പൊരിച്ച ഉണക്ക മീനിെൻറ മണമുള്ള പാട്ട്
text_fieldsചില പാട്ടുകള്‍ നമ്മളെ എവിടേക്കൊക്കെയാണ് ആവാഹിച്ചുകൊണ്ടു പോകുന്നതെന്ന് ഞാൻ അതിശയിച്ചിട്ടുണ്ട്.. ഇപ്പോഴും ആ പാട്ടുകൾ കേൾക്കുേമ്പാൾ ഏതോ കാലങ്ങളിലേക്ക് നമ്മൾ അറിയാതെ നമ്മൾ പുറപ്പെട്ടു പോകും.
ഇന്നും ആ പാട്ട് കേൾക്കുേമ്പാൾ ഞാനിരിക്കുന്നത് ഒരു പാത്രം ചോറിനു മുന്നിലാണെന്നും തോന്നും. ‘അശ്വമേധ’ത്തിലെ ആ പാട്ട്. പതിവുപോലെ വയലാർ - ദേവരാജൻ ടീം തന്നെ. യേശുദാസിെൻറ അനുകമ്പാർദ്രമായ ശബ്ദം.
‘ഒരിടത്തു ജനനം ഒരിടത്ത് മരണം..
ചുമലിൽ ജീവിത ഭാരം..’
ചെറിയ കുട്ടിയായിരിക്കുേമ്പാൾ എെൻറ ഉമ്മയും വല്ലാത്ത ഉമ്മയും (എെൻറ പിതൃ സഹോദരി) ഉണക്ക മുള്ളന്നും കൂട്ടി ഉരുളകളാക്കി വായിൽ വെച്ചു തരുന്നത് ഒാർമവരും. അപ്പോൾ അവർക്കരികിൽ ഇരുന്ന് ഒരു റേഡിയോ പാടുന്നുണ്ടായിരുന്നു. അതിലൂടെ കയറിയിറങ്ങിപ്പോയ അനേകം പാട്ടുകളിൽ ഇൗയൊരു പാട്ടും ആ നേരവും മായാതെ നിൽക്കുന്നത് എന്തുകൊണ്ടാവും എന്ന് ഇപ്പോഴും ഒരു പിടിയുമില്ല.. അനേകായിരം മണിക്കൂറുകളിലൂടെ ജീവിച്ചിട്ടും നമ്മൾ ഒാർത്തുവെയ്ക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രമാണല്ലോ എന്ന് സമാശ്വസിക്കുന്നു...
ഉണക്ക മുള്ളെൻറ രുചിയോടൊപ്പം ആ പാട്ടുമുണ്ട് ഒാർമയിൽ. അക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ ചോറിനൊപ്പം മിക്കദിവസങ്ങളിലും ഉണക്കമീന്‍ പതിവായിരുന്നു.. ഉണക്ക മുള്ളനായിരുന്നു പൊരിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത്. അത് ഉമ്മമാര്‍ വായില്‍ ഉരുളക്കൊപ്പം വെച്ചു തരുമ്പോള്‍ കേട്ടു കേട്ടാവണം ഈ പാട്ട് എന്നില്‍ രുചിയടയാളമായത്.
1980ലാണ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ റിലീസാകുന്നത്. അന്നെന്‍റെ പ്രായം 17. ‘മഞ്ഞണിക്കൊമ്പില്‍..ഒരു കിങ്ങിണി കൊമ്പില്‍...’ എന്ന ഗാനം ഇപ്പോള്‍ കേള്‍ക്കുമ്പോൾ 17 വയസ്സുകാരുടെ ഒരു നിര തന്നെ മുന്നിലൂടെ കടന്നു പോകും. ദൂരെ എവിടെയോ പോയി മറഞ്ഞ ആരൊക്കെയോ എന്‍റെ മുന്നില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതുപോലെ...
‘ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍
താരകങ്ങള്‍ പുഞ്ചിരിച്ചു നീലരാവില്‍...’ സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ ഗാനമാണ്. ആ പാട്ട് എെൻറ ചെറുപ്പത്തിൽ ബ്ലാങ്ങാട് ഞങ്ങളുടെ കുടുംബത്തിനുണ്ടായിരുന്ന ചെറിയ കടയുടെ മുന്നിൽ കൊണ്ടുനിർത്തും. അവിടെ കുറേ കുട്ടികൾ അപ്പോൾ കളിച്ചു തിമിർക്കുന്നുണ്ടാവും. അതിലൊരാളായി ഞാനും.
1981ലാണ് ഞാൻ ഗൾഫിൽ എത്തുന്നത്. അൽ െഎനിലെ ഒരു തിയറ്ററിൽ നിന്ന് ആദ്യമായി ഞാൻ കണ്ട സിനിമ ‘തേനും വയമ്പും’ ആണ്.
‘തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി’ എന്ന യേശുദാസ് ശബ്ദം എെൻറ പ്രവാസ ജീവിതത്തിെൻറ ഒാർമപ്പാട്ടാണ്.
പണ്ട് സിനിമക്ക് പോയാൽ തിയറ്ററിലെ ചെറിയ കടയിൽ സോഡയും സർബത്തും കടലയും ബീഡിയും വിൽക്കുന്നതിനൊപ്പം പാട്ടും പുസ്തകവും വിൽക്കാൻ വെച്ചിട്ടുണ്ടാവും. 15 പൈസയാണ് അതിെൻറ വില. എെൻറ പിതൃസഹോദരെൻറ പുത്രനായ അസീസ് എെൻറ കളിക്കൂട്ടുകാരൻ കൂടിയായിരുന്നു. ഞങ്ങെളാരുമിച്ചാണ് സിനിമ കൊട്ടകകൾ തേടി പോയിരുന്നത്. പാട്ടോർമകളില്‍ അസീസ് എന്‍റെ ഹൃദയത്തോട് ചേര്‍ന്നുണ്ട്. പാട്ടു പുസ്തകങ്ങളും വാങ്ങി സൂക്ഷിക്കുന്ന ഏർപ്പാട് അന്നേ തുടങ്ങിയതാണ്. കണ്ട സിനിമകളിലെ പാട്ടും ആ പുസ്തകത്തിൽ ഉണ്ടാവും. പല പാട്ടുകളും മനഃപാഠമാക്കിയതങ്ങിനെയാണ്..
‘കുയിലിന്‍റെ മണിനാദം കേട്ടു...
കാട്ടില്‍ കുതിരക്കുളമ്പടി കേട്ടു’ പത്മവ്യൂഹത്തിലേതാണീ ഗാനം.
‘അയലത്തെ സുന്ദരി’ എന്ന സിനിമയിലെ
‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു’
‘പല്ലവി’ എന്ന ചിത്രത്തിനു വേണ്ടി പരത്തുള്ളി രവീന്ദ്രന്‍ എഴുതിയ
‘ദേവീ ക്ഷേത്ര നടയില്‍ ദീപാരാധനാ വേളയില്‍
ദീപസ്തംഭം തെളിയിച്ചു നില്‍ക്കും ദേവികേ നീയൊരു കവിത’,
‘അയല്‍ക്കാരി’യിലെ ‘ഇലഞ്ഞിപ്പൂമണമൊഴുകി വരും ഇന്ദ്രിയങ്ങളിലതു പകരും’
‘ആഭിജാത്യം’ എന്ന സിനിമയിലെ ‘വൃശ്ചിക രാത്രി തന്‍ അരമന മുറ്റത്തൊരു പിച്ചക പൂപ്പന്തലൊരുക്കി വാനം..’
ഞാനും അവും ഒന്നിച്ച് മൂളി നടന്ന പാട്ടുകളാണ്. ആ പാട്ടുകൾ പഠിക്കാനായി പൈസ സ്വരുക്കൂട്ടി ഞങ്ങൾ പാട്ടുപുസ്തകങ്ങൾ വാങ്ങിവെച്ചിരുന്നു. എനിക്കിഷ്ടപ്പെട്ട പല പാട്ടുകളും അവെൻറ പ്രിയ ഗാനങ്ങളായിരുന്നു. ആ പാട്ടുകൾ കേൾക്കുേമ്പാൾ അവെൻറ സൈക്കിളിന് പിന്നിലിരുന്ന് ഏതൊക്കെയോ കൊട്ടകകൾ തേടി പോകുന്നതായി ഒാർമയിൽ തെളിയും. .ഖത്തറിലെ ഹമദ് ഹോസ്പിറ്റലില്‍ റേഡിയോ ഗ്രാഫറായി ജോലി ചെയ്യുകയാണിപ്പോള്‍ അസീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.