പ്രളയ ധനസമാഹരണം: പാട്ടുപാടി കൈയടി നേടി ജസ്റ്റിസ് ജോസഫ്
text_fieldsന്യൂഡൽഹി: കേരളത്തെ പ്രളയത്തിൽനിന്ന് രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികൾക്കുള്ള സമർപ്പണമായി ‘അമരം’ സിനിമയിലെ അനശ്വര ഗാനം പാടി ജസ്റ്റിസ് കെ.എം. ജോസഫ്. ‘വികാര നൗകയുമായി തിരമാലകളാടിയുലഞ്ഞു’ എന്ന് ഗാനമാലപിച്ച് ജസ്റ്റിസ് ജോസഫ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും സഹജഡ്ജിമാരുടെയും നിലക്കാത്ത കൈയടി ഏറ്റുവാങ്ങി.
വേദിയിൽ നിന്നിറങ്ങിയ ജസ്റ്റിസ് ജോസഫിനെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മദൻ ബി. ലോകുറും എഴുന്നേറ്റ് ചെന്ന് അനുമോദിച്ചു. അതിനു പിന്നാലെ ജസ്റ്റിസ് കുര്യൻ ജോസഫും ബോളിവുഡ് ഗായകൻ മൊഹിത് ചൗഹാനും ചേർന്ന് പാടിയ ‘വി ഷാൽ ഒാവർകം’ എന്ന ഗാനം സഹജഡ്ജിമാരും അഭിഭാഷകരുമെല്ലാം ഏറ്റുപാടുകയും ചെയ്തു. സുപ്രീംകോടതിയിലെ നിയമകാര്യ ലേഖകർ ചേർന്ന് കേരളത്തിലെ പ്രളയബാധിതർക്കുള്ള ധനസമാഹരണത്തിനായി ഒരുക്കിയ കലാ സായാഹ്നത്തിലാണ് ജസ്റ്റിസ് ജോസഫ് അതിമനോഹരമായി മലയാളത്തിലും ഹിന്ദിയിലും പാടി ഏവരെയും കൈയിലെടുത്തത്.
സാഹോദര്യം കാത്തുസൂക്ഷിക്കുകയെന്നത് ഭരണഘടനാപരമായ തെൻറ കർത്തവ്യമാണെന്ന് പറഞ്ഞ് തുടങ്ങിയ ജസ്റ്റിസ് കെ.എം. ജോസഫ് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളാണ് തെൻറ മനസ്സിൽ നിറയുന്നതെന്നും അതുകൊണ്ടാണ് അവരെക്കുറിച്ചുള്ള ‘അമരം’ സിനിമയിലെ ഗാനമാലപിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അതിന് ശേഷമായിരുന്നു സദസ്സ് ചേർന്ന് പാടണമെന്ന് അഭ്യർഥിച്ചുകൊണ്ട് മൊഹിത് ചൗഹാനുമൊത്ത് ജസ്റ്റിസ് കുര്യൻ ജോസഫ് പാടിയത്.
സുപ്രീംകോടതിക്ക് അഭിമുഖമായുള്ള ഇന്ത്യൻ സൊസൈറ്റി ഫോർ ഇൻറർനാഷനൽ ലോ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻറ് വിവേക് സിങ് സംസാരിച്ചു. ഹിന്ദുസ്ഥാൻ ടൈംസിനു വേണ്ടി സുപ്രീംകോടതി റിേപ്പാർട്ട് ചെയ്യുന്ന ഭദ്ര സിൻഹ, ഗൗരി പ്രിയ, കീർത്തന ഹരീഷ് എന്നിവരുടെ നൃത്തപരിപാടികളും അരങ്ങേറി. സുപ്രീംകോടതിയിലെ ഒട്ടുമിക്ക ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും ചടങ്ങിനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.