സമൂഹമാധ്യമങ്ങൾ തുണച്ചു; രാകേഷ് ഇനി പിന്നണിഗായകൻ VIDEO
text_fieldsചാരുംമൂട് (ആലപ്പുഴ): ജോലിക്കിടെ വീണുകിട്ടിയ ഇടവേളയിൽ സുഹൃത്തുക്കൾക്കുവേണ്ടി പാടിയതാണ് രാകേഷ്. ആ ഗാനം ഇതിനകം നാലുലക്ഷം ആളുകൾ കേട്ടു. ‘കേൾക്കേണ്ടവരും’ കേട്ടു. മരപ്പണിക്കിടെ ഇനി രാകേഷിന് സിനിമക്കുവേണ്ടിയും പാടാം. പാടാൻ വിളിച്ചത് മറ്റാരുമല്ല, ശങ്കർ മഹാദേവനും ഗോപീസുന്ദറും.
കമൽഹാസെൻറ ‘വിശ്വരൂപം’ സിനിമക്ക് ശങ്കർ മഹാദേവൻ പാടിയ സൂപ്പർഹിറ്റ് ഗാനമായ ‘ഉന്നൈ കാണാതു നാൻ’ എന്ന തമിഴ് ഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒരാഴ്ചമുമ്പ് റബർത്തടികൾ ലോഡ് ചെയ്യുന്നതിനിടെ വീണുകിട്ടിയ വിശ്രമവേളയിൽ പാടിയ ഗാനത്തിെൻറ വിഡിയോ സുഹൃത്ത് ഷമീർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് ഷമീറിെൻറ സഹോദരി ഷമീന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ആലപ്പുഴ നൂറനാട് ഉളവുക്കാട് രാജേഷ് ഭവനിൽ രാകേഷിന് (ഉണ്ണി) പാട്ടിനെത്തുടർന്ന് അഭിനന്ദന പ്രവാഹമാണ്. ശങ്കർ മഹാദേവൻ കഴിഞ്ഞദിവസം ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇതുപോലെ ഒരാളെ തിരഞ്ഞുനടക്കുകയായിരുെന്നന്നും കൂടെപ്പാടാൻ ക്ഷണിക്കുെന്നന്നും അദ്ദേഹം അറിയിച്ചു. ബാലഭാസ്കർ, ഗോപി സുന്ദർ, രാധിക നാരായണൻ, പന്തളം ബാലൻ തുടങ്ങിയവരും അഭിനന്ദിച്ചു. പാട്ടുകേട്ട ഗോപി സുന്ദർ ഈ ശബ്ദം തനിക്ക് വേണമെന്നും ഇയാളെ കണ്ടെത്താൻ സഹായിക്കണമെന്നും ഫേസ്ബുക്കിൽ കുറിച്ചു. കമൽഹാസനുവേണ്ടി പ്രൈവറ്റ് സെക്രട്ടറിയും രാകേഷിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഉടൻ നേരിൽ കാണുമെന്നും പറഞ്ഞു.
ശങ്കർ മഹാദേവനടക്കം പാട്ട് ഷെയർ ചെയ്തിട്ടുമുണ്ട്. 30കാരനായ രാകേഷ് ചെറുപ്പംമുതൽ നന്നായി പാടുമായിരുന്നു. അസുരവാദ്യമായ ചെണ്ടയിൽ താളപ്പെരുക്കങ്ങൾ തീർക്കുന്ന ഈ കലാകാരൻ മേലേടത്ത് കലാസമിതി അംഗമാണ്. കൂലിപ്പണിക്കാരനായ പിതാവ് രാഘവനും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവ് സൂസമ്മയും പിതൃസഹോദരി തങ്കമ്മയും ജ്യേഷ്ഠൻ രാജേഷും രാേജഷിെൻറ ഭാര്യ ഗ്രീഷ്മയും അടങ്ങുന്നതാണ് കുടുംബം. വല്യച്ഛെൻറ മകൾ ഇന്ദുവും സംഗീതവഴികളിൽ രാകേഷിനൊപ്പമാണ്.
ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ കുടുംബത്തെ സഹായിക്കാൻ രാകേഷും കൂലിപ്പണിക്ക് ഇറങ്ങുകയായിരുന്നു. നാട്ടിൻപുറത്തെ വേദികളിൽ അവസരം കിട്ടുമ്പോൾ രാകേഷ് പാടുമായിരുന്നു. പാട്ടുകാരനാകണമെന്ന മോഹമായിരുന്നു മനസ്സുനിറയെ. സംഗീതം പഠിച്ചിട്ടില്ലാത്ത രാകേഷിെൻറ മോഹങ്ങൾക്ക് ഈ പാട്ടിലൂടെ ചിറകുമുളക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.