ഉമ്പായി: പാട്ടിെൻറ പട്ടുതൂവാല വീശിയ സൈഗാൾ
text_fieldsകൊച്ചി: കടൽക്കാറ്റിലും കരയിലെ മണൽത്തരിയിലും സംഗീതമുള്ള മട്ടാഞ്ചേരിയിലാണ് ഉമ്പായിയുടെ ജനനം. കൊച്ചിക്ക് സംഗീതവുമായുള്ള ഇഴമുറിയാത്ത ബന്ധത്തെക്കുറിച്ച് എപ്പോഴും അദ്ദേഹം വാചാലനാകുമായിരുന്നു. മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയുമാണ് ഉമ്പായിക്കും പാട്ടിെൻറ പട്ടുറുമാൽ തുന്നിക്കൊടുത്തത്. ഹിന്ദിയിലും ഉർദുവിലും ഒതുങ്ങിനിന്ന ഗസൽ എന്ന സംഗീതരൂപെത്ത സിനിമാപ്പാട്ട് പോലെ മലയാളിക്ക് പ്രിയപ്പെട്ടതാക്കിയ പ്രതിഭാധനനായിരുന്നു ഉമ്പായി.
തോണിപ്പണിക്കാരനായ മട്ടാഞ്ചേരി പടിഞ്ഞാറെ വീട്ടിൽ അബുവിെൻറ മകൻ പി.എ. ഇബ്രാഹിമിന് കുട്ടിക്കാലം മുതൽ സംഗീതം ഇഷ്ടമായിരുന്നു. എന്നാൽ, വീട്ടിൽ ഉമ്മ മാത്രമാണ് ആ ഇഷ്ടത്തോടൊപ്പം നിന്നത്. പിതാവിന് പ്രണയം കമ്യൂണിസത്തോടായിരുന്നു. ഇ.എം.എസ് അബു എന്ന വിളിപ്പേരിലതുണ്ട്. സംഗീതം കൊണ്ടൊന്നും ജീവിതം മുന്നോട്ടുപോകില്ല എന്ന പക്ഷക്കാരനായിരുന്നു അബു. പക്ഷേ, ദരിദ്രജീവിതത്തിെൻറ ഇല്ലായ്മകൾക്കിടയിലും ഇബ്രാഹിം തബലയും ഹാർമോണിയവും പഠിച്ചു. മകൻ ‘വഴിതെറ്റുന്നു’ എന്ന് മനസ്സിലാക്കിയ അബു അവനെ കപ്പലോട്ടക്കാരനാകാനുള്ള പരിശീലനത്തിന് മുംബൈയിലേക്ക് അയച്ചു.
അവിടെ അബുവിെൻറ സഹോദരൻ ഖാലിദും മക്കളുമുണ്ടായിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും മെഹ്ഫിലുകളുമായി രാവും പകലും ഉണർന്നിരുന്ന ആ മഹാനഗരത്തെ ഉമ്പായി ഏറെ ഇഷ്ടപ്പെട്ടു. കപ്പലോട്ടക്കാരനാകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് അവിടെ തങ്ങി. മുംബൈയിലെ മലബാർഹിൽ പാർക്കിൽ ഉസ്താദ് മുജാവർ അലിഖാനെ കണ്ടുമുട്ടിയ ആ സായാഹ്നം ഉമ്പായിയുടെ ജീവിതത്തിൽ വഴിത്തിരിവായി. ഏഴു വർഷത്തോളം ഉസ്താദിന് കീഴിൽ ഹിന്ദുസ്ഥാനി സംഗീത പഠനം. ഉമ്മ മരിച്ചതോടെ നാട്ടിലെത്തി. പിന്നീട് തട്ടകം കൊച്ചിയായിരുന്നു. പിന്നണി ഗായകൻ മഹ്ബൂബിെൻറ ഗാനമേളകളിലെ സ്ഥിരം സാന്നിധ്യമായി. ഇതിനിടെ ജീവിക്കാനായി കൂലിപ്പണി മുതൽ കൂലിത്തല്ലും കള്ളക്കടത്തും വരെ പയറ്റി. ചെമ്മീൻ കമ്പനിയിൽ ഡ്രൈവറുടെ വേഷം കെട്ടി. ഒരു കൈത്തെറ്റുപോലെ മയക്കുമരുന്നിെൻറയും അധോലോകത്തിെൻറയും ഇരുൾവഴികൾ കടന്നുപോയപ്പോഴും മനസ്സിൽ സംഗീതം മരിച്ചിരുന്നില്ല എന്ന് ഉമ്പായി എപ്പോഴും പറയുമായിരുന്നു.
‘അമ്മ അറിയാൻ’ എന്ന ചിത്രത്തിന് ഗസൽ പാടാനെത്തിയ ഇബ്രാഹിമിനെ ജോൺ എബ്രഹാമാണ് ഉമ്പായിയാക്കിയതെന്ന് പറയുന്നു. പ്രിയെപ്പട്ടവർക്കെല്ലാം ഇബ്രാഹിം പിന്നീട് ഉമ്പായി ആയി. ജനപ്രിയ ഹിന്ദി ഗാനങ്ങളും ഗസൽ കച്ചേരികളുമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഉമ്പായി എത്തി. ഒരിക്കൽ ഡൽഹിയിൽ ഹിന്ദി, ഉർദു ഗാനങ്ങൾക്കിടെ ഭാർഗവീനിലയത്തിലെ ‘താമസമെന്തേ വരുവാൻ’ ആലപിച്ച ഉമ്പായിക്ക് മുന്നിൽ സദസ്സ് ശ്വാസമടക്കിയിരുന്നു. തീവ്ര വിരഹത്തിെൻറയും ആർദ്ര പ്രണയത്തിെൻറയും അനിർവചനീയ സംഗീതാനുഭവമാണ് ഉമ്പായി ആസ്വാദകഹൃദയങ്ങളിലേക്ക് പകർന്നത്. എന്തുകൊണ്ട് മലയാളത്തിൽ ഗസലുകൾ ആയിക്കൂടാ എന്നായി പിന്നീടുള്ള ചിന്ത.
ഹസ്രത് ജയപുരി രചിച്ച ഉര്‍ദു ഗസലുകൾ ഉൾപ്പെടുത്തിയ ‘ആദാബ്’ ആയിരുന്നു ആദ്യ ആൽബം. സച്ചിദാനന്ദൻ രചന നിർവഹിച്ച ‘അകലെ മൗനം പോൽ’, ഒ.എൻ.വി രചിച്ച ‘പാടുക സൈഗാൾ പാടുക’, യൂസുഫലി കേച്ചേരി രചിച്ച ‘ഗസൽ മാല’ വേണു വി. ദേശവുമായി ചേർന്ന് ‘പ്രണാമം’ തുടങ്ങിയ 15ഒാളം ആൽബങ്ങൾ ആസ്വാദകർ ഏറ്റെടുത്തു.
ചലച്ചിത്രഗാനങ്ങളെയും പിന്നിലാക്കി പൊതുവേദികളിലും സാധാരണക്കാരെൻറ ചുണ്ടിലും അവ ഒന്നുപോലെ ഇടംപിടിച്ചു. കാണുക നമ്മളീ ഭൂമിയെ, അർധ നിശയിൽ സൂര്യനെപ്പോലെ, എത്ര സുധാമയം, ഗാനപ്രിയരേ ആസ്വാദകരെ ഗസൽ മാല ചൂടാൻ വരൂ, വീണ്ടും പാടാം സഖീ, പാടുക സൈഗാൾ പാടൂ, നിലാവേ കണ്ടുവോ നീ, എന്തിനോ കൊട്ടിയടക്കുന്നു തുടങ്ങിയ ഒരിക്കലും മറക്കാത്ത ഗസലുകളിലൂടെ ഉമ്പായി ആ സംഗീതശാഖയുടെ മലയാളി മുഖമായി.
മലയാളികൾ നെഞ്ചേറ്റിയ നിരവധി പഴയകാല മലയാള, ഹിന്ദി ഗാനങ്ങൾ ഉമ്പായി സ്വതസിദ്ധമായ ശൈലിയിൽ പുനരാവിഷ്കരിച്ചു. പണക്കാര്‍ക്കും പാവങ്ങള്‍ക്കും ഒരു പോലെ സംഗീതം പഠിക്കാൻ ഒരു വിദ്യാലയം എന്നത് ഉമ്പായിയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.