എസ്.എ ജമീൽ: കത്ത് പാട്ടിെൻറ സുൽത്താെൻറ വിയോഗത്തിന് പതിറ്റാണ്ട് പിന്നിടുന്നു
text_fieldsനാടകം നമ്മക്ക് ഹറാമാണ്, അതിെൻറ പൈസ കൊണ്ടീ പൊരീക്ക് കയറരുത്; കലാജീവിതത്തിൽ നിന്ന് ലഭിച്ച ആദ്യ പ്രതിഫലം സന്തോഷത്തോടെ മാതാവിനെ ഏൽപ്പിക്കാൻ വന്ന ഒരു 19കാരൻ കലാകാരെൻറ ജീവിതത്തിനേറ്റ ആദ്യത്തെ പ്രഹരമായിരുന്നു അത്.
വർഷം 1978. മൗലാനാ മുഹമ്മദലി ജന്മശതാബദി ആഘോഷത്തിനായി കോഴിക്കോട് മുതലക്കുളം മൈതാനം ജനനിബിഢമായി. മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരടക്കം വേദിയിൽ സന്നിഹിതമായിരുന്നു. എസ്. എ. ജമീലും സംഘവുമവതരിപ്പിക്കുന്ന ഗാനമേളക്കായി വേദി വഴിമാറി. ഗായകൻ തെൻറ പതിഞ്ഞ ശബ്ദത്തിൽ "സൂര്യചന്ദ്ര നക്ഷത്ര സൗരയൂഥങ്ങള്‍ ചൂഴും സ്ഥലകാലങ്ങള്‍ സൂക്ഷ്‌മജീവപരമാണു"; എന്ന ഗാനം ആലപിക്കുന്നു.
സദസ്സിൽ നിന്ന് കല്ലും കമ്പുകളുമായി ജനക്കൂട്ടം ആക്രമണം തുടങ്ങി. ഒടുവിൽ ഗായകന് പരിപാടി നിർത്തേണ്ടിവന്നു. നിർവ്വാഹമില്ലാതെ സംഘാടകർ മുന്നോട്ട് വന്ന് പാട്ടു പാടിയ ആൾ തന്നെ ആൾക്കൂട്ടത്തോട് ക്ഷമ ചോദിക്കട്ടെ എന്ന് നിലപാടെടുക്കുന്നു. പുറത്തിറങ്ങാൻ സാധിക്കാതെ ഗാനമേള സംഘം നിസ്സഹായരായി. അവസാനം ഗായകൻ തന്നെ മുന്നോട്ടു വന്ന് അക്രമാസക്തരായ ജനക്കൂട്ടത്തിനു നേരെ മറ്റൊരു ചോദ്യമുയർത്തുന്നു. "നിങ്ങൾക്കൊരല്ലാഹുപോരേ എന്നല്ലേ എെൻറ ചോദ്യം. പോരെങ്കിൽ മറ്റൊരു വേദി കെട്ടി "ഞങ്ങൾക്കൊരല്ലാഹു പോരാ എന്ന് പാടിക്കൊളൂ"... ക്ഷമ നശിച്ച ജനക്കൂട്ടത്തിൽ നിന്നുമുള്ള അതിസാഹസികമായ രക്ഷപ്പെടലായിരുന്നു അത്.
കലാജീവിതത്തിൽ നേരിടേണ്ടി വന്ന തീവ്ര പ്രതിസന്ധികളെ വകഞ്ഞു മാറ്റി കർമ്മ പഥത്തിൽ തളരാതെ പതിറ്റാണ്ടുകളുടെ ആത്മസമർപ്പണം നടത്തി ജനഹൃദയം കീഴടക്കിയ കത്തു പാട്ടിെൻ കുലപതി എസ്.എ ജമീൽ വിസ്മൃതിയിലേക്ക് മറഞ്ഞിട്ട് ഫെബ്രുവരി അഞ്ചിന് പത്താണ്ട് തികഞ്ഞു.
മൗലാനാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഡോ. ജമാലുദ്ധീൻ - ആയിശാബീവി ദമ്പതികളുടെ ആറു സന്താനങ്ങളിൽ മൂന്നാമനായായിരുന്നു എസ്.എ ജമീലിെൻറ ജനനം. നിലമ്പൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്ന പിതാവ് ഗാന്ധിമാർഗ ദർശിയുമായ ഗായകനുമായിരന്നു. ഡൽഹിയിൽ ഗാന്ധി വധത്തിെൻറ പശ്ചാത്തലത്തിൽ ചേർന്ന സമാധാന സമ്മേളനത്തിൽ ഖുർആൻ പാരായണത്തിന് നേതൃത്വം നൽകിയത് ഡോ. ജമാലുദ്ദീനായിരുന്നു. വാദ്യകലാകാരൻ, ചിത്രകാരൻ എന്നിങ്ങനെ വിവിധ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പിതാവിൽ നിന്ന് പ്രാഥമിക കലാപൈതൃകം സ്വായത്തമാക്കി വളർന്ന ജമീൽ ചിത്രകല, അഭിനയം, സംഗീതം, ഗാനരചയിതാവ്, നാടകം, ചമയ കലാകാരൻ, സൈക്കോ തെറാപ്പിസ്റ്റ് എന്നീ മേഖലകളിലും പ്രാവീണ്യം തെളിയിച്ചു. എസ്. എ. ജമീൽ എന്നത് കേവലം ഒരു പേരോ ഒരു ഗാനമോ ആയിരുന്നില്ല. പതിറ്റാണ്ടുകൾ പാടിത്തകർത്താലും തളരാത്ത ഒരാത്മനിർവൃതിയായിരുന്നു.
1954ൽ രൂപീകരിച്ച്1960-70 കാലഘട്ടത്തിൽ മലബാറിെൻറ കലാ- സംസ്കാരിക മുഖമായി വളർന്ന നിലമ്പൂർ യുവജന കലാസമിതി വാർത്തെടുത്ത അനശ്വര കലാകാരനായിരുന്നു ജമീൽ. നൂറോളം വേദികളിൽ വിപ്ലവാത്മകമായി തകർത്താടിയ, ഇ.കെ.അയമുവിെൻറ 'ഇജ്ജ് നല്ല മനുഷ്യനാകാൻ നോക്ക്' എന്ന നാടകത്തിലൂടെ പാട്ടുകാരനായും നടനായും അരങ്ങേറിയ ജമീൽ വേദികളിൽ മർദ്ദനങ്ങൾക്കിരയാക്കപ്പെട്ടവർക്കൊപ്പമായിരുന്നു. പിതാവിെൻറ കർശന നിർദ്ദേശങ്ങൾക്കനുസരിച്ച് നാടകത്തിെൻറ ഇടവേളകയിൽ തലത്ത് മെഹമൂദിെൻറ "ജൽത്തേ ഹെ ജിസ് കേലിയെ", എന്ന ഗാനത്തിലൂടെ പാട്ടുകാരനായി അരങ്ങേറ്റം കുറിച്ചു.
പിന്നീട് മികവുറ്റ ഗായകനായും അഭിനേതാവായും ജമീൽ പേരെടുത്തു, ഇത് ഭൂമിയാണ്, ഈ ദുനിയാവിൽ ഞാനൊറ്റയ്ക്ക് എന്നീ നാടകങ്ങളിലെ ശ്രദ്ധേയ അഭിനയത്തിലൂടെ സിനിമയിലേക്കും ജമീൽ കാലുവെപ്പ് നടത്തി.
ആശിച്ച പോലെ നടക്കൂല, ഇമ്പപ്പൂ മധു വണ്ട് കുടിക്കൂല എന്നീ നാടക ഗാനങ്ങളിലൂടെ മുൻനിരയിലേക്ക് വന്ന എസ്.എ.ജമീലിെൻറ ജീവിതത്തിെൻറ വഴിത്തിരിവായത് 1958ലെ യുവജന കലാസമിതിയുടെ ബോംബെ യാത്രയാണ്. നാട്ടുകാരനും, സുഹൃത്തുമായ രാമചന്ദ്രനൊപ്പം കൂടിയുള്ള പ്രവാസം ജമീലിന് പ്രശസ്ത സംഗീത സംവിധായകരായ സലീൽ ചൗധരി, എസ്.ഡി.ബർമൻ, ഒ.പി. നെയ്യാർ, ഉഷ ഖന്ന തുടങ്ങിയവരുമായി സൗഹൃദം നൽകി. ഹിന്ദി സിനിമയിലേക്ക് സാധ്യതകൾ തുറക്കപ്പെട്ടെങ്കിലും അവസരങ്ങൾ കൺമുന്നിലൂടെ നഷ്ടപ്പെട്ടതിൽ നിരാശനായി നാട്ടിലെത്തിയ ജമീൽ ഏറെക്കാലം ഏകാന്തവാസത്തിലായിരുന്നു. മനോനില തെറ്റിപ്പോയ ദിനങ്ങളിൽ നിന്ന് മോചിതനാകാൻ നിലമ്പൂരിലെ ആദ്യ എം.ബി.ബി.എസുകാരനും കലാ- സാംസ്കാരിക വേദികളിലെ നിത്യസാന്നിദ്ധ്യവുമായ ഉസ്മാൻ ഡോക്ടറുടെ സ്നേഹപൂർവ്വമുള്ള ഇടപെടൽ സഹായകമായി. മനശ്ശാസ്ത്ര പഠനവും, ഹിപ്നോട്ടിസ പരിജ്ഞാനമാർജ്ജിക്കലുമെല്ലാം വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.
1977 ൽ അബ്ദുൽ വഹാബിെൻറ നേതൃത്വത്തിൽ ഒരുക്കിയ അബുദബിയിലെ കലാവിരുന്നിലേക്കുള്ള യാത്ര മലയാള സംഗീത ശാഖയിലും വിശിഷ്യാ മാപ്പിള സംഗീതത്തിലും പുത്തനുണർവ്വായ കത്തുപ്പാട്ടുകൾ രൂപപ്പെടാൻ കാരണമായി.
ജീവിതത്തിെൻറ പച്ചപ്പ് തേടി മരുഭൂമിയിലേക്ക് കുടിയേറിയ പ്രവാസി സമൂഹത്തിെൻറ വ്യഥകളും പ്രവാസികളുടെ ഭാര്യമാരുടെ നൊമ്പരങ്ങളറിഞ്ഞ മനശ്ശാസ്ത്ര സെഷനുകളിലെ അനുഭവങ്ങളുമെല്ലാം നൽകിയ വെളിച്ചത്തിലുള്ള വരികൾ പ്രണവും വിരഹവും കോർത്തിട്ടതായിരുന്നു. ഗ്രാമഫോണിലും റേഡിയോകളിലും കേട്ട് മലയാളിസമൂഹം ഈ വരികൾ ഏറ്റുചൊല്ലി.
ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഈ വരികൾക്ക് പിന്നിൽ ഒരു ചതിയുടെ കഥകൂടിയുണ്ട്. ഗൾഫ് പ്രോഗ്രാമിന് മുമ്പ് ചിട്ടപ്പെടുത്തിയ വരികൾ റെക്കോഡ് ചെയ്ത് ഏൽപ്പിച്ച തബലിസ്റ്റ് റിലീസിന് മുമ്പ് മറ്റൊരാൾക്ക് ടേപ്പുകൾ കൈമാറി പ്രചരിപ്പിച്ചു. പരിപാടിക്കു മുമ്പ് തന്നെ നാട്ടിൽ ഹിറ്റായതിനാൽ പരിപാടിയുടെ ബാനറിൽ "കത്ത് പാട്ടിെൻറ ഗായകൻ എസ്.എ. ജമീൽ പാടുന്നു" എന്നാമാറ്റേണ്ടിവന്നു സംഘാടകർക്ക്. അങ്ങനെ മാപ്പിളപ്പാട്ടിെൻറ ഗതി മാറ്റിയ 'ദുബൈ കത്ത് പാട്ട്'ഗായകെൻറ നൊമ്പരത്തിൽ നിന്നാണ് പിറവിയെടുക്കുന്നത്. എങ്കിലും ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ വരികൾ തലമുറകളേറ്റുപാടിയ വലിയ ഹിറ്റായി മാറി.
കത്ത് പാട്ടിെൻറ വരികൾ അക്കാലത്തെ യഥാസ്തിക സമൂഹത്തിെൻറെ ധാർമികമായ കീറിമുറിക്കലുകൾക്ക് വഴിമാറി, മാപ്പിളപ്പാട്ട് നിരൂപകരായ ഇ.ടി.മുഹമ്മദ് പാട്ടിലെ വരികൾ പ്രദേശികമായ പാരമ്പര്യത്തിൽ കിട്ടിയതാണെന്നും ഇത് ജമീലിെൻറ രചനയല്ലെന്നും തുറന്നെഴുതി. റെക്കോർഡിങ് രൂപത്തിലുള്ള ഈ സന്ദേശകാവ്യത്തിന്റെ പുതുമയെക്കുറിച്ച് എന്‍.പി. മുഹമ്മദ് കലാ കൗമുദിയില്‍ ശ്രദ്ധേയ ലേഖനമെഴുതി.
'മധുരം നിറച്ചൊരെൻ മാംസപൂവൻ പഴം
മറ്റാർക്കും തിന്നാൻ കൊടുക്കൂല്ലൊരിക്കലും
മരിക്കോളം ഈ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാൻ പെണ്ണെന്നോർക്കേണം നിങ്ങളും'' എന്ന വരികളില്‍ അശ്ലീലം ദര്‍ശിച്ച പണ്ഡിത വിഭാഗത്തിനോടു തന്നെ അതിനു പകരമായി മറ്റൊരു വരി പറഞ്ഞുതരാനാണ് ജമീല്‍ ആവശ്യപ്പെട്ടത്.അങ്ങനെ വരികളിൽ വിപ്ലവം തീർത്ത കത്ത് പാട്ട് ഏറ്റെടുത്ത ആസ്വാദക സമൂഹത്തിൻ്റെ അനുഭവങ്ങൾ എസ്.എ.ജമീൽ തന്നെ പലപ്പോഴായി വിവരിച്ചിട്ടുണ്ട്. ഫോട്ടോ വെച്ച് നന്ദിയോടെ കത്തയച്ചതും, പ്രവാസ ജീവിതം അവസാനിപ്പിച്ച്, ഫ്ലൈറ്റ് പിടിച്ച് നാടഞ്ഞ ഭർത്താക്കന്മാരുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.
ഇതിെൻറ വലിയ സ്വീകാര്യത കത്ത് പാട്ടുകളുടെ കുത്തൊഴുക്കുതന്നെയുണ്ടാക്കി. എങ്കിലും വിമർശനമുനയൊടിച്ച് മറുപടി കത്ത് പാട്ടുകളും വന്നതോടെ എസ്.എ.ജമീൽ എന്ന അനശ്വരഗായകൻ മലയാളിയുടെ മനസ്സ് കീഴടക്കിയിരുന്നു. പ്രണയവും, സ്നേഹവും, ദൈവീകതയുമെല്ലാം ഉൾപ്പെട്ട ധാരാളം രചനകൾ ആ പേനയിൽ പിറവിയെടുത്തു.
തെൻറ എഴുപത്തഞ്ചാമത്തെ വയസ്സിൽ 2011, ഫെബ്രുവരി, 5 ന് നിലമ്പൂരിലെ വസതിയിൽ വെച്ച് എസ്.എ.ജമീൽ മരണത്തിന് കീഴടങ്ങുമ്പോൾ സംസ്ഥാന അവാർഡുകളടക്കം ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. പ്രവാസത്തിെൻറ ഒറ്റപ്പെടലുകളിൽ അഭയം നൽകിയ ഈ മലബാരി വരികൾ ഇന്നും സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കുന്നു. കൂടെ ഗ്രാമ ഭാഷയിൽ കാവ്യം തീർത്ത എസ്.എ.ജമീലിെൻറ വരികൾ പതിറ്റാണ്ടുകൾക്കപ്പുറവും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ഒരുപക്ഷേ അതുകൊണ്ടുകൂടിയാവാം ആ വേർപ്പാടിെൻറ ദൈർഘ്യവും ശൂന്യതയും നമുക്ക് മനസ്സിലാകാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.