Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിയുടെ യഥാര്‍ഥ...

ഗാന്ധിയുടെ യഥാര്‍ഥ ജീവിതം ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകന്‍

text_fields
bookmark_border
ഗാന്ധിയുടെ യഥാര്‍ഥ ജീവിതം ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകന്‍
cancel

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധിയെന്ന മനുഷ്യന്‍െറ യഥാര്‍ഥ ജീവിതത്തിന്‍െറ വെള്ളം ചേര്‍ത്ത പതിപ്പ് മാത്രമാണ് ചരിത്രം രേഖപ്പെടുത്തിയതെന്ന് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനായ നോര്‍മന്‍ ജി ഫിംഗല്‍സ്റ്റെയ്ന്‍.  അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍െറ ‘ഗാന്ധി പറയുന്നതെന്ത്’ എന്ന പുസ്തകത്തിലാണ് ഗാന്ധി എന്തിനു വേണ്ടി നിലകൊണ്ടു എന്നത് ചരിത്രം ശരിയായി രേഖപ്പെടുത്തിയിട്ടില്ളെന്ന വാദമുയര്‍ത്തുന്നത്.
വൈരുധ്യങ്ങളും പരിമിതികളും നിറഞ്ഞതായിരുന്നു ഗാന്ധിയുടെ സമീപനം. ഒരു ഈച്ചയെപ്പോലും വേദനിപ്പിക്കരുതെന്ന തരത്തില്‍ അസാധാരണമായ വിശ്വാസം വെച്ചുപുലര്‍ത്തുകയും അതിനോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും അത് പൂര്‍ണാര്‍ഥത്തില്‍ പ്രായോഗികവത്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതിസമര്‍ഥനായ സമരതന്ത്രജ്ഞനായാണ് പുസ്തകം ഗാന്ധിയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്‍െറ മറ്റേതൊരു സമകാലികനെക്കാളും തനിക്കൊപ്പമുള്ളവരുടെയും എതിരാളികളുടെയും  കഴിവും പരിമിതികളും ഏറ്റവും നന്നായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. യഥാര്‍ഥ ഗാന്ധി അതികഠിനമായ ഹിംസയോട് അതികഠിനമായ വെറുപ്പുള്ളയാളായിരുന്നില്ല. എന്നാല്‍, ഹിംസയേക്കാള്‍ ഭീരുത്വത്തെയാണ് അദ്ദേഹം വെറുത്തത്. ഇങ്ങോട്ട് അതിക്രമം പ്രവര്‍ത്തിച്ചവരോടും നിന്ദിച്ചവരോടും ശക്തമായി തിരിച്ചടിക്കാനായിരുന്നു ഗാന്ധിജി ഉപദേശിച്ചത്.  ഹിംസയേക്കാളേറെ ധീരത അഹിംസക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. എതിരാളികള്‍ക്ക് മുന്നില്‍നിന്ന് ഓടിയൊളിക്കാന്‍ അഹിംസയെ ആയുധമാക്കുന്നവരെ ഏറ്റവും നികൃഷ്ടരായാണ് അദ്ദേഹം വിലയിരുത്തിയിരുന്നതെന്നും പുസ്തകം  പറയുന്നു.
ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം സമാധാനപരമായി അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിച്ചാണ് താന്‍ ഗാന്ധിയെ വായിച്ചു തുടങ്ങിയതെന്നും അറബ് വസന്തത്തോടെ ലോകമെമ്പാടും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ്് ലഭിച്ചതെന്നും ഗ്രന്ഥകാരന്‍ പറയുന്നു. ജനാഭിപ്രായം അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളിലെല്ലാം ഇന്ന് ഗാന്ധിയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
 ശോഭനമായ ഭാവിയിലേക്കുള്ള വഴിതേടുന്ന ഇത്തരം പോരാട്ടങ്ങള്‍ക്ക് ഗാന്ധി വരും കാലങ്ങളിലും ആവേശകരമായ പിന്തുണയായി മാറും. ഗാന്ധി ഒരിക്കലും യുദ്ധവിരോധിയായിരുന്നില്ല. ആക്രമിക്കപ്പെടുന്നവര്‍ക്ക് തിരിച്ചടിക്കാനുള്ള അധികാരത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു. അക്രമത്തേക്കാള്‍ വലിയ കുറ്റമായാണ് ഭയത്തോടെയുള്ള പിന്മാറ്റമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നതായും പുസ്തകം വിശദീകരിക്കുന്നു,
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story