ഗസ്സയിലെ അഞ്ചു വയസ്സുകാരിയുടെ അവസാന വാക്കുകൾ; ‘ദി വോയിസ് ഓഫ് ഹിന്ദ് റജബിന്’ ഓസ്കറില്ല
text_fieldsദി വോയിസ് ഓഫ് ഹിന്ദ് റജബ്
ഓസ്കറിൽ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ട്യുണീഷ്യൻ ചിത്രം 'ദി വോയിസ് ഓഫ് ഹിന്ദ് റജബ്' ഓസ്കർ നേടാനായില്ല. 2024 ജനുവരി 29ന് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദ് റജബ് എന്ന അഞ്ചുവയസ്സുകാരിയുടെ കഥപറയുന്ന ചിത്രം ഫ്രാങ്കോ-ടുണീഷ്യൻ സംവിധായക കൗത്തർ ബെൻ ഹനിയയാണ് സംവിധാനം ചെയ്തത്. വെനീസ് ചലച്ചിത്രമേളയിൽ സിൽവർ ലയൺ പുരസ്‌കാരവും ചിത്രം നേടിയിരുന്നു.
ഓസ്കർ പുരസ്കാരങ്ങൾ നൽകുന്നത് അക്കാദമി അംഗങ്ങളുടെ വോട്ടിങ്ങിലൂടെയാണ്. ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ തമ്മിൽ കടുത്ത മത്സരമുണ്ടാകും. ഈ വർഷം നോർവീജിയൻ സംവിധായകൻ ജോക്കിം ട്രിയറിന്റെ 'സെന്റിമെന്റൽ വാല്യു'എന്ന ചിത്രത്തിനാണ് വോട്ടുകൾ കൂടുതൽ ലഭിച്ചത്.
കുടുംബത്തോടൊപ്പം ഗസ്സയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഹിന്ദും കുടുംബവും സഞ്ചരിച്ച കാറിനുനേരേ ഇസ്രയേലിന്റെ ആക്രമണമുണ്ടാകുന്നത്. ഗസ്സ മുനമ്പിലെ അൽ-സെമാവിയിൽ, ഇസ്രയേലി സൈനികരുടെ ആക്രമണം നടക്കുന്ന സമയത്ത് അഞ്ച് വയസ്സുകാരിയായ ഹിന്ദ് റജബ് തന്റെ ബന്ധുക്കളോടൊപ്പം ഒരു കാറിൽ അഭയം തേടുകയായിരുന്നു. സൈനികരുടെ വെടിവെപ്പിൽ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. എന്നാൽ ഹിന്ദ് മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസ് സംഘത്തിന് നേരെയും സൈനികാക്രമണമുണ്ടായി. ദിവസങ്ങൾക്കുശേഷം ഹിന്ദിനെയും രക്ഷാപ്രവർത്തകരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ഹിന്ദിന്റെ അവസാന നിമിഷങ്ങളെ ആസ്പദമാക്കി നിർമിച്ച ചിത്രം പ്രദർശിപ്പിച്ചപ്പോൾ 23 മിനിറ്റോളം കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യവും മുഴക്കിയിരുന്നു. ഹിന്ദിന്‍റെ ഹൃദയഭേദകമായ ഫോൺ വിളിയും രക്ഷാപ്രവർത്തകർ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിങ്ങുകളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ യുദ്ധം എത്രമാത്രം ദുരിതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു.
ഇതിന് മുമ്പ് കൗത്തർ ബെൻ ഹനിയയുടെ 'ഫോർ ഡോട്ടേഴ്സ്'എന്ന ചിത്രവും ഓസ്കർ നോമിനേഷൻ നേടിയിരുന്നു. ഹിന്ദ് റജബിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് പുറമെ സമാനമായ വിഷയം കൈകാര്യം ചെയ്യുന്ന മറ്റ് ചിത്രങ്ങൾ നോ അദർ ലാൻഡ് (ഫലസ്തീൻ), ഓഫ് ഡോഗ്സ് ആന്‍റ് മെൻ (ഇസ്രായേൽ), ദ ഫോർട്ടിയത്ത് സ്റ്റെപ്പ് എന്നിവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

