ബോൾഗാട്ടി പാലസിൽ അനധികൃത നിർമാണം: എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്
text_fieldsമൂവാറ്റുപുഴ: പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ എറണാകുളം ബോൾഗാട്ടി പാലസിൽ തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് കോൺക്രീറ്റ് കെട്ടിടം നിർമിച്ചെന്ന കേസിൽ ത്വരിതാന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. മുളവുകാട് വില്ലേജിൽ ബോൾഗാട്ടി പാലസ് ബോട്ട്ജെട്ടിക്ക് സമീപം ശ്രീകുമാർ 2010 ആഗസ്റ്റ് 30ന് വാങ്ങിയ 10.086 സെൻറ് സ്ഥലത്ത് തീരദേശ പരിപാലന നിയമവും കേരള പഞ്ചായത്തീരാജ് കെട്ടിടനിർമാണ ചട്ടവും ലംഘിച്ച് ബഹുനില കെട്ടിടം നിർമിച്ചെന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം വിജിലൻസ് എസ്.പി ത്വരിതാന്വേഷണം നടത്തി ഫെബ്രുവരി 19നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
മുളവുകാട് ഗ്രാമപഞ്ചായത്ത് അസി. എൻജിനീയറായിരുന്ന കെ.പി. െസെനബ ബീവിയാണ് നിയമവിരുദ്ധമായി കെട്ടിടം നിർമിക്കാൻ അനുവാദം നൽകിയതെന്ന് ഹരജിയിൽ ആരോപിക്കുന്നു. തീരദേശപരിപാലന സംരക്ഷണ മേഖലയിൽ കെട്ടിടം നിർമിക്കാൻ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയിൽനിന്ന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. അനധികൃത നിർമാണത്തിനെതിരെ നടപടി സ്വീകരിക്കാതിരുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായിരുന്ന കെ. പത്മിനി, പി.എം. ഷെഫീഖ്, ജെസി ചെറിയാൻ, കെ.വി. മനോജ്, എസ്. കൃഷ്ണകുമാരി, പി.എസ്. രാജൻ, സെലീമ, ആർ. മണിക്കുട്ടി, അസി. എൻജിനീയർ െസെനബ ബീവി, എം.ജി. ശ്രീകുമാർ എന്നിവരാണ് എതിർകക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.