Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...

text_fields
bookmark_border
  • കവി വയലാർ രാമവർമ ഓർമയായിട്ട് ഇന്നേക്ക് 44 വർഷം
vayalar-ramavarma-271019.jpg
cancel

മലയാള ഗാനാസ്വാദകരെ ആനന്ദ നിർവൃതികളുടെ വസന്തകാലങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ കവി വയലാർ രാമവർമ ഓർമയായിട്ട് ഇന്നേക്ക് 44 വർഷം. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന് പാടിയ കവി 1975 ഒക്ടോബർ 27നാണ് വിടപറഞ്ഞത്. അനേകമനേകം ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയത്തിൽ വയലാർ ഇന്നും ജീവനോടെ നിലകൊള്ളുന്നു.

ആലപ്പുഴയിലെ വയലാർ ഗ്രാമത്തിൽ 1928 മാർച് ച് 25ന് വെള്ളാരപ്പള്ളി കേരളവർമയുടെയും വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടിയുടെയും മകനായാണ് രാമവർമ ജനിച്ചത ്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്ത ിച്ച വയലാർ കവി എന്നതിനെക്കാളുപരി സിനിമ-നാടക ഗാനരചയിതാവ് എന്ന നിലയ്ക്കാണ് പ്രസിദ്ധനായത്.

1956ൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചിത്രത്തിൽ തുമ്പീ തുമ്പീ... എന്ന ഗാനമെഴുതിക്കൊണ്ടാണ് വയലാർ മലയാള ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിച്ചത്. പിന്നീടങ്ങോട്ട് ഗാനലോകത്തെ നിത്യവിസ്മയമായി നിലകൊണ്ടു.

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം.., ആയിരം പാദസരങ്ങൾ കിലുങ്ങീ.., ചക്രവർത്തിനീ.., മാനസ മൈനേ വരൂ.. തുടങ്ങി മലയാളിക്ക് എണ്ണിയെടുക്കാനാവാത്തത്ര പ്രിയ ഗാനങ്ങൾ ആ തൂലികയിൽ പിറവിയെടുത്തു. വയലാർ-ദേവരാജൻ ദ്വയങ്ങളുടെ കാലം മലയാള സിനിമാ സംഗീതത്തിന്‍റെ സുവർണകാലമായി അറിയപ്പെട്ടു.

നാടകഗാനങ്ങളിലൂടെയും വിപ്ലവ ഗാനങ്ങളിലൂടെയും വയലാർ മാറ്റത്തിന്‍റെ മാറ്റൊലിയുയർത്തി. 1957ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാന്‍ വേണ്ടി രചിച്ച 'ബലികുടീരങ്ങളേ...' എന്ന ഗാനം എക്കാലത്തെയും വിപ്ലവഗാനമായി. ഇത് പിന്നീട് നാടകത്തിലും ഉപയോഗിച്ചു. തലയ്ക്ക് മീതെ ശൂന്യാകാശം.., പാമ്പുകൾക്ക് മാളമുണ്ട്.., ശർക്കര പന്തലിൽ തേന്മഴ ചൊരിയും... തുടങ്ങിയവ വയലാറിന്‍റെ നാടക ഗാനങ്ങളിൽ ചിലത് മാത്രം.

നിരവധി കൃതികളിലൂടെ മലയാള സാഹിത്യരംഗത്തിനും വയലാർ മുതൽക്കൂട്ടായി. പാദമുദ്രകള്‍ (1948), കൊന്തയും പൂണൂലും, എനിക്ക് മരണമില്ല (1955), മുളങ്കാട് (1955), ഒരു യൂദാസ് ജനിക്കുന്നു (1955), എന്‍റെ മാറ്റൊലിക്കവിതകള്‍ (1957), സര്‍ഗ്ഗസംഗീതം (1961), രാവണപുത്രി, അശ്വമേധം, സത്യത്തിനെത്ര വയസായി, താടക തുടങ്ങിയവ വയലാർ കൃതികളാണ്.

ദേശീയ പുരസ്കാരം ഉൾപ്പടെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരങ്ങൾ ഒട്ടേറെ വർഷങ്ങളിൽ വയലാറിനെ തേടിയെത്തി.

1975 ഒക്ടോബര്‍ 27ന് പുലര്‍ച്ചയോടെ തന്‍റെ 47ാം വയസില്‍ വയലാര്‍ ലോകത്തോട് വിടപറഞ്ഞു. പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ അകാല മരണം. എന്നാലും അവശേഷിപ്പിച്ചുപോയ അനേകമനേകം ഗാനങ്ങളിലൂടെ വയലാർ നിത്യവിസ്മയമായി നിലകൊള്ളുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vayalar ramavarma reminiscence -music story
Next Story