സാക്സൊഫോൺ മാന്ത്രികൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു
text_fieldsമംഗളൂരു: പാശ്ചാത്യ സംഗീതോപകരണമായ സാക്സൊഫോണിനെ കർണാടക സംഗീത ലോകത്തേക്ക് പ്രതിഷ്ഠിച്ച വിഖ്യാത സംഗീതജ്ഞൻ കദ്രി ഗോപാൽനാഥ് (69) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏതാനും നാളുകളായി അസുഖബാധിതനായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, തമിഴ്നാടിെൻറ കലൈമാമണി പുരസ്കാരം, കർണാടക കലാശ്രീ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മംഗളൂരു, ബംഗളൂരു സർവകലാശാലകൾ ഓണററി ഡോക്ടറേറ്റും നൽകിയിട്ടുണ്ട്.
മകൻ മണികാന്ത് കദ്രി പേരെടുത്ത സംഗീത സംവിധായകനാണ്. പുറംവേദനയെ തുടർന്നാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പിന്നീട് ഹൃദയാഘാതമുണ്ടായി. ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ താലൂക്കിലെ സജീപ മൂഡ ഗ്രാമത്തിൽ 1949ൽ ജനിച്ച കദ്രിയുടെ പിതാവ് താനിയപ്പ നാഗസ്വരം വാദകനായിരുന്നു. കുട്ടിക്കാലത്ത് മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘം സാക്സൊഫോൺ വായിക്കുന്നതുകണ്ട് തോന്നിയ ഇഷ്ടം 20 വർഷംനീണ്ട സാധനയിലേക്ക് വഴിതുറന്നു.
70കളുടെ അവസാനം മുതൽ സാക്സോഫോണിൽ കർണാട്ടിക് കച്ചേരി അവതരിപ്പിച്ചുതുടങ്ങി. പരമ്പരാഗതമായ ആൾട്ടോ സാക്സൊഫോണിൽ കർണാട്ടിക്കിന് അനുയോജ്യമായ രീതിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ഇത് സംഗീതലോകം അംഗീകരിക്കുകയും ചെയ്തു. പിന്നീട് ജുഗൽബന്ദികളുമായി ലോകം ചുറ്റി. ഫ്യൂഷൻ സംഗീതത്തിെൻറ സാധ്യതകൾ ഉപയോഗിച്ച് കാസെറ്റുകളും സീഡികളും പുറത്തിറക്കി. 94ൽ പുറത്തിറങ്ങിയ ‘ഡ്യൂയറ്റ്’ എന്ന തമിഴ് സിനിമയിൽ കദ്രി വായിച്ച സാക്സഫോൺ ട്യൂണുകൾ വൻ ഹിറ്റായി. സംഗീത-രാഷ്ട്രീയ രംഗത്തെ പ്രമുഖർ കദ്രിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ശനിയാഴ്ചയാണ് സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.