ചോരച്ചൂട് വിെട്ടാഴിയാത്ത ഇൗട
text_fieldsകണ്ണൂരിെൻറ രാഷ്ട്രീയ ഭൂമികയിൽ നിന്നും അടുത്തിടെ വരുന്ന വാർത്തകളിലേറെയും ശുഭകരമല്ല.. ചോരച്ചൂടുള്ള കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലേക്കും കുടിപ്പകയിലേക്കും വെളിച്ചം വീശുകയാണ് ‘ഇൗട’. ഇവിടെ എന്നതിന് മലബാർ വാമൊഴിയിൽ പ്രയോഗിക്കുന്ന വാക്കാണ് ഇൗട. മികച്ച എഡിറ്റർക്കുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ അജിത്കുമാറിന്റെ ആദ്യ സംവിധാന സംരംഭം.ഒരു ഹർത്താൽ ദിനത്തിൽ നിന്ന് ആരംഭിച്ച് മറ്റൊരു ഹർത്താൽ ദിനത്തിൽ അവസാനിക്കുന്ന സിനിമയാണ് ഇൗട. ഒരേ നാട്ടുകാരായ മൈസൂരിൽ ജോലിചെയ്യുന്ന ആനന്ദും(ഷൈൻ നിഗം) മൈസൂരിൽ തന്നെ വിദ്യാർഥിനിയായ െഎശ്വര്യയും(നിമിഷ സജയൻ ) ഹർത്താൽ ദിനത്തിൽ കണ്ടുമുട്ടുന്നു.
ഫെയ്സ്ബുക്കിലൂടെയും വാട്സപ്പിലൂടെയും സൗഹൃദം പ്രണയമായി മാറുന്നു. ഇരുവരുടെയും കുടംബസാഹചര്യങ്ങൾ പ്രണയത്തെ സങ്കീർണ്ണമാക്കുന്നു. സംഘപരിവാർ കുടുംബപശ്ചാത്തലത്തിലുള്ള കുടുംബത്തിലെ അംഗമാണെങ്കിലും ആ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന ആളല്ല ആനന്ദ്. ഗോമൂത്രം മുഖത്ത് തേച്ചാൽ സൗന്ദര്യം പുഷ്ടിക്കുമെന്ന് പറയുന്നതിനെ പരിഹസിക്കുന്നതിലൂടെ അത് വ്യക്തമാക്കുന്നുണ്ട് ചിത്രത്തിൽ. പലപ്പോഴും വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നുമുണ്ട്. എങ്കിലും തെൻറ അമ്മാവനായ ഉപേന്ദ്രനോട് (മണികണ്ഠൻ) ആനന്ദിന് സ്നേഹമുണ്ട്. നിഷ്കളങ്കനായ തെൻറ അമ്മാവനെ പാർട്ടി നേതാക്കൾ ഇരയാക്കുകയാണ് എന്ന് ആനന്ദ് വിശ്വസിക്കുന്നു. എന്നാൽ തെൻറ രാഷ്ട്രീയത്തിന് ബലിദാനിയാകുന്നത് അഭിമാനമായി കാണുന്ന അമ്മാവൻ ആനന്ദിെൻറ നിർദ്ദേശങ്ങളൊന്നും വകവെക്കുന്നില്ല.
എന്നാൽ, െഎശ്വര്യയുടേത് വീടിനകത്തുപോലും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കുടുംബമാണ്. വീട്ടിലെ സ്ത്രീകളക്കം കമ്മ്യൂണിസ്റ്റ് വേദികളിലെ സാന്നിധ്യമാണ്. ഐശ്വര്യയുടെ ഏട്ടൻ കാരിപ്പള്ളി ദിനേശ് (സുജിത് ശങ്കർ) നാട്ടിലെ പാർട്ടി നേതാവും കെ.ജെ.പിക്കാരുടെ പ്രധാനശത്രുവും ആണ്. പ്രായോഗിക രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ കായികപരമായ ആക്രമണം തന്നെ വേണമെന്ന് വിശ്വസിക്കുന്നയാളാണ് കാരിപ്പള്ളി ദിനേശ്. സ്കൂൾ കാലത്ത് മുന്നിൽ കണ്ട കൊലപാതകത്തിെൻറ ഭീതി വിട്ടുമാറാത്ത െഎശ്വര്യ കുടുംബത്തിെൻറ രാഷ്ട്രീയ സ്വഭാവത്തോട് താൽപര്യം കാണിക്കാത്ത സ്വന്തം കരിയറിനെക്കുറിച്ച സ്വപ്നങ്ങളിൽ മുഴുകിയിരിക്കുന്നവളാണ്.
ആനന്ദിെൻറയും െഎശ്വര്യയുടേയും പ്രണയത്തിന് സമാന്തരമായി നാട്ടിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു ചലിക്കുന്നത്. സിനിമയുടെ ആദ്യപകുതി പ്രണയത്തെ ചുറ്റിയുള്ളതാണെങ്കിൽ രണ്ടാം പകുതിയിൽ സിനിമകൂടുതൽ ഹിംസാത്മകമാകുന്നു. നാട്ടിലെ സംഘർഷങ്ങൾ ഇരുവരുടേയും പ്രണയത്തെ അനിശ്ചിതത്വത്തിലാക്കുന്നതും ഇരുവരുടേയും അതിജീവനവുമാണ് സിനിമയെ മുന്നോട്ടുനടത്തുന്നത്. ഇരു ചേരികൾ തിരിഞ്ഞുള്ള സംഘർഷങ്ങൾ ഗ്രാമത്തിലെ നിഷ്കളങ്കരായ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതും ആൺ അഹങ്കാരങ്ങളിൽ തട്ടി വിധവകളാകുന്ന സ്ത്രീകളെയും അനാഥരായ കുട്ടികളെയും സിനിമ വരച്ചു കാട്ടുന്നു.
കണ്ണൂരിലെ സംഘർഷങ്ങളുടെ മൂലകാരണം പ്രത്യയശാസ്ത്ര ഭിന്നതകൾക്കുപരി നേതൃത്വത്തിെൻറ അപക്വമായ തീരുമാനങ്ങളും കുടിപ്പകയുമാണെന്നും സിനിമ പറഞ്ഞുവെക്കുന്നു. സംഘർഷങ്ങളുടെ ഉത്തരവാദിത്വം ഒരു പക്ഷത്തേക്ക് മാത്രം ചായാതെ കഥയെ മുന്നോട്ടു നടത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചുണ്ട്.
നായകവേഷത്തിലെത്തിയ ഷൈൻനിഗം, നായികയായ നിമിഷ സജയൻ എന്നിവരുടെ ഗംഭീരവും അനായാസവുമായ പ്രകടനം തന്നെയാണ് സിനിമയുടെ ഇന്ധനം. സംവിധായകെൻറ നവാഗതത്വം ചിലയിടങ്ങളിൽ ബോധ്യപ്പെടുന്നുണ്ട്. പപ്പുവിെൻറ ഛായാഗ്രഹണവും സംവിധായകെൻറ തന്നെ ചിത്രസംയോജനവും ഒന്നിെനാന്ന് മികച്ചത്. അന്‍വര്‍ അലി രചന നിര്‍വ്വഹിച്ച് ജോണ്‍ പി. വര്‍ക്കിയും ചന്ദ്രന്‍ വെയ്യട്ടുമ്മലയും സംഗീതം നല്‍കിയ പാട്ടുകൾ സിനിമയുടെ മൂഡിനോട് ചേർന്നു നിൽക്കുന്നു. രചനയും സംവിധാനവും എഡിറ്റിങ്ങും അജിത് കുമാർ നിർവഹിച്ചിരിക്കുന്നു. ഡെൽറ്റ സ്റ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ ശർമിള രാജ നിർമിച്ച ചിത്രം ലാൽജോസ് ഫിലിംസാണ് തീയേറ്ററിൽ എത്തിച്ചിരിക്കുന്നത്.
ചേരിപ്പോരുകൾക്കിടയിൽ ഇരകളാവുന്നവരുടെ രക്തത്തിെൻറ ഗന്ധം സിനിമാപ്രേമികളുടെയും നാസികയിലെത്തുന്നു. ഫ്രെയ്മുകളിൽ ചോരച്ചൂടുള്ള ‘ഇൗട’ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.