Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightദേവരാഗങ്ങളുടെ...

ദേവരാഗങ്ങളുടെ ഗാനമാധുര്യം

text_fields
bookmark_border
ദേവരാഗങ്ങളുടെ ഗാനമാധുര്യം
cancel

ചെന്നൈ ടി. നഗറിലെ കൃഷ്ണഗാനസഭയില്‍  വെച്ചാണ് മാധുരിയെ  ദേവരാജന്‍ മാസ്റ്റര്‍ ആദ്യമായി കാണുന്നത്. ഡല്‍ഹിയില്‍ നിന്നത്തെിയ  അമച്വര്‍ നാടകസംഘത്തില്‍ അഭിനയിക്കാനത്തെിയതായിരുന്നു മാധുരി. നാടകത്തിന്‍െറ ഇടവേളയില്‍   മാധുരി പാട്ടുപാടി. ആ പാട്ട് ദേവരാജന്‍ മാസ്റ്ററെ ആകര്‍ഷിച്ചു.  അടുത്ത ദിവസം മാധുരിയെ തേടി മാസ്റ്ററുടെ വിളിയത്തെി. അവിടം മുതല്‍ മലയാളത്തില്‍ പുതിയൊരു ഗായിക ഉദയംചെയ്യുകയായിരുന്നു. ദേവരാജന്‍ മാസ്റ്ററുടെ പ്രിയപ്പെട്ട ഗായികയായി അവര്‍. മാസ്റ്റര്‍ സംഗീതം നല്‍കിയ 489  ഗാനങ്ങള്‍ മാധുരി ആലപിച്ചു.   (ദേവരാജന്‍ മാസ്റ്ററുടെ 49 സിനിമേതരഗാനങ്ങളും മാധുരി പാടിയിട്ടുണ്ട്). 1969 ല്‍ കടല്‍പ്പാലം എന്ന സിനിമ മുതല്‍ 2002ലെ  മീശമാധവന്‍ വരെ 556 ഗാനങ്ങള്‍  മാധുരി ആലപിച്ചു. എപ്പോഴും മലയാളി കൂടെ കൊണ്ടുനടക്കുന്ന സ്വരമാണ് പി. മാധുരി. മാധുരിയുമായുള്ള അഭിമുഖത്തില്‍ നിന്ന്: 

ഡല്‍ഹിയിലെ ജീവിതകാലമാണ് മാധുരിയമ്മയിലെ ഗായികയെ പുറത്തുകൊണ്ടുവന്നത്. ആ കാലത്തെ കുറിച്ച് പറഞ്ഞു തുടങ്ങാം.
 
തിരുച്ചിയിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ്  എന്‍െറ ജനനം. ചെറുപ്പം തൊട്ടേ പാട്ടുകേട്ടാണ് ഞാന്‍ വളര്‍ന്നത്.  വീട്ടിലെ മിക്കപേരും സംഗീതവുമായി ബന്ധമുള്ളവരായിരുന്നു. അമ്മ ശാരദാംബാളും മുത്തശ്ശി ജാനകിയും പാടുമായിരുന്നു. അമ്മ വയലിന്‍ വായിക്കുന്നത് കുഞ്ഞായ ഞാന്‍ ഒതുക്കത്തോടെ കേട്ടിരിക്കും. ലാല്‍ഗുഡി ജയറാമിന്‍െറ അച്ഛന്‍ വി.ആര്‍. ഗോപാല അയ്യരായിരുന്നു അമ്മയുടെ ഗുരു.  അമ്മയുടെ പാട്ടുകേട്ട് വളര്‍ന്നതിനാലാവണം മൂന്ന് വയസുള്ളപ്പോഴേ പാടുമായിരുന്നു ഞാന്‍.  എന്‍െറ അഭിരുചി മനസിലാക്കിയ അമ്മ എന്നെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങി. അമ്മയാണ്  ആദ്യ ഗുരു.  കീര്‍ത്തനങ്ങള്‍ പഠിക്കാറായപ്പോള്‍ ശ്രീനിവാസനെന്ന വാദ്യാരെ വച്ചു. അക്കാലത്തുതന്നെ ഹൈപിച്ചില്‍  പാടുമായിരുന്നു ഞാന്‍. 
പതിമൂന്നാം വയസ്സിലായിരുന്നു എന്‍െറ വിവാഹം. അമ്മയുടെ വകയിലുള്ള കുടുംബത്തില്‍ നിന്നായിരുന്നു വരന്‍.  ജയരാമന്‍ എന്നാണ് അദ്ദേഹത്തിന്‍െറ പേര്. 1954 ജൂലൈയില്‍ വിവാഹം നടന്നു. അദ്ദേഹത്തിന് കേന്ദ്രതൊഴില്‍ വകുപ്പില്‍ ജോലി കിട്ടി.  ഞാനും അദ്ദേഹത്തോടൊപ്പം ദല്‍ഹിയില്‍ താമസം തുടങ്ങി. ഡല്‍ഹിയില്‍ ഒരുപാട്  മലയാളി- തമിഴ് അസോസിയേഷനുകള്‍ ഉണ്ടായിരുന്നു അക്കാലത്ത്. അവരുടെ പരിപാടികളില്‍ ഞാന്‍ പാടുമായിരുന്നു.  പാടാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവാണ് ശിവജ്ഞാനം എന്ന   പേര് മാധുരി എന്നാക്കിയത്.  സൗത്ത് ഇന്ത്യന്‍ തീയറ്റേഴ്സ് എന്നൊരു നാടകസംഘം ഉണ്ടായിരുന്നു ഡല്‍ഹിയില്‍. ഉദ്യോഗവുമായി ഡല്‍ഹിയിലത്തെിയ മലയാളികളും തമിഴരും കന്നടക്കാരുമെല്ലാമടങ്ങുന്നവരുടെ സംഘടനയായിരുന്നു അത്. നാടകങ്ങളില്‍ ഉദ്യോഗസ്ഥരും അവരുടെ ഭാര്യമാരുമാണ് അഭിനയിച്ചിരുന്നത്. ഞാനും ആ നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി, ഡോക്ടര്‍, ഇന്‍സ്പെക്ടര്‍ തുടങ്ങി ചെറിയ ചെറിയ വേഷങ്ങളില്‍ ഭര്‍ത്താവും. നേരംപോക്കിനു വേണ്ടിയുള്ളതായിരുന്നു അഭിനയം. ആയിടക്ക് ചെന്നൈയിലെ വാണിമഹാളില്‍ പത്തു ദിവസം നാടകം അവതരിപ്പിക്കാന്‍ ഞങ്ങളുടെ സംഘത്തിന് ക്ഷണംകിട്ടി. അവിടെ വെച്ചാണ് ദേവരാജന്‍ മാസ്റ്റര്‍  എന്‍െറ പാട്ടുകേള്‍ക്കുന്നതും എന്നെ പാടാന്‍ വിളിക്കുന്നതും.  

ദേവരാജന്‍ മാസ്റ്ററുമായുള്ള കൂടിക്കാഴ്ചയുടെ ഓര്‍മകള്‍.. 
  റോയപേട്ട  വുഡ്ലാന്‍റ്സിലായിരുന്നു  മാസ്റ്ററുടെ  താമസം. തുലാഭാരം, യക്ഷി ഈ പടങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. റെക്കോഡിംഗ് കഴിയുവോളം ചെന്നൈയില്‍ താമസിക്കും. പിന്നെ നാട്ടിലേക്ക് തിരിച്ചുപോകും. സുശീലാമ്മയാണ് മാസ്റ്ററുടെ സിനിമകളില്‍ പാടിക്കൊണ്ടിരുന്നത്. എല്ലാവരും തെലുങ്കരാണ്. പാട്ടുകള്‍ തെലുങ്കില്‍ എഴുതിയെടുത്ത് പാടുകയാണ് പതിവ്. യേശുദാസും ജയചന്ദ്രനുമേ മലയാളികളായുള്ളൂ. അതുകാരണം പുതിയൊരു ഗായികയെ തേടുകയായിരുന്നു. 
മാസ്റ്റരെ കണ്ടു. തമിഴിലാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. ഒരുപാട്ടുപാടാന്‍ പറഞ്ഞു. ആര്‍.കെ. ശേഖറും മാഷിന്‍െറ അടുത്തുണ്ടായിരുന്നു.  ‘അരുള്‍ പുരിവായ് കരുണൈ കടലേ...’  എന്ന, ഹംസധ്വനി രാഗത്തിലുള്ള ഭക്തിഗാനം പാടിക്കേള്‍പ്പിച്ചു. മാസ്റ്റര്‍ക്കത് ഇഷ്ടമായി. “നിനക്ക് മലയാളം അറിയുമോ?”  “ഇല്ല”  ഞാന്‍ പറഞ്ഞു. “കുറച്ചുപോലും അറിയില്ളേ?” മാസ്റ്റര്‍ ചോദിച്ചു. ഭര്‍ത്താവിന്‍െറ ഓഫിസില്‍ മലയാളികളുണ്ട്. അവര്‍ പാടുന്ന ഒരു പാട്ട് അദ്ദേഹം വീട്ടില്‍ മൂളിക്കൊണ്ട് നടക്കാറുണ്ട്, പെരിയാറെ പെരിയാറെ..പര്‍വത നിരയുടെ പനിനീരേ..., പ്രിയതമാ..  ഞാനവ പാടിക്കേള്‍പിച്ചു. മുഴുവന്‍ വരികളൊന്നും അറിയില്ലായിരുന്നു. ഈ പാട്ടുകളുടെ സംഗീതസംവിധാനം നിര്‍വഹിച്ചത് മാസ്റ്ററാണെന്നും അറിയില്ലായിരുന്നു. 
 ആദ്യമായി ഒരു സംഗീതസംവിധായകനെ പരിചയപ്പെടുകയായിരുന്നു ഞാന്‍.  “ഞാനൊരുപാട്ട് പറഞ്ഞുതരാം അത് നിങ്ങള്‍ പഠിക്കണം..”  മാസ്റ്റര്‍ പറഞ്ഞു. 
സുശീലാമ്മയുടെ പാട്ടായിരുന്നു അത്- ഹിമവാഹിനീ.. ഹൃദയഹാരിണീ...ഈ പാട്ട് എന്നെ പഠിപ്പിച്ചു. ഞാന്‍ പാടി. “പാട്ടൊക്കെ നന്നായിട്ടുണ്ട്. പക്ഷേ  ഉച്ചാരണം പോരാ.. അതുകൊണ്ട് മലയാളം പഠിക്കണം. അക്ഷരങ്ങള്‍ നല്ല ശുദ്ധമായിരിക്കണം. മലയാളം പഠിച്ചാല്‍ ഞാന്‍ ചാന്‍സുതരാം..” 
ഞാന്‍ പഠിക്കാമെന്ന് സമ്മതിച്ചു. മലയാളം പഠിച്ചു.

ആദ്യ പാട്ടിന്‍െറ അനുഭവം എപ്രകാരമായിരുന്നു?
മാസ്റ്ററെ പോയി കണ്ടു സംസാരിച്ചു. 1968 മെയ് 31ന് വുഡ്ലാന്‍റ്സില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.  വയലാര്‍ രാമവര്‍മയും ഉണ്ടായിരുന്നു അടുത്ത മുറിയില്‍. വയലാര്‍ വന്ന് പരിചയപ്പെട്ടു. അദ്ദേഹം വലിയ കവിയാണെന്ന്  എനിക്ക് അറിയില്ലായിരുന്നു. ‘കടല്‍പ്പാല’ത്തിനുവേണ്ടി പാട്ടൊരുക്കിക്കൊണ്ടിരിക്കുകയാണ്  രണ്ടുപേരും. മാസ്റ്ററോട് ഞാന്‍ മലയാളത്തില്‍ സംസാരിച്ചു. “കുഴപ്പമില്ല, ഇനിയും ശരിയാവാനുണ്ട്. ‘കടല്‍പ്പാല’ത്തിലെ ഒരു ഗാനം മാധുരി പാടിനോക്കട്ടെ.  ആറു മാസം നമുക്ക് പരിശ്രമിക്കാം. ”  അദ്ദേഹം പറഞ്ഞു. 
രണ്ട് മണിക്കൂറോളം പാട്ട് പഠിപ്പിച്ചു. വുഡ്ലാന്‍റ്സില്‍ മാസ്റ്റര്‍ക്ക് ഹാര്‍മോണിയം ഉണ്ട്. അസിസ്റ്റന്‍റായി ആര്‍.കെ. ശേഖരും ഉണ്ട്.   ‘കസ്തൂരി തൈലമിട്ട് മുടി മിനുക്കി ..” എന്ന പാട്ടാണ് പഠിപ്പിച്ചത്. രണ്ടു മണിക്കൂറ് കൊണ്ടുതന്നെ ഞാനത് പഠിച്ചു. പിറ്റേന്ന് അതിരാവിലെ ഞാനും ഭര്‍ത്താവും വുഡ്ലാന്‍റ്സില്‍ എത്തി. മാസ്റ്ററോടൊപ്പം സ്റ്റുഡിയോയിലേക്ക് പോയി. ആദ്യം റിഹേഴ്സലില്‍ പാടി. കുറച്ച് തിരുത്തലുകള്‍. പത്താമത്തെ ടേക്കില്‍ ഒകെയായി.

‘പ്രിയസഖി ഗംഗേ’ എന്ന ഗാനം സുശീലാമ്മക്കുവേണ്ടിയാണ് മാസ്റ്റര്‍ ചിട്ടപ്പെടുത്തിയതെന്ന് കേട്ടിട്ടുണ്ട്. അത് പിന്നീട് മാധുരിയമ്മ പാടുന്നത് എങ്ങനെയാണ്? 
എന്നെ  ട്രാക്കില്‍ പാടിച്ച് പരിശീലിപ്പിക്കുമായിരുന്നു മാസ്റ്റര്‍. അങ്ങനെ ഒരു ദിവസം പാടിച്ചതായിരുന്നു ‘പ്രിയസഖി ഗംഗ..’. അതുകേട്ടാണ് നിര്‍മാതാവായ മെരിലാന്‍റ് സുബ്രഹ്മണ്യം മുതലാളി വന്നത്. “സുശീല വേണമെന്നില്ല..  മാധുരി പാടിയ ഈ പാട്ട് തന്നെ സിനിമയില്‍ ഉപയോഗിച്ചാല്‍ മതി”  അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ആദ്യം സമ്മതിച്ചില്ല. “അയ്യയ്യോ വേണ്ട.. ഇത് സുശീല തന്നെ പാടണം. പത്മിനിയാണ് രംഗത്ത് അഭിനയിക്കുന്നത്. മാധുരിക്ക് ഇപ്പോള്‍ ട്രെയിനിങ്ങാണ് കൊടുക്കുന്നത്. കുഴപ്പമില്ലാതെ പാടിയിട്ടുമുണ്ട്.  പക്ഷേ  പടം പോപ്പുലറാകണ്ടേ. അതിനാല്‍ സുശീല തന്നെ പാടട്ടെ..”  സുശീലാമ്മക്ക് തിരക്കുള്ള കാലമാണത്. വൈകുന്നേരമാണ് അവര്‍ റെക്കോഡിങ്ങിന് എത്തുക. മുതലാളി തന്നെ അവരോട് വരേണ്ട എന്ന് അറിയിച്ചു.  അങ്ങനെയാണ് ആ പാട്ട് എന്‍േറതായത്.   

 പി. സുശീല, എസ്. ജാനകി, ബി. വസന്ത തുടങ്ങിയ ഗായികമാര്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് മാധുരിയമ്മ വരുന്നത്. ഭയമുണ്ടായിരുന്നോ അപ്പോള്‍? 

ജാനകിയമ്മയെും സുശീലാമ്മയെയും ഗായികമാരെന്ന നിലയില്‍ എനിക്ക് അറിയാമായിരുന്നു. ഞാന്‍ പാടാന്‍ തുടങ്ങിയ ശേഷമാണ് വസന്ത എന്ന ഗായികയുണ്ടെന്ന് തന്നെ ഞാന്‍ അറിയുന്നത്. സൗത്ത് ഇന്ത്യയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായികയാണ് സുശീലാമ്മ. സുശീലാമ്മയെ പോലെ പ്രശസ്തയാകണം എന്നായിരുന്നു എന്‍െറ ആഗ്രഹം. അത്രയും ആരാധനയായിരുന്നു എനിക്ക് അവരോട്. ഞങ്ങള്‍ ഒരുമിച്ചുപാടുമ്പോള്‍ ഞാന്‍ പറയും- സുശീലാമ്മ എനിക്ക് ഗുരുവാണ് എന്ന്. തെറ്റുണ്ടെങ്കില്‍ പറഞ്ഞു തരണം.   സുശീലാമ്മയുടെ സ്റ്റാര്‍ഡേര്‍ഡ് ഉണ്ട് എനിക്ക് എന്ന് ഞാന്‍ പറയില്ല. അവര്‍ വലിയ ഗായികയാണ്. സുശീലാമ്മയെ കണ്ട് പഠിക്കാനാണ് എപ്പോഴും ദേവരാജന്‍ മാസ്റ്റര്‍ എന്നോട് പറഞ്ഞിരുന്നത്.

മാധുരി എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയത്തെുന്ന പാട്ടുകളിലൊന്നാണ് ‘ഇന്നെനിക്ക് പൊട്ടുകുത്താന്‍... ജയഭാരതി പാടി അഭിനയിച്ച ആ ഗാനം ഭരതന്‍ മനോഹരമായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. 

‘ഇന്നെനിക്ക് പൊട്ടുകുത്താന്‍..’ പാടുന്നതിന് മുമ്പ് ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു.  ഒരാളെ മാസ്റ്റര്‍ തന്നെ ഏര്‍പാടാക്കി.   മിയാകി മല്‍ഹാര്‍  രാഗം  പാട്ടില്‍ കൊണ്ടുവരണമെന്ന് മാസ്റ്റര്‍ നിര്‍ദേശിച്ചു. ശുദ്ധ ഹിന്ദുസ്ഥാനിയോ  ശുദ്ധ ക്ളാസിക്കലോ ആകാന്‍ പാടില്ല. സെമി ക്ളാസിക്കല്‍ ആയിരിക്കണം. ആ ടേസ്റ്റില്‍ വേണം പാടാന്‍. അങ്ങനെ പഠിപ്പിച്ചു. ടേപ്പ് ചെയ്ത് തന്നു. “ഇത്  കേട്ടു മനസിലാക്കണം. അഞ്ച് ടേക്കേഎടുക്കൂ മാക്സിമം. അതിനകം ഒകെ ആയി പാടിയേക്കണം.” അതായിരുന്നു മാസ്റ്ററുടെ കല്‍പ്പന. മൂന്നാമത്തെ ടേക്കില്‍ ഓക്കെയായി. പാട്ട് പോപ്പുലറായി. നിരവധി അംഗീകാരങ്ങള്‍ കിട്ടി. എന്നാല്‍ സംസ്ഥാന അവാര്‍ഡോ ദേശീയ അവാര്‍ഡോ കിട്ടിയില്ല. അതില്‍ ദു:ഖമുണ്ട്. ജയഭാരതിക്ക് വേണ്ടിയാണ് ഞാന്‍ കൂടുതല്‍ പാടിയിട്ടുള്ളത്. 

സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘പ്രാണനാഥന്‍ എനിക്കു നല്‍കിയ...’ പാട്ടിന്‍െറ റെക്കോഡിംങ് അനുഭവം പറയാമോ?

  പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെയാണ്  ആ പാട്ട് റെക്കോഡ്ചെയ്തത്. ഒറ്റ ടേക്കില്‍ എടുക്കലാണ് മാസ്റ്ററുടെ രീതി. പ്രയാസമുള്ള പാട്ടായതുകൊണ്ടാണ് ഇത് മുറിച്ച് മുറിച്ച് എടുത്തത്. മാസ്റ്റര്‍ കുറെ നേരം പരിശീലിപ്പിച്ചു. പക്ഷേ ശബ്ദം പൂര്‍ണതയിലേക്ക് വരുന്നില്ല. ഞങ്ങള്‍ വെജിറ്റേറിയനാണ്. മുട്ടപോലും കഴിക്കില്ല. തൊണ്ട ചൂടാക്കിയാലേ പാട്ടിന്‍െറ മുഴുവന്‍ ഭാവും വരൂ എന്ന് മാസ്റ്റര്‍ പറഞ്ഞു.  ടേക്കിന് മുമ്പ്  കുറച്ച് ചിക്കന്‍ എസന്‍സ് കൊണ്ടുവന്നു തന്നു അദ്ദേഹം. അത് കഴിച്ചാണ് പാടിയത്. പാട്ട്  ജനങ്ങള്‍ക്ക് ഇഷ്ടമായി. ചിത്രത്തില്‍ ശാരദയാണ് പാടുന്നത്. അവാര്‍ഡും കിട്ടി. ‘കൊട്ടാരം വില്‍ക്കാനുണ്ട്’ എന്ന ചിത്രത്തിലെ ‘ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങുംതീരും...’ പാടുമ്പോഴും നല്ല ഫീലിങ് കൊടുത്ത് പാടണമെന്ന് മാസ്റ്റര്‍ നിര്‍ദേശിച്ചിരുന്നു. ദാസേട്ടനേക്കാള്‍ എന്‍െറ പാട്ടാണ് പോപ്പുലറായത്.

എസ്. ജാനകിയുമായുള്ള സൗഹൃദം എങ്ങനെയായിരുന്നു? ജാനകിയമ്മയുടെ ശബ്ദം വളരെ കുറച്ചേ ദേവരാജന്‍ മാസ്റ്റര്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ..

മികച്ച ഗായികയാണ് ജാനകിയമ്മ.  ദേവരാജന്‍ മാസ്റ്റര്‍ അവരെക്കൊണ്ട് കൂടുതല്‍ പാടിക്കാതിരുന്നത്  എന്തുകൊണ്ടാണെന്ന് അറിയില്ല. ആദ്യ കാലത്ത് മാത്രമേ പാടിച്ചിട്ടുള്ളൂ.  

മറ്റു സംഗീതസംവിധായകരുമായുള്ള റെക്കോഡിംങ് അനുഭവങ്ങള്‍ പറയാമോ?

രണ്ടാമത് അവസരം തന്ന സംഗീതസംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററാണ്.  1970ല്‍ ‘രക്തപുഷ്പം’ എന്ന പടത്തില്‍ ദാസേട്ടനോടൊപ്പമുള്ള ഒരു ഡ്യുയറ്റായിരുന്നു അത്. 1973ല്‍ പുറത്തിറങ്ങിയ ‘റാഗിങ്’ എന്ന പടത്തില്‍ ജയചന്ദ്രനോടൊപ്പം ‘സ്നേഹസ്വരൂപനാം എന്‍ ജീവനായകാ നിന്‍ തിരുമുമ്പില്‍ വരുന്നു...’ എന്നു തുടങ്ങുന്ന പി. ജെ. ആന്‍റണിയുടെ വരികളും പാടിയിട്ടുണ്ട്. 24 ഗാനങ്ങള്‍ മാസ്റ്റര്‍ക്ക് വേണ്ടി പാടി. അര്‍ജുനന്‍ മാസ്റ്ററുടെ പാട്ടുകളില്‍ ചില എഫക്ട്സ് ഞാന്‍ തന്നെ കൊടുക്കും. അദ്ദേഹം അനുവദിക്കും.  ബാബുരാജ് ഒരിക്കല്‍ പാടാന്‍ വിളിച്ചിരുന്നു. മാസ്റ്റര്‍ സമ്മതിച്ചില്ല. മാസ്റ്ററുടെ അനുമതിയില്ലാതെ ഞാന്‍ പാടുമായിരുന്നില്ല. “ വാടീ പോടീന്നൊക്കെ സംസാരിക്കും. അയാള്‍ക്ക് പാടാന്‍ സുശീലയും ജാനകിയുയൊക്കെയുണ്ട്. അവരെക്കൊണ്ട് പാടിച്ചോട്ടെ...” മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ ബാബുക്കയുടെ “കണ്ണു തുറക്കാത്ത ദൈവങ്ങളേ..” എന്ന പാട്ട് എന്നെക്കൊണ്ട് മാസ്റ്റര്‍  ഗാനമേളയില്‍ പാടിക്കുമായിരുന്നു. ബാബുക്കയുടെ പാട്ടുകളൊക്കെ ഇഷ്ടമായിരുന്നു മാസ്റ്റര്‍ക്ക്. പക്ഷേ വ്യക്തിയെ അത്ര ഇഷ്ടമായിരുന്നില്ല എന്നു തോന്നുന്നു.  

മാധുരിയമ്മക്ക് പ്രിയപ്പെട്ട സംഗീതസംവിധായകനും ദേവരാജന്‍ മാസ്റ്റര്‍ തന്നെയാണോ?

മലയാളത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ക്ക് പകരംവെക്കാന്‍ മറ്റൊരാള്‍ ഉണ്ടോ? സംഗീതത്തിന്‍െറ ചക്രവര്‍ത്തിയാണ് മാസ്റ്റര്‍. ദൈവത്തെ പോലെയാണ് അദ്ദേഹം എനിക്ക്. എന്‍െറ വീട്ടില്‍ രണ്ടു ചിത്രങ്ങളെയുള്ളൂ. എന്‍െറ ഭര്‍ത്താവിന്‍െറയും മാസ്റ്ററുടെയും. 

മാധുരിയമ്മയെ കൊണ്ടു മാത്രം നല്ല ഗാനങ്ങള്‍ പാടിപ്പിച്ചതു കാരണം 80കളില്‍ ദേവരാജന്‍ മാസ്റ്റര്‍ക്ക് അവസരം കുറയാന്‍ കാരണമായി എന്ന് ചിലരൊക്കെ പറഞ്ഞിട്ടുണ്ടല്ളോ.. അത് ശരിയായിരുന്നോ? 

അങ്ങനെ പറഞ്ഞുകേട്ടിട്ടുണ്ട്. അസൂയയുള്ള ആള്‍ക്കാര്‍ ഉണ്ടായിരുന്നു. കുറെ സമ്പാദിക്കണമെന്ന് മാസ്റ്റര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല. താന്‍ കൊണ്ടുവന്ന ഗായികക്ക് ഉയര്‍ച്ചയുണ്ടാക്കണമെന്ന് മാസ്റ്റര്‍ ഉദ്ദേശിച്ചിട്ടുണ്ടാകും. ആളുകളുടെ അഭിപ്രായമല്ളേ. അത് സത്യമാകണം എന്നും ഇല്ല. ഇളയരാജ ജാനകിയമ്മയെ കൊണ്ട് കുറെ പാടിച്ചിട്ടില്ളേ. മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്, കുറ്റം ചെയ്യാത്തവര്‍ ആരോപണങ്ങള്‍ ഉന്നയിക്കട്ടേ എന്ന്. 

ഏതുതരം പാട്ടുകളോടാണ് മാധുരിയമ്മക്ക് പ്രിയം?

കൂത്താടിപ്പാട്ടുകള്‍ ഇഷ്മല്ല. നല്ല മെലഡിയുണ്ടായിരിക്കണം. പിന്നെ താരാട്ടുപാട്ടുകള്‍, ശോകഗാനങ്ങള്‍ ഇവയൊക്കെ ഇഷ്ടമാണ്. 

നാപ്പത്തഞ്ചു വര്‍ഷമായി പാടിക്കൊണ്ടിരിക്കുന്നു. മാധുരിയമ്മ ഇല്ലാതെ മലയാള സിനിമാപിന്നണി ഗാനചരിത്രമില്ല. ഇവിടെ എത്തിനില്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത്? 

ദേവരാജന്‍ മാസ്റ്ററെ പോലെയുള്ള ഒരു മഹാനായ സംഗീതസംവിധായകന്‍െറ കീഴില്‍ ഇത്രയും പാട്ടുകള്‍ പാടുമെന്ന് പ്രതീക്ഷിച്ചല്ല ഞാന്‍ വന്നത്. എന്നിട്ടും ധാരാളം പാടി. ഞാന്‍ പാടിയ 10 പാട്ടുകള്‍ 30 ദിവസത്തിനുള്ളില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമാണ്. തമിഴ്നാട്ടുകാരിയായ എന്നെ മാസ്റ്റര്‍ മലയാളിയാക്കി.  കേരളത്തിന്‍െറ പ്രിയപ്പെട്ട പാട്ടുകാരിയാക്കി. 

പിന്മുറക്കാരില്‍ ആരുടെ പാട്ടാണ് ഇഷ്ടം?

ചിത്രയെ ആണ് ഇഷ്ടം. സൗത്ത് ഇന്ത്യന്‍ ഗായികമാരില്‍ ഏറ്റവും ഭാഗ്യവതിയാണ് ചിത്ര. സുശീലാമ്മ, ജാനകിയമ്മ, വാണിജയറാം ഇവരേക്കാളും ദാസേട്ടനെക്കാളും ഭാഗ്യവതിയാണ് ചിത്രയെന്ന്  ദേവരാജന്‍ മാസ്റ്റര്‍  പറയുമായിരുന്നു. ഇപ്പോള്‍ ശ്വേത മോഹനെയും ഇഷ്ടമാണ്; ഗായകരില്‍ മധു ബാലകൃഷ്ണനെയും ബിജു നാരായണനെയും. അച്ഛന്‍െറ മകന്‍ എന്ന പ്രതീക്ഷയോളം വളര്‍ന്നില്ല വിജയ് യേശുദാസ്. അത് പക്ഷേ വിജയിന്‍െറ കുറ്റമല്ല. ദാസേട്ടന്‍െറ മേന്മയാണ്. 

ധാരാളം നല്ല ഗാനങ്ങള്‍ മലയാളത്തിനു നല്‍കി. മലയാളിയുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളായി. ഇനിയും ആഗ്രഹങ്ങളുണ്ടോ ജീവിതത്തില്‍?

സംഗീതം തന്നെയാണ് എനിക്ക് എന്നും പ്രിയപ്പെട്ടത്. ഇനിയും പാടിക്കൊണ്ടേയിരിക്കണം. പാടിക്കൊണ്ടിരിക്കെ മരിക്കണം. അതാണ് എന്‍െറ ആഗ്രഹം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhuri
Next Story