Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightMusic Featurechevron_rightഓർമകൾ...

ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു...

text_fields
bookmark_border
ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു...
cancel

ഗൃഹാതുരത്വം മലയാളികളുടെ ഒരു ദൗർബല്യമാണെന്ന് തോന്നാറുണ്ട് പലപ്പോഴും. ‘എെൻറയൊക്കെ ചെറുപ്പകാലത്ത്...’ എന്നുതുടങ്ങുന്ന സംഭാഷണങ്ങൾ ഒരമ്പത് വയസ്സ് കഴിഞ്ഞവർ തമ്മിൽ സാധാരണമാണ്. ഫേസ്ബുക്കും വാട്സ്ആപ്പും വന്നപ്പോഴും നഷ്ടമായ കാലത്തെക്കുറിച്ചുള്ള ഓർമകൾ കൈവിടാൻ ചിലരെങ്കിലും തയാറായില്ല. പ്ലാവിലത്തൊപ്പിയും പ്ലാവില കുമ്പിളും കടലാസുതോണിയും ഉരലും ഉറിയും മഷിപ്പേനയുമൊക്കെ ചിത്രങ്ങളായി മൊബൈൽ സ്ക്രീനിൽ പുനരവതരിച്ച് നമ്മുടെ ഓർമകളെ ഉണർത്തിക്കൊണ്ടിരുന്നു. 

കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള നഷ്ടബോധം സാഹിത്യത്തിലും ഒഴിവാക്കാനാവാത്ത ചേരുവയായിരുന്നു എല്ലാ കാലത്തും. ഓർമകൾ മാത്രമായി ഒരു സാഹിത്യശാഖതന്നെ അടുത്തകാലത്ത് ഉയർന്നുവന്നു. സാഹിത്യകൃതികളുടെ നിഴൽ വീണുകിടന്നിരുന്ന സിനിമകളാവട്ടെ ഇതിവൃത്തത്തിലും പാട്ടിലുമെല്ലാം പോയകാലത്തിെൻറ ഓർമകളെ വരികളിൽ ആവാഹിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. കറുപ്പിലും വെളുപ്പിലും മലയാള സിനിമ പിച്ചവെച്ചുനടന്ന കാലം മുതൽതന്നെ നഷ്ടവസന്തങ്ങളെ ഒാർത്തുപാടാത്ത നായകന്മാരോ നായികമാരോ ഉണ്ടായിരുന്നില്ല.

ഇത്തരം ഗാനങ്ങളെക്കുറിച്ച് പറയുേമ്പാൾ  ആദ്യം ഒാർമയിലെത്തുന്ന ഒരു ഗാനം 1963ൽ എൻ.എൻ. പിഷാരടി സംവിധാനം ചെയ്ത  ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന സിനിമയിലെ,
‘മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്, കൊച്ചു
മലയാളമെന്നൊരു നാടുണ്ട്’ 
എന്ന ഗാനമാണ്. ഇതര ദേശത്ത് കഴിയുന്ന നായകെൻറ സ്വന്തം നാടിനെക്കുറിച്ചുള്ള ആത്മനൊമ്പരം വരികളായെഴുതിയത് പി. ഭാസ്കരനാണ്.

ബാബുക്കയുടെ സംഗീതവും പി.ബി. ശ്രീനിവാസെൻറ ശബ്ദവും ചേർന്ന് ഹിറ്റാക്കി മാറ്റിയ ഇൗ ഗാനത്തിൽ അഭിനേതാവ് തെൻറ പ്രണയിനിയെക്കുറിച്ചും പറയുന്നുണ്ട്, തുടർന്നുള്ള വരികളിൽ.
‘വീടിെൻറയുമ്മറത്ത് വിളക്കുകൊളുത്തിയെെൻറ
വരവുംകാത്തിരിക്കുന്ന പെണ്ണുണ്ട്
കൈതപ്പൂനിറമുള്ള കവിളത്തു മറുകുള്ള
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്’
എന്നുപാടുേമ്പാൾ നഷ്ടബോധത്തിെൻറ പരകോടിയിലെത്തുകയാണ് പാടുന്നയാൾ.

ഗാനരചയിതാവായ പി. ഭാസ്കരൻ മാസ്റ്റർ ഇതേ ആശയം വർഷങ്ങൾക്കുശേഷം മറ്റൊരു രീതിയിലും എഴുതിയിട്ടുണ്ട്.  1970ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘തുറക്കാത്ത വാതിൽ’ എന്ന സിനിമയിലെ
‘നാളികേരത്തിെൻറ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്’ 
എന്ന പ്രശസ്തമായ ഗാനമാണത്. പി. ഭാസ്കരൻതന്നെയാണ് സിനിമയുടെ സംവിധാനവും നിർവഹിച്ചത്. അക്കാലത്ത് മദിരാശി എന്നറിയപ്പെട്ടിരുന്ന ചെന്നൈയിൽവെച്ച് ആത്മസുഹൃത്തുക്കളാവുന്ന ബാപ്പു (പ്രേംനസീർ), വാസു (മധു) എന്നിവരുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ഹിന്ദു-മുസ്ലിം മൈത്രിയുടെ നൈർമല്യമുള്ള സിനിമയിൽ നഗരത്തിലെ മുറിയിലിരുന്ന് പാടുന്ന ബാപ്പുവിെൻറ നാടിനെക്കുറിച്ചുള്ള ഒാർമകളാണ് ഇൗ പാട്ട് നിറയെ. 
‘നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ-
ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്’ 
എന്ന വരികൾ ‘കൈതപ്പൂനിറമുള്ള കവിളത്തുമറുകുള്ള കരിനീലക്കണ്ണുള്ള പെണ്ണുണ്ട്’ എന്ന വരികൾക്ക് സമാനമാണ്. അതുപോലെതന്നെ  ‘നിണമണിഞ്ഞ കാൽപാടുകളി’ലെ പാട്ടിലെ
‘കായലും പുഴകളും കതിരണിവയലിനു
കസവിട്ടുചിരിക്കുമാ ദേശത്ത്
തൈത്തെങ്ങിന്‍ തണലത്ത് താമരക്കടവത്ത്
കിളിക്കൂടുപോലൊരു വീടുണ്ട് -കൊച്ചു
കിളിക്കൂടുപോലൊരു വീടുണ്ട്...’ 
എന്ന വരികളുടെ ആശയവും രണ്ടാമത്തെ ഗാനത്തിൽ ആവർത്തിക്കുന്നുണ്ട്. അതിങ്ങനെയാണ്.
‘നാരായണക്കിളിക്കൂടു പോലുള്ളൊരു 
നാലുകാലോലപ്പുരയുണ്ട്‌.’  
സൂക്ഷിച്ചുനോക്കിയാൽ രണ്ടു ഗാനങ്ങളും തമ്മിൽ അത്ഭുതകരമായ സാമ്യങ്ങൾ നമുക്ക് കണ്ടെത്താനാവും. 

1975ൽ പുറത്തിറങ്ങിയ ‘ആരണ്യകാണ്ഡം’ എന്ന ചിത്രത്തിലുമുണ്ട് മനംകവരുന്നൊരു ഒാർമകളുടെ ഗാനം. പി. ഭാസ്കരൻ-എ.ടി. ഉമ്മർ കൂട്ടുകെട്ടിൽ പിറന്ന
‘ഈ വഴിയും ഈ മരത്തണലും 
പൂവണിമരതകപ്പുൽമെത്തയും 
കൽപനയെ പിറകോട്ടു ക്ഷണിക്കുന്നു 
കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു...’
എന്ന ഗാനവും വിലപിക്കുന്നത് നഷ്ടമായ കഴിഞ്ഞ കാലത്തെക്കുറിച്ച് ഒാർത്തുകൊണ്ടാണ്. ഇടവപ്പാതിയിൽ കുടയില്ലാതെ ഇലഞ്ഞിമരച്ചോട്ടിലിരുന്ന കാലമാണ് ഇതിലെ വരികളിൽ തെളിയുന്നത്.

ഇത്തരത്തിൽ നഷ്ടബോധങ്ങളുടെ ചുരുക്കെഴുത്തായി ഗാനങ്ങൾ മാറുേമ്പാൾ പാട്ടുകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാത്തവർപോലും ഒാർമിക്കുന്ന ഒരു ഗാനം എഴുതിയത് ഒ.എൻ.വി കുറുപ്പാണ്. 1982ൽ തിയറ്ററുകളിലെത്തിയ ലെനിൻ രാജേന്ദ്രെൻറ ‘ചില്ല്’ എന്ന സിനിമയിലെ ഇൗ കവിതതുളുമ്പുന്ന 
‘ഒരു വട്ടംകൂടിയെന്‍ ഓർമകള്‍ മേയുന്ന 
തിരുമുറ്റത്തെത്തുവാന്‍ മോഹം’
എന്ന ഗാനം ചിട്ടപ്പെടുത്തിയത് എം.ബി. ശ്രീനിവാസാണ്.
സിനിമയിൽ വേണു നാഗവള്ളിയും ശാന്തികൃഷ്ണയും ഒറ്റക്കൊറ്റക്ക് ആലപിക്കുന്ന ഇതിലെ വരികൾ പാടിയത് യേശുദാസും എസ്. ജാനകിയുമാണ്. ഓർമകളുള്ള കാലം വരെ സംഗീതസ്നേഹികൾ മധുരത്തോടെയും നൊമ്പരത്തോടെയും ഒാർക്കുന്ന ഇൗ ഗാനത്തിൽ മുറ്റത്തുനിൽക്കുന്ന നെല്ലിമരവും പുഴയും കുയിലും എല്ലാം കടന്നുവരുന്നു. 
‘വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം’ എന്നുകൂടി എഴുതിയാണ് ഒ.എൻ.വി പാട്ട് അവസാനിപ്പിക്കുന്നത്. 

ഇതുപോലെതന്നെ കുട്ടിക്കാലത്തെ, കേൾവിക്കാരെൻറ മനസ്സിലേക്ക് ആവാഹിക്കുന്ന മറ്റൊരു സൃഷ്ടിയാണ് ‘ഏകാന്തം’ എന്ന സിനിമക്കുവേണ്ടി മോഹന രാഗത്തിൽ കൈതപ്രം സഹോദരങ്ങൾ ഒരുക്കിയ
‘കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം പോലെ ഒരു കുട്ടിക്കാലം (2)
ആടി കാറ്റായോ പായും പ്രായം (2)
അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം’ 
2007ലെ ദേശീയ അവാർഡുകളിൽ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മധു കൈതപ്രത്തിനും അഭിനയത്തിനുള്ള സ്പെഷൽ ജൂറി അവാർഡ് തിലകനും നേടിക്കൊടുത്ത ചിത്രം പക്ഷേ, കച്ചവട സിനിമയുടെ കൂട്ടത്തിലല്ലാത്തതുകൊണ്ടാവാം സാധാരണക്കാരായ പ്രേക്ഷകർ അധികം ശ്രദ്ധിച്ചില്ല. അതേസമയം, ഗാനം ഹിറ്റാവുകയും ചെയ്തു. കൈതപ്രത്തിെൻറ വരികൾക്ക് കൈതപ്രം വിശ്വനാഥനാണ് ഇൗണമിട്ടിരിക്കുന്നത്.
2009ൽ യേശുദാസിന് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ‘മധ്യവേനൽ’ എന്ന ചിത്രത്തിനുപിറകിലും കൈതപ്രം കുടുംബംതന്നെയാണ്.
‘സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്നുപോകാന്‍ മോഹമില്ലാത്തവരുണ്ടോ?
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ?’
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് സംഗീതം നൽകിയത് കൈതപ്രം വിശ്വനാഥനാണ്. ഒളമാവിന്‍ തണലും തറവാടും പുരയും അമ്മ വിളമ്പിയ ചോറുമെല്ലാം കടന്നുവരുന്ന ഇതിലെ വരികൾ ഒടുവിൽ ചോദിക്കുന്നത്, ‘എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം, എന്‍ ബാല്യം തിരികെ തരുമോ’ എന്നാണ്.

1995ൽ എസ്.എൻ. സ്വാമി എഴുതി കെ. മധു സംവിധാനം ചെയ്ത ‘ഒരു അഭിഭാഷകെൻറ കേസ് ഡയറി’ എന്ന ത്രില്ലർ സിനിമയിലുമുണ്ട് പോയകാലത്തെ ഒാർമയിലേക്ക് കൊണ്ടുവരുന്ന ഒരു മനോഹര ഗാനം. ഷിബു ചക്രവർത്തി-രവീന്ദ്രൻ മാസ്റ്റർ കൂട്ടുകെട്ടിൽ പിറന്ന ഇൗ ഗാനം, ഒരു കൊച്ചു കാറ്റേറ്റ് വീണ തേൻമാമ്പഴം ഒരുമിച്ചു പങ്കിട്ട കാലത്തെയും ഒരുമിച്ചു പങ്കിട്ട ബാല്യകാലത്തെയും കുറിച്ചാണ് പറയുന്നത്. 
‘മഴ പെയ്തു മാനം തെളിഞ്ഞ നേരം (2)
തൊടിയിലെ തൈമാവിൻ ചോട്ടിൽ’
എന്ന ഗാനത്തിെൻറ ഭാവവും സ്വഭാവവും ആ സിനിമയുടെ കഥയോടോ സന്ദർഭങ്ങളോടോ ഇണങ്ങുന്നതല്ലെങ്കിലും അതിലെ ഗൃഹാതുരത്വത്തിെൻറ വരികൾ ആസ്വാദകർ നെഞ്ചേറ്റുകതന്നെ ചെയ്തു. 

ഇക്കൂട്ടത്തിൽ പുതിയ പാട്ടുകളിൽ എക്കാലത്തെയും ഹിറ്റായിമാറിയ ഒരു ഗാനമാണ് ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ഷിബു ചക്രവർത്തി-ഒൗസേപ്പച്ചൻ-എം.ജി. ശ്രീകുമാർ ടീം ഒരുക്കിയ 
‘ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ’ 
എന്ന ഗാനം. മോഹന രാഗത്തിൽതന്നെയാണ് ഇൗ ഗാനവും പിറവിയെടുത്തിരിക്കുന്നത്. ശ്രീനിവാസൻ-പ്രിയദർശൻ ഹിറ്റുകളിൽ ഹാസ്യം നിറഞ്ഞുനിൽക്കുന്ന ഇൗ സിനിമ 1988ൽ മികച്ച പ്രദർശന വിജയം നേടുകയും ചെയ്തു.

ഇൗ ഗാനം കൂടുതൽ വരികളോടെ ചിത്രയുമായി ചേർന്നുപാടുന്ന യുഗ്മഗാനവുമുണ്ട് സിനിമയിൽ. ഇൗ യുഗ്മഗാനത്തിലാണ് ഷിബു ചക്രവർത്തിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത
‘കർക്കിടരാവിെൻറ കൽപ്പടവിൽ വന്നു
കാലം കടലാസുതോണി കളിച്ചു
കർക്കിടരാവിെൻറ കൽപടവിൽ വന്നു
കാലം കടലാസുതോണി കളിച്ചു
രാവുവെളുക്കുവാൻ ചോരുന്ന കൂരയിൽ
കൂനിയിരുന്നു ബാല്യം
ഇന്നും ഓർമകൾക്കെന്തുബാല്യം’ 
എന്ന വരികളുള്ളത്.

അന്വേഷിച്ചുപോയാൽ ഒാർമകളുടെ ഒരു കടൽതന്നെ നമ്മുടെ ഗാനശാഖയിൽ കണ്ടെത്താനാവും. ‘ഒരു നാൾ വരും’ എന്ന സിനിമക്ക് വേണ്ടി ഗായിക സുജാതയുടെ മകൾ ശ്വേതയും എം.ജി. ശ്രീകുമാറും വേറെ വേറെ ആലപിച്ച ‘മാവിന്‍ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം’, രണ്ടു ജന്മം എന്ന സിനിമയിൽ കാവാലം വരികളെഴുതി എം.ജി. രാധാകൃഷ്ണൻ സംഗീതം പകർന്ന ‘ഓർമകൾ ഓർമകൾ... ഓലോലം തകരുമീ തീരങ്ങളിൽ ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ...’, പ്രതീക്ഷ എന്ന സിനിമക്കായി സലിൽ ചൗധരിയും ഒ.എൻ.വിയും ചേർന്നൊരുക്കി യേശുദാസ് പാടിയ ‘ഓർമകളേ കൈവളചാര്‍ത്തി വരൂ വിമൂകമീ വേദി... ഏതോ ശോകാന്ത രാഗം ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ’, ബാലചന്ദ്ര മേനോെൻറ ‘ആരാെൻറ മുല്ല കൊച്ചുമുല്ല’ക്കായി മധു ആലപ്പുഴയുടെ രചനക്ക് ആലപ്പി രംഗനാഥ് ചിട്ടപ്പെടുത്തിയ ‘ശാലീനസൗന്ദര്യമേ കരളില്‍പ്പതിഞ്ഞുകിടക്കുമേ മായാതെ... കറയറ്റ ചാരുതയെന്നുമെന്നും ആ ശാലീനസൗന്ദര്യമേ...’ തുടങ്ങിയ ഗാനങ്ങളെല്ലാം നമ്മെ കഴിഞ്ഞകാലത്തിെൻറ ഒാർമകളിലേക്ക് കൊണ്ടുപോകുന്നവയാണ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsnostalgia
News Summary - Nostalgia songs from Malayalam cinema
Next Story