‘മാണിക്യാ മലരായ പൂവി ...’ എരഞ്ഞോളി മൂസയുടെ അവകാശ വാദം തെറ്റെന്ന് രചയിതാവ് പി.എം.എ ജബ്ബാര്‍
text_fieldsദുബൈ: നാല്പതു വര്‍ഷം മുമ്പ് താന്‍ എഴുതിയ മാണിക്യ മലരായ പൂവി ... എന്ന ഗാനം ഹിറ്റായതോടെ പാട്ടിനുവേണ്ടി മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ ഉന്നയിക്കുന്ന അവകാശ വാദം ദുരുദ്ദേശത്തോടെയുള്ളതാണെന്ന് രചയിതാവ് പി.എം.എ ജബ്ബാര്‍. തെൻറ നൂറുകണക്കിന് പാട്ടുകളില്‍ ഈ ഗാനം അക്കാലത്ത് തന്നെ മലബാര്‍ ഭാഗങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്നു. പാട്ടിന് മറ്റവകാശികൾ വരുന്നതിെൻറ വേദനയും അദ്ദേഹം പങ്കുവെച്ചു. വിവിധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ റിയാദില്‍ നിന്ന് ദുബൈയില്‍ എത്തിയ അദ്ദേഹം "ഗള്‍ഫ് മാധ്യമ" ത്തോട് സംസാരിക്കുകയായിരുന്നു.
ഈ ഗാനത്തിെൻറ രചയിതാവ് ഏതോ ഒരു ജബ്ബാറാണെന്ന് പറഞ്ഞു കേള്‍ക്കുന്നുവെന്നും ഇത് പാടിയത് താനാണെന്നും ഒരു മലയാള ചാനലില്‍ എരഞ്ഞോളി മൂസ പറഞ്ഞതിനോടാണ് രചയിതാവിെൻറ പ്രതികരണം. ‘മേല്‍ പറഞ്ഞ ഗായകന് ചാനലില്‍ പറഞ്ഞത് ഞാന്‍ കണ്ടിരുന്നു. അദ്ദേഹത്തെ പോലുള്ളവര്‍ ഇത്തരം അനാവശ്യ വാദങ്ങങ്ങളുന്നയിക്കുന്നത് സ്ഥാനത്തിന് അനുയോജ്യല്ല’^ പി.എം.എ ജബ്ബാര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിെൻറ "ജീവിതം കണ്ട ഗ്രാമ ഫോണ്‍" എന്ന ആത്മകഥയില്‍ ഈ പാട്ട് എഴുതിയത് പി.എം.എ ജബ്ബാര്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം മാറ്റിപ്പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ഈ പാട്ട് ഞാന്‍ ആദ്യമായി എഴുതിക്കൊടുത്തത് തന്റെ ബന്ധു കൂടിയായ റഫീക്ക് തലശ്ശേരി എന്ന ഗായകനാണ്. പാടാനുള്ള അവകാശവും റഫീഖിന് തന്നെയാണ് നല്‍കിയിരുന്നത്. അദ്ദേഹം തുടര്‍ന്നു.
1978 ല്‍ ആകാശവാണിക്ക് വേണ്ടി എഴുതിയതാണ് ഈ വരികള്‍. പ്രചുര പ്രചാരം നേടിയ ഈ പാട്ട് 1989 ല്‍ ചെറിയപെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ അവതരിപ്പിക്കപ്പെട്ടു . 92 ല്‍ "ഏഴാം ബഹര്‍ " എന്ന ഓഡിയോ കാസറ്റ് ആല്‍ബത്തിലും ഈ ഗാനം ഉള്‍പ്പെടുത്തി . ഇതാലപിച്ച് ജനപ്രിയ ഗായകനായി മാറിയ തലശ്ശേരി റഫീഖിന് "മാണിക്യ മലര് പുരസ്കാരം " എന്നപേരില്‍ നാടിെൻറ ആദരം തലശ്ശേരി ഹൈസ്കൂളില്‍ വെച്ച് നല്‍കുകയും ചെയ്തിരുന്നു.
റഫീഖ് പാടി ഹിറ്റാക്കിയ തന്റെ വരികള്‍ എരിഞ്ഞോളി മൂസ പിന്നീട് പല വേദികളിലും എടുത്ത് പാടുകയാണുണ്ടായത് . സത്യം ഇതായിരിക്കെ, പുതിയ അവകാശ വാദങ്ങളുടെ ലക്ഷ്യം വേറെ എന്തൊ ആണ്. -ജബ്ബാര്‍ തുറന്നടിച്ചു. റസൂലിനെയും പത്നിയെയും പുകഴ്ത്തുന്ന പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയതിനും വരികള്‍ക്കെതിരെയും നടക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാചകെൻറ പത്നി ഖദീജ ബിവിയെ ”വിലസിടും നാരീ”എന്ന് ഉപമിച്ചതിലും, ”കണ്ട നേരം ഖല്ബിനുള്ളില് മോഹമുദിച്ചു” എന്ന് പറഞ്ഞതിലും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ‘വിലസിടും’ എന്നതിന് ”ശോഭിക്കുക” എന്നാണ് അര്‍ത്ഥമെന്നും അതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മാപ്പിളപ്പാട്ടിലെ വരികളില്‍ ധാരാളം പ്രദേശിക വാക്കുകള്‍ ഉപയോഗിക്കാറുണ്ട്.
ഇത്തരത്തില്‍ മാപ്പിളപ്പാട്ടിലെ വാക്കുകളെടുത്ത് ചര്‍ച്ച ചെയ്താല്‍ എവിടെയുമെത്തില്ല. മത വികാരം വൃണപ്പെടുത്തുന്ന ഒന്നും ഇതിലില്ല. ഗൂഗിളിൽ വിവർത്തനം ചെയ്ത് തെറ്റായ അർഥം മനസിലാക്കിയ ചിലരാണ് പാട്ടിനെതിരെ തിരിഞ്ഞത്. യഥാർഥത്തിൽ മൂന്ന് അനുപല്ലവിയും ഒരു പല്ലവിയുമുള്ള പാട്ടാണ് മാണിക്യ മലരായ പൂവി. പുതിയ കാലത്തെ പാട്ടുകാര്‍ പല വേദികളിലും ഇത് മുഴുവനായി പാടാറില്ല . സിനിമയിൽ ഉൾപ്പെടുത്തിയപ്പോഴും കുറച്ച് വരികളേ എടുത്തിട്ടുള്ളൂ. പാട്ടിന് പാശ്ചാത്തലമായി കാണിക്കുന്ന ‘കണ്ണിറുക്ക് പ്രണയ’ രംഗങ്ങള്‍ പുതിയ തലമുറയിലെ സിനിമ ട്രെന്‍ഡ് മാത്രമായേ കാണേണ്ടതുള്ളൂ. പഴയ കാലത്തും ഇത്തരം ചരിത്ര ഗാനങ്ങള്‍ മലയാള സിനിമയില്‍ ഇടം പിടിച്ചിട്ടുണ്ട്. - അദ്ദേഹം ചൂണ്ടിക്കാട്ടി.
പാട്ട് ലോകത്താകമാനം തരംഗമാവുമ്പോഴും ഇദ്ദേഹത്തിന്റെ പാട്ടുകള്‍ ഉപയോഗിക്കുമ്പോഴും മാന്യമായും ലഭിക്കേണ്ട പ്രതിഫലത്തെ കുറിച്ച് ഇതുവരെ ആരും ഇദ്ദേഹത്തോട് മിണ്ടിയിട്ടില്ല. പ്രത്യേക പുരസ്കാരങ്ങളോ പ്രതിഫലമോ ഒന്നും ജബ്ബാറിനെ തേടി എത്തിയുമില്ല. പക്ഷേ ഇതിലൊന്നും ജബ്ബാറിന് പരിഭവവുമില്ല. അഞ്ഞൂറിലേറെ മാപ്പിളപ്പാട്ടുകളും നിരവധി കഥാപ്രസംഗങ്ങളും തെൻറ ഇരുപതാം വയസ്സ് മുതല്‍ എഴുതി തുടങ്ങിയിട്ടുണ്ട്. അന്നൊന്നും എഴുത്തിനെ കച്ചവടം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. പാട്ടുകളത്രയും കാസറ്റുകളും ആല്ബങ്ങളിലുമാക്കിയിട്ടും പ്രതിഫലങ്ങളൊന്നും വാങ്ങിയിട്ടില്ല. പക്ഷെ, വര്‍ഷങ്ങള്‍ക്കിപ്പുറം ആ പാട്ട് ലോകം മുഴുവനുമുള്ള മലയാളി ഏറ്റെടുത്തപ്പോള്‍ ഇതില്‍പ്പരം എന്ത് സന്തോഷമാണ് കിട്ടാനുള്ളതെന്ന് ജബ്ബാര്‍ ചോദിക്കുന്നു.
‘ഒരു അഡാര്‍ ലൗവ്’ സിനിമയില്‍ പാട്ട് ഹിറ്റായെങ്കിലും സിനിമയുടെ അണിയറ പ്രവര്‍ത്തകരാരും ഇതുവരെ ഇദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ദുബൈയില്‍ ഒരു റേഡിയോയുടെ തല്‍സമയ പരിപാടിക്കിടെ അവതാരകര്‍ സംവീധായകന് ഒമര്‍ ലുലുവിനെ ഫോണില്‍ ബന്ധപ്പെടുത്തി തന്നു. അതുമാത്രമാണ് ഇതുവരെ ഉണ്ടായ ഇടപെടല്‍ . ഒരു കാലത്ത് മാപ്പിളപ്പാട്ടിെൻറ മേഖല ചിലരുടെ കുത്തകയായിരുന്നു. എന്നാല്‍, ഇന്ന് ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകള്‍ കാരണം ആ രീതിക്ക് മാറ്റം വന്നു. പുതിയ തലമുറയിലെ മാപ്പിളപ്പാട്ട് രചനകള്‍ പലപ്പോഴും ഈ ഗാന ശാഖയോട് നിലവാരം പുലര്‍ത്താത്തതാണെന്നും ജബ്ബാര്‍ അഭിപ്രായപ്പെട്ടു.
ജബ്ബാര്‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് 30 വര്‍ഷമായി.15 വര്‍ഷം ഖത്തറിലായിരുന്നു ജോലി. ഇപ്പോള്‍ പതിനഞ്ചു വര്‍ഷമായി സൗദിയിലെ റിയാദില്‍ ഗ്രോസറിയില്‍ ജീവനക്കാരനാണ്.
പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ കാരണം കലാ രംഗത്ത് സജീവമാകാന്‍ കഴിഞ്ഞില്ല. സിനിമയില്‍ പാട്ട് ഹിറ്റാവുന്നതിന് മുന്‍പ് പലര്‍ക്കും തന്നെ അയില്ലായിരുന്നുവെന്നും ഇപ്പോള്‍ എവിടെ പോയാലും ആരാധകരാണെന്നും ജബ്ബാര്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തെൻറ തൂലികയില്‍ വിരിഞ്ഞ ഈ ഗാനം ഒരു സിനിമയിലൂടെ ഇത്ര ജനകീയമാകുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.