Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightവരത്തന്‍റെ വിചിത്രമാം...

വരത്തന്‍റെ വിചിത്രമാം തലവരകൾ... -റിവ്യൂ

text_fields
bookmark_border
varathan
cancel

അമൽനീരദ് സംവിധാനം ചെയ്ത പുതിയ സിനിമയായ വരത്തന്‍റെ ഏറ്റവും വലിയ കരുത്ത് ഫഹദ് ഫാസിൽ എന്ന നായകനാണ്. കാരണം, ഏത് ആവറേജ്, ബിലോ ആവറേജ് പടവും ഫഹദ് അഭിനയിക്കുന്നതോടെ മഹത്തരമായി മാറുമെന്ന് അന്ധമായി വിശ്വസിക്കുന്ന ഒരുപറ്റം ആരാധകർ ഈ നടന് സ്വന്തമാണ്. കേരള ജനസംഖ്യയുടെ മൊത്തത്തിലുള്ള കണക്കു വെച്ച് നോക്കുമ്പോൾ തിയറ്ററുകളിൽ കാര്യമായ പ്രതികരണങ്ങളൊന്നും സൃഷ്ടിക്കാൻ കെൽപ്പില്ലാത്ത, വളരെ ചെറിയൊരു ശതമാനമാണെങ്കിലും ഓൺലൈൻ എഴുത്തുകാരിൽ ഭൂരിഭാഗവും ഈ അന്ധവിശ്വാസികൾ ആണെന്നത് ഫഹദിന്‍റെ മഹാഭാഗ്യം. മറ്റൊരു നടനും മലയാളത്തിൽ ഇത്തരം ഹാർഡ്കോർ ഫാൻസ് ഇല്ലെന്നതാണ് സത്യം.

രാവിലെ പത്തു മണിക്കാണ് വരത്തന്‍റെ ആദ്യ പ്രദർശനം ആലുവയിലെ സീനത്ത് തിയറ്ററിൽ നിന്ന് കണ്ടത്. മറ്റു പല തിരക്കുകൾ കാരണം, റിവ്യൂ എഴുതാൻ ആറേഴ് മണിക്കൂർ വൈകിപ്പോയി പക്ഷെ, ഇപ്പോൾ ആലോചിച്ചു നോക്കുമ്പോൾ നല്ലതെന്നോ ചീത്തയെന്നോ പറയാനായി വരത്തനിൽ നിന്നും ഒന്നും കൂടെ പോന്നിട്ടില്ലെന്ന് മനസിലാവുന്നു. എന്നാൽ, പല മീഡിയകളിൽ നിന്നായി പലതരം കൊലകൊമ്പൻ റിവ്യൂകൾ വായിക്കുമ്പോൾ ഞാൻ കണ്ടത് വേറെ പടമായിരുന്നോ, ആലുവയിലേക്ക് മാത്രം പ്രിന്‍റ് മാറിപ്പോയോ എന്നൊക്കെ ആത്മാർഥമായി സംശയിച്ചു പോകുന്നു. പണ്ട് ബാല്യകാലത്ത് കേട്ടിരുന്ന എം.ടി യുടെ സ്ക്രിപ്റ്റുണ്ടെങ്കിൽ പിന്നെ സിനിമക്ക് കാമറയും സംവിധായകനുമൊന്നും ആവശ്യമില്ലെന്ന ആരാധകഭാഷ്യം വെറുതെ ഓർക്കുന്നു.
varathan
ഞാൻ കണ്ട 'വരത്തൻ' വളരെ ശുഷ്കവും ദയനീയവും ആയ ഒരു വിരസ കലാരൂപമാണ്. ഷറഫ്-സുഹാസ് എന്നിവർ ചേർന്നെഴുതിയ കഥാ-തിരക്കഥയെ മൂന്നോ നാലോ വാചകത്തിൽ പൂർണമായും തന്നെ അവതരിപ്പിക്കാം. "അതൊരു കുറവാണോ, സിനിമയെന്നാൽ കഥയാണോ സംവിധായകൻ അമൽ നീരദ് എന്നുകണ്ടാൽ മനസിലാക്കിക്കൂടേ ക്രാഫ്റ്റിനും മെയ്കിങ്ങിനുമായിരിക്കും പ്രാമുഖ്യം?" എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇപ്പോൾ റെഡിയാവും. പക്ഷെ, കഥയൊന്നുമല്ല പ്രശ്നം. വിഖ്യാതമായ 'അമൽനീരദ് സ്റ്റൈൽ' വരത്തനിൽ മിസ്സിങ് ആണ് എന്നതും ട്രീറ്റ്മെന്‍റ് സൈഡ് തന്നെ അതീവ ദയനീയമാണ് എന്നതുമാണ്.

ജോലി നഷ്ടപ്പെട്ട എബിയും നാട്ടിലിരുന്ന് ഓൺലൈനിൽ ചെയ്യാവുന്ന ജോലിയുള്ള ഭാര്യ പ്രിയ പോളും കൂടി ദുബൈ വിട്ട്, കേരളത്തിലെത്തുകയും ഹൈറേഞ്ചിൽ പതിനെട്ടാം മൈലിൽ പ്രിയയുടെ പപ്പയുടെ ഫാം ഹൗസിൽ താമസിക്കുവാൻ വരികയും ചെയ്തതിനെ തുടർന്നുള്ള ചില സംഭവങ്ങളാണ് വരത്തന്‍റെ ഉള്ളടക്കം. കേരളത്തിൽ നാട്ടിൻപുറങ്ങൾ പോലും വാസയോഗ്യമല്ലെന്നും പുറമേനിന്നാരെങ്കിലും വന്ന് താമസമാരംഭിക്കുകയാണെങ്കിൽ എട്ടിന്‍റെ പണി പാലും വെള്ളത്തിൽ കിട്ടുമെന്നും നാട്ടുകാരൊന്നും മൊത്തത്തിൽ ശരിയല്ലെന്നുമാണ് അതിന്‍റെ ആകെമൊത്തത്തിലുള്ള സംഗ്രഹം. ഒരുത്തൻ ഫ്രസ്ട്രേഷൻ മൂത്ത പെഴയാണെങ്കിൽ കുടുംബവും കൂട്ടുകാരും അതേ സ്വഭാവമുള്ളവരും അവന് കട്ട സപ്പോർട്ടുള്ളവരും കഴുതപ്പുലികളെപ്പോലെയോ തെലുങ്ക് സിനിമയിലെ പരമ്പരാഗത വില്ലൻ പരിവാരങ്ങളെപ്പോലെയോ രണ്ടും കൽപിച്ചിറങ്ങുന്നവരാണെന്നും വരത്തൻ കാണിച്ചു തരുന്നു.
varathan-scene.jpg
ഇരുപത് മിനിറ്റോളമുള്ള ക്ലൈമാക്സ് ആണ് സിനിമയുടെ ഹൈലൈറ്റ് എന്നും അതിലേക്കുള്ള ചവിട്ടുവഴിയാണ് ബാക്കിയുള്ള സിംഹഭാഗം മൊത്തം എന്നൊരു അഭിപ്രായം ഇന്നലെത്തന്നെ സിനിമാമേഖലയിൽ നിന്ന് കേട്ടിരുന്നു. എന്നാൽ, ഈ ഹൈലൈറ്റ് എന്ന് പറയാവുന്ന ഇരുപത് മിനിറ്റ് തമിഴിലും തെലുങ്കിലും കണ്ടുമടുത്ത റോപ്പിൽ കെട്ടിവലിയും ശിക്കാരിശംഭുക്കളിയും ആണെന്നതാണ് വലിയ കോമഡി. "ഗൺസ് ആന്‍റ് എക്സ്പ്ലോസീവ്" എന്ന ഡിപ്പാർട്ട്മെന്‍റിന് അമൽനീരദ് പല സിനിമകളിലും ക്രെഡിറ്റ്സിൽ വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. അവർക്കുള്ള മാക്സിമം തച്ചുപണിയും ഈ ഇരുപതു മിനിറ്റിലാണ്. ബാച്ചിലർ പാർട്ടിയുടെ ക്ലൈമാക്സിൽ കണ്ടതിന്‍റെ മറ്റൊരു അബ്സേർഡ് വേർഷൻ വെടിവെപ്പ്. ഇതുകണ്ട്, ഫഹദ് ഫാസിൽ ആക്ഷൻ ഹീറോ ആയി എന്നൊക്കെയാണ് പാണന്മാർ ഉടുക്കുകൊട്ടുന്നത്. നല്ലകാര്യം. ബാച്ചിലർ പാർട്ടിയിലെ ഏതെങ്കിലും റോളിൽ ഫഹദിനെ അന്ന് കാസ്റ്റ് ചെയ്ത അബദ്ധം. ചുളുവിൽ ഒരു ക്ലാസിക്ക് തരപ്പെടുത്താനുള്ള അവസരമാണ് കളഞ്ഞു കുളിച്ചത്.
varathan-poster.jpg
പടത്തിന്‍റെ ആദ്യ പാതിയിൽ സുഷിൻ ശ്യാമും ലിറ്റിൽ സ്വയംപുമാണ് ശരിക്കും താരങ്ങൾ. പ്രിയയും എബിയും വില്ലയിൽ താമസിക്കാൻ വേണ്ടി വണ്ടിയിറങ്ങിയ നിമിഷം മുതൽ സംഗീതോപകരണങ്ങൾ കൊണ്ടും കാമറ കൊണ്ടും മച്ചാന്മാർ രണ്ടുപേർ കൂടി, കനത്ത നിഗൂഢത സൃഷ്ടിക്കാനായി, കാണിച്ചുകൂട്ടുന്ന അക്രമങ്ങൾ ചില്ലറയൊന്നുമല്ല. കൺജറിങ് സീരീസിലോ മറ്റോ വരുന്ന ഏതോ ഹൊറർമൂഡിലേക്കാണ് നമ്മൾ ആനയിക്കപ്പെടുന്നത് എന്നൊരു തോന്നൽ ഓരോ പ്രേക്ഷകനിലും ഓരോ നൊടിയിലും ഉൽപാദിപ്പിച്ചു കൊണ്ടാണ് ഏകദേശം പാതിയിലധികം നേരവും സിനിമ സഞ്ചരിക്കുന്നത്. പിന്നെയല്ലേ മനസിലാവുക ദ്രവിച്ച മൺചിരട്ടയിലേക്കാണ് ഇക്കണ്ട സ്കോച്ചും കോക്ക്ടെയിലുമൊക്കെ ഒഴിച്ചുകൂട്ടുന്നത് എന്ന്.

അഭിനേതാക്കളാണ് സിനിമയുടെ ഏക ആശ്വാസം. ഭാര്യ പാറ്റയെ അടിച്ചു കൊല്ലുമ്പോൾ അതിനും ജീവിക്കേണ്ടേ എന്ന് ആകുലപ്പെടുന്ന ഭർത്താവിൽ നിന്നും സ്വന്തം നിലക്ക് ഭാര്യയുടെ മുന്നിലിട്ട് അവൾ ആവശ്യപ്പെടാതെ പാറ്റയെ ചവുട്ടി കൊല്ലുന്നവനായുള്ള എബിയുടെ പരിവർത്തനം നൈസായി ഫഹദ് ചെയ്തിട്ടുണ്ട്. ആർക്കും ചെയ്യാവുന്ന ഒരു റോൾ എന്നതിലുപരി ഫഹദിൽ നിന്നും പ്രത്യേകമായെന്തെങ്കിലും ആവശ്യപ്പെടാനുള്ള പാങ്ങൊന്നുമില്ല ആ ക്യാരക്റ്ററിന്. ഐശ്വര്യ ലക്ഷ്മിയുടെ പ്രിയയുടെ കാര്യവും തഥൈവ. ഷറഫുദ്ദീൻ ആണ് വരത്തൻ കൊണ്ട് കാൾഷീറ്റ് മുതലായ ഒരാൾ. പൊട്ടിത്തെറിച്ച കൊമേഡിയനിൽ നിന്നും കുറഞ്ഞ സിനിമകൾ കൊണ്ട് വില്ലനിസത്തിലേക്കുള്ള നടന്നുകയറ്റം മനോഹരം. നിസ്താർ അഹമ്മദ്, അർജുൻ ശശി, വിജിലേഷ്, ചേതൻ, ഉണ്ണിമായ എന്നിവരെല്ലാം കിട്ടിയ റോൾ നന്നാക്കി. വിവേക് ഹർഷൻ എന്ന എഡിറ്റർക്ക് കാര്യമായ പണിയൊന്നും ഇല്ലായിരുന്നെന്ന് തോന്നുന്നു.
varathan
അന്യന്‍റെ ജീവിതത്തിലേക്കും സ്വകാര്യതകളിലേക്കുമുള്ള മലയാളികളുടെ കടന്നുകയറ്റത്തെ ആണ് സിനിമ പ്രശ്നവൽക്കരിക്കാൻ ശ്രമിച്ചതെന്ന് തോന്നുന്നു. പക്ഷെ, സകലതും പാളി. നായികക്ക് നമ്പർ കൊടുത്ത ശേഷം അതേ നമ്പരുള്ള സിമ്മിട്ട് നായികയുടെ ബാത്ത് റൂമിൽ സീൻ പിടിക്കാൻ ഫോൺ വെക്കുന്ന വില്ലൻ, കുളിമുറിയിൽ നിന്ന് ഫോൺ കിട്ടിയപ്പോൾ അത് പൊലീസിന് കൈമാറാതെ വില്ലന്‍റെ തറവാട്ടിൽ വലിയമ്മാവനെ ഏൽപിക്കാൻ പോവുന്ന നായകൻ. ആകെ മൊത്തം കോമഡിയാണ്. ഉത്തരേന്ത്യയിലെ സംഘികളൊന്നും വരത്തൻ കാണാതിരുന്നാൽ മതിയായിരുന്നു. കേരളമെന്നാൽ ഒരുനിലക്കും ജീവിക്കാൻ കൊള്ളാത്ത ഒരു സ്ഥലമാണെന്ന് അവർ പ്രചരിപ്പിക്കുന്ന ഹെയ്റ്റ് പൊളിറ്റിക്സിന് ഊന്നലേകാൻ ഇതിലും മികച്ചൊരു സ്പെസിമെൻ വേറെ കിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewamal neeradmalayalam newsmovies newsVarathan
News Summary - Amal Neerad Movie Varathan -Movies News
Next Story