ജീവിതത്തിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ നടത്തം; ഉള്ളം പൊള്ളിക്കും ചാവുനടപ്പാട്ട്
text_fieldsരാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ അനിഷേധ്യമായ പങ്കുവഹിച്ചവരാണ് ഒാരോ കുടിയേറ്റ തൊഴിലാളികളും. കോവിഡ് മഹാമാരി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും നിശ്ചലമാക്കിയപ്പോൾ പകച്ചുപോയത് അവരും കൂടിയായിരുന്നു. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ ആ പാവങ്ങൾക്ക് സമ്മാനിച്ചത് തീരാത്ത ദുരിതമായിരുന്നു. ഭക്ഷണമില്ലാത്തതും തൊഴിൽ നഷ്ടവും വൃത്തിഹീനമായ സാഹചര്യങ്ങളിലുള്ള താമസവും അവരിൽ ഭയം ജനിപ്പിക്കാൻ തുടങ്ങി. അതിഥി തൊഴിലാളികളെ സംരക്ഷിക്കാനും അവർക്ക് പാർപ്പിടവും ഭക്ഷണവും ഒരുക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ അത് തുടക്കം മുതലേ നടപ്പാക്കുകയും ചെയ്തു. എന്നാൽ, കോവിഡ് ഭീതിയിൽ എങ്ങനെയെങ്കിലും സ്വന്തം നാട് പിടിക്കാനുള്ള ചിന്തയായിരുന്നു പലർക്കും.
നൂറും അഞ്ഞൂറും കിലോമീറ്ററുകൾ താണ്ടി നടക്കാൻ ആയിരുന്നു അവർ തീരുമാനിച്ചത്. ഭക്ഷണം തീരുമോ വഴിയിൽ തളർന്നുവീഴുമോ എന്നുള്ള ചിന്തകൾ അവരെ ഭയപ്പെടുത്തിയില്ല. ജീവിതം തിരിച്ചുപിടിക്കാനുള്ള യാത്രയിലായിരുന്നു അവർ. എന്നാൽ, കുടിയേറ്റ തൊഴിലാളികളെ വിധി വെറുതെ വിട്ടില്ല. വഴിയിൽ ചിലർ തളർന്നുവീണ് മരിക്കാൻ തുടങ്ങി. വാഹനാപകടങ്ങളിലും ചിലർക്ക് ജീവൻ നഷ്ടമായി. എന്നാൽ സ്വന്തം നാട്ടിലേക്കുള്ള കാൽനടയാത്രക്കിടെ റെയിൽ പാളത്തിൽ വിശ്രമിക്കുകയായിരുന്ന ഹതഭാഗ്യരായ ഒരു തൊഴിലാളി സംഘത്തിന് ജീവൻ നഷ്ടമായത് ട്രെയിൻ കയറിയിറങ്ങിയിട്ടായിരുന്നു.
രാജ്യത്തെ ഞെട്ടിച്ച സംഭവം കേന്ദ്രത്തിനെതിരെയുള്ള ജനങ്ങളുടെ രോഷപ്രകടനത്തിന് കൂടി കാരണമായി. തൊഴിലാളികളെ സംരക്ഷിക്കാൻ ഭരണകർത്താക്കൾക്ക് കഴിയാതെ പോയതിൽ രാജ്യം പ്രതിഷേധത്തിന് തുടക്കം കുറിച്ചു. ലോക്ഡൗണിെൻറ ഇൗ രണ്ടരമാസക്കാലം ദിവസവേതന തൊഴിലാളികൾക്ക് നരകജീവിതമാണ് സമ്മാനിച്ചത്.
അവരുടെ വേദനകളുടെ നേർസാക്ഷവുമായി എത്തിയിരിക്കുകയാണ് കൊച്ചിയിലെ കലക്ടീവ് ഫേസ് വൺ. മട്ടാഞ്ചേരിയിലെ ഉരു ആർട്ട് ഹാർബറിെൻറ സഹകരണത്തോടെ അവർ നിർമിച്ച സംഗീതം ആൽബമായ ‘ചാവുനടപ്പാട്ട്’ ചങ്കിൽകൊള്ളുന്ന വരികളിലൂടെ ആസ്വാദകരുടെ ഉള്ളം പൊള്ളിക്കുകയാണ്. ജീവിതം തിരികെ പിടിക്കാനുള്ള തൊഴിലാളികളുടെ നടത്തമാണ് ചാവുനടപ്പാട്ട്.
'നാട്ടുമ്പുറത്ത് വളര്‍ന്നതാണ്, പട്ടണം തീണ്ടി പുലര്‍ന്നതാണ്, രണ്ടിന്നും ഇടയിലെങ്ങാണ്ടോ വെച്ച് വണ്ടിക്കടിയീപ്പെട്ടരഞ്ഞതാണ്' ഇങ്ങനെ പോകുന്നു വരികൾ. കവിയും ഗാനരചയിതാവും നിരൂപകനുമായ അൻവർ അലിയാണ് വരികൾ എഴുതിയിരിക്കുന്നത്. ജോൺ പി. വർക്കിയാണ് പാട്ട് പാടി അഭിനയിച്ചിരിക്കുന്നത്. ഡോൺ വിൻസെൻറാണ് സംഗീത സംവിധാനം നിർവഹിച്ചത്. പ്രേം ശങ്കറാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകൻ രാജീവ് രവിയുടെ നേതൃത്വത്തിലുള്ളതാണ് കലക്ടീവ് ഫേസ് വൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.