്റി കേസുപോലും ഇല്ലാതിരുന്നവര്‍.
കെട്ടിച്ചമച്ച ആരോപണം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പൊലീസും എ.ടി.എസും വിചാരണ നീട്ടിവെപ്പിക്കുകയാണ്. ഇതുവരെ ഒരാള്‍ക്കും ജാമ്യം പോലുമില്ല. ഫാസിഹ് മഹ്മൂദ് ജയിലില്‍വെച്ച് ആക്രമിക്കപ്പെട്ടു.

ഖത്തീലിന്‍െറ കൊലപാതകം ആസൂത്രിതമാണെന്ന് സി.ഐ.ഡി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ല.
ദേശദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരുടെ കുടുംബങ്ങളെ അയല്‍വാസികളും ബന്ധുക്കളും സംശയത്തോടെയും വെറുപ്പോടെയും കാണുന്ന പൊതുരീതി ഇവിടെ ഉണ്ടായിരുന്നില്ളെന്നത് ആശ്വാസമായിരുന്നുവെന്ന് ഉമ്മ ഗുല്‍ഷനാര ഓര്‍മിക്കുന്നു.
ഖത്തീലിന്‍െറ മരണശേഷം കുടുംബം സാമ്പത്തികമായും തളര്‍ച്ചയിലാണ്. ഭാര്യയും മക്കളും അവരുടെ വീട്ടിലാണ്. അനിയത്തിയുടെ പഠനത്തിനും വിവാഹത്തിനും പണം കണ്ടത്തെണം, സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയില്‍നിന്ന് ഒരു ഭാഗം വിറ്റ്  അനുജന്‍ ഷഖീല്‍ സിദ്ദീഖിയെ പഠിക്കാന്‍ ചേര്‍ത്തിരിക്കുന്നു.   

‘പഠിച്ചു വലുതായാല്‍ അവനേയും പിടിച്ചുകൊണ്ടുപോകുമായിരിക്കും, ആയ്ക്കോട്ടെ, പകുതി റൊട്ടി തിന്ന് പാതിവയര്‍ പട്ടിണിയിട്ടായാലും ഞങ്ങള്‍ മക്കളെ പഠിപ്പിക്കുകതന്നെ ചെയ്യും’-ഇടറാത്ത ശബ്ദത്തിലാണ് നിര്‍ഭാഗ്യവാനായ ആ പിതാവ് ഇതു പറഞ്ഞതെങ്കിലും അദ്ദേഹത്തിന്‍െറ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story